കോണ്‍ഗ്രസുകാർ വാക്കുപാലിക്കില്ല; ഹരിയാനയില്‍ ബിജെപി തന്നെ അധികാരം തുടരും: നയാബ് സിംഗ് സൈനി
ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ വ്യാജപ്രചരണങ്ങള്‍ വിലപ്പോവില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ നയാബ് സിംഗ് സൈനി. ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളുടെ ഗതി എന്താണെന്ന് ജനങ്ങൾക്ക് ഇപ്പോള്‍ മനസ്സിലായി. അതുകൊണ്ട് തന്നെ ഹരിയാനയിലെ ജനങ്ങള്‍ അവരുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്‌ടോബർ അഞ്ചിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഹരിയാനയിൽ പൂർണ ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പിച്ച അദ്ദേഹം, നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ തങ്ങളുടെ സർക്കാർ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ടു.

"നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ജനങ്ങൾക്കിടയിൽ വലിയ ആവേശമാണ്. ബിജെപി മൂന്നാം തവണയും പൂർണ്ണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും," കൈതാൽ ജില്ലയിലെ സിവാനിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷം സൈനി വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അധികാരം പിടിക്കാൻ നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവരെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ലെന്നും കോണ്‍ഗ്രസിനെ ഉദ്ധേശിച്ചുകൊണ്ട് സൈനി പറഞ്ഞു.
"അയൽ സംസ്ഥാനമായ ഹിമാചലിൻ്റെ ഉദാഹരണം തന്നെ എടുക്കുക. യുവാക്കൾക്ക് പ്രതിവർഷം 1 ലക്ഷം തൊഴിലവസരങ്ങൾ, സ്ത്രീകൾക്ക് 1,500 രൂപ എന്നതൊക്കെയായിരുന്നു അവരുടെ വാഗ്ദാനങ്ങള്‍. എന്നാല്‍ അവയൊക്കെ എന്തായി. അവർ ഈ വാഗ്ദാനങ്ങൾ പാലിച്ചോ. കോൺഗ്രസിൻ്റെ വ്യാജ വാഗ്ദാനങ്ങളുടെ ഭവിഷ്യത്തുകൾ ഹരിയാനയിലെ ജനങ്ങൾക്കറിയാം, അവരുടെ കള്ളത്തരം ഇവിടെ പ്രവർത്തിക്കാന്‍ പോകുന്നില്ല" ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിൻ്റെ തെറ്റായ വാഗ്ദാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ബി ജെ പി പറയുന്നത് നിറവേറ്റും.
18നും 60നും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2000 രൂപയും 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും നൽകുമെന്നതാണ് ഹരിയാന തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. എന്നാല്‍ സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ സഹായം, യുവാക്കൾക്ക് രണ്ട് ലക്ഷം സർക്കാർ ജോലി, സംസ്ഥാനത്ത് നിന്നുള്ള അഗ്നിവീരർക്ക് സർക്കാർ ജോലി ഉറപ്പ് എന്നിവയാണ് ബി ജെ പിയുടെ വാഗ്ദാനമെന്നും നയാബ് സിംഗ് സൈനി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തൻറെ പാർട്ടിയും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുകയെന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുടെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ, "അവർ എന്ത് പറഞ്ഞാലും ബി ജെ പി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന്" സെയ്നി പി ടി ഐയോട് അവകാശപ്പെട്ടു.
നേരത്തെ, മധ്യപ്രദേശ് തെരഞ്ഞെടുപ്പിലും ഇത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് കോൺഗ്രസുകാർ പറഞ്ഞിരുന്നു. എന്നിട്ട് അവർക്ക് എത്ര സീറ്റ് ലഭിച്ചു? ഹരിയാന ഫലങ്ങൾ അവരെ വീണ്ടും അത്ഭുതപ്പെടുത്തും, ബിജെപി വൻ വിജയം നേടും.
തുല്യമായ വികസനമാണ് ബിജെപി സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്നും അധികാരത്തിൽ തിരിച്ചെത്തിയാൽ വികസനത്തിൻ്റെ വേഗത വർദ്ധിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications