ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം അനിവാര്യം; കോൺഗ്രസ് നിലപാടിൽ കലി തുള്ളി എൻസിപിയും ജിഎഫ്പിയും
ദില്ലി; ഗോവയിൽ ആധിപത്യം ഉറപ്പിക്കാൻ മമതയുടെ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തന്ത്രങ്ങൾ മെനയുന്നതിനിടെ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് വ്യക്തമാക്കി എൻ സി പി. തിരഞ്ഞെടുപ്പിൽ ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് പോകാതിരിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും എൻ സി പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു. കോൺഗ്രസുമായി സഖ്യം സംബന്ധിച്ചുള്ള ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ചതായും നവാബ് മാലിക് വ്യക്തമാക്കി.

അടുത്ത വർഷം ആദ്യമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആം ആദ്മിയുടേയും തൃണമൂൽ കോമ്‍ഗ്രസിന്റെയും കടന്നു വരവോടെ ഏറെ നാൾ സംസ്ഥാനം ഭരിച്ച കോൺഗ്രസും ഭരണകക്ഷിയായ ബിജെപിയും മാത്രമല്ല ചെറുപാർട്ടികൾ ഉൾപ്പെടെ വലിയ വെല്ലുവിളിയാണ് സംസ്ഥാനത്ത് നേരിടുന്നത്. കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നുമായി ഇതിനോടകം തന്നെ നിരവധി നേതാക്കൾ പാർട്ടി വിട്ട് തൃണമൂലിലേക്കും ആം ആദ്മിയിലേക്കും ചേക്കേറിയിട്ടുണ്ട്. തീരദേശത്ത് ഇരുപാർട്ടികളും കരുത്താർജ്ജിക്കുമ്പോൾ ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമോയെന്ന ആശങ്ക ശക്തമാണ്. ഇതിനിടയിലാണ് ഇപ്പോൾ പ്രതിപക്ഷ ഐക്യം എന്ന നിർദ്ദേശം എൻ സി പി മുന്നോട്ട് വെച്ചിരിക്കുന്നത്.
സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

ഗോവയിൽ, തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ സമാന ചിന്താഗതിക്കാരായ പാർട്ടികൾ തമ്മിലുള്ള ഐക്യത്തെക്കുറിച്ച് മുതിർന്ന എൻ സി പി നേതാവ് പ്രഫുൽ പട്ടേൽ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന കോൺഗ്രസിന്റെ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവുവുമായാണ് ചർച്ച നടത്തിയത്. എന്നാൽ യാതൊരു പ്രതികരണവും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മാലിക് വ്യക്തമാക്കി.

ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം വേണമെന്നതാണ് തങ്ങളുടെ താത്പര്യം. കോൺഗ്രസ് അതിന് മുൻകൈ എടുത്താൽ അത് സാധ്യമാകും. അവിടെ കോൺഗ്രസ് വലിയ പാർട്ടിയാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്, കോൺഗ്രസ് തീരുമാനം എടുക്കുമ്പോൾ ഞങ്ങളുടെ നിലപാട് തീരുമാനിക്കും, മാലിക് പറഞ്ഞു.

നേരത്തേ തന്നെ മഹാരാഷ്ട്ര മോഡലിൽ സംസ്ഥാനത്ത് എൻ സി പിയും കോൺഗ്രസും സഖ്യമുണ്ടാക്കണമെന്ന ആവശ്യം എൻ സി പി സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചിരുന്നു. മഹാരാഷ്ട്രയിൽ ബി ജെ പിയെ പുറത്താക്കാൻ ബദ്ധ ശത്രുക്കളായ എൻ സി പിയും ശിവസേനയും കോൺഗ്രസും ചേർന്ന് മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ച് അധികാരം പിടിച്ചെടുക്കുകയായിരുന്നു. എൻ സി പി കോൺഗ്രസ് സഖ്യം ഉണ്ടായാൽ ഗോവയിലും ശിവസേന ഈ സഖ്യത്തിന്റെ ഭാഗമാകുമെന്നും കണക്കാക്കപ്പെട്ടിരുന്നു. ഇരു പാർട്ടികൾക്കും ഗോവയുടെ സിന്ധുദൂര്‍ഗ് ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്. നേരത്തേ ഈ മേഖലയിൽ ശിവസേനയ്ക്കും ജനപ്രതിനിധികൾ ഉണ്ടായിരുന്നു.

അതേസമയം സഖ്യ ചർച്ചകൾക്കിടെ നേതൃത്വത്തെ ഞെട്ടിച്ച് ഗോവയിലെ ഏക എൻ സി പി എം എൽ എയായ ചർച്ചിൽ എലേമോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മമത ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചിലിന്റെ പാർട്ടി പ്രവേശം. തൃണമൂൽ കോൺഗ്രസിൽ ചേർന്നെങ്കിലും എം എൽ എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് ചർച്ചിൽ വ്യക്തമാക്കി. എൻ സി പി തൃണമൂലിൽ ലയിക്കുകയാണെന്നും ചർച്ചിൽ വ്യക്തമാക്കി.

ഗോവ നിയമസഭയിൽ എൻസിപി നിയമസഭാ കക്ഷിയെ ടിഎംസിയിൽ ലയിപ്പിക്കാൻ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പീക്കർ അംഗീകരിക്കുകയാണെങ്കിൽ, നാളെ മുതൽ ഗോവ നിയമസഭയിൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ടിഎംസിക്ക് ഒരു എംഎൽഎ ഉണ്ടാകും, അദ്ദേഹം വ്യക്താമക്കി. മുമ്പ് കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂറുമാറിയപ്പോൾ അവരും ലയനത്തിനായി അഭ്യർഥിക്കുകയും സ്പീക്കർ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ തന്റെ ആവശ്യം പരിഗണിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ചർച്ചിൽ പറഞ്ഞു.

എങ്ങുമെത്താതെ ജിഎഫ്പി സഖ്യം
തൃണമൂലും ആം ആദ്മിയും തീർക്കുന്ന ഭീഷണി ഉയരുമ്പോഴും സഖ്യത്തിന് തയ്യാറാകാത്ത കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രാദേശിക കക്ഷിയായ ജി എഫ് പി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണച്ച ജി എഫ് പി ഇപ്പോൾ എൻ ഡി എ സഖ്യത്തിൽ ഇല്ല. ഇത്തവണ ബി ജെ പിയെ വീഴ്ത്താൻ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് ജി എഫ് പി വ്യക്തമാക്കിയിരുന്നു. തുടക്കത്തിൽ അനുകൂല നിലപാടായിരുന്നില്ല കോൺഗ്രസ് സ്വീകരിച്ചിരുന്നത്. അതിനിടെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ജി എഫ് പി സഖ്യമാകാം എന്ന നിലപാടിലായിരുന്നു കോൺഗ്രസ്. പിന്നാലെ ദില്ലിയിലെത്തി ജി എഫ് പി നേതാക്കൾ ദേശീയ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും സഖ്യം ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് സഖ്യം സംബന്ധിച്ച് മൗനത്തിലാണെന്നാണ് നേതാക്കളുടെ ആക്ഷേപം.
Recommended Video

ജനങ്ങളുടെ വികാരം കണക്കിലെടുത്ത് എല്ലാ ആത്മാർത്ഥതയോടെയും ആണ് ഞങ്ങൾ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചത്. ഇപ്പോൾ തന്നെ നമ്മൾ ഏറെ പിന്നിലാണ്. ഇനിയും സഖ്യം സംബന്ധിച്ച തിരുമാനം കൈക്കൊണ്ടില്ലേങ്കിൽ കാര്യങ്ങൾ താറുമാറാകും. കാലതാമസം ആരെയും സഹായിച്ചിട്ടില്ല, കോൺഗ്രസ് പാർട്ടിക്ക് സഖ്യകക്ഷികളെ നഷ്ടപ്പെടുകയാണ്, ജി എഫ് പി നേതാവ് സർദേശായി പറഞ്ഞു. അതേസമയം സഖ്യത്തിന് കോൺഗ്രസ് തയ്യാറായില്ലേങ്കിൽ ജി എഫ് പി തൃണമൂൽ കോൺഗ്രസുമായി കൈകോർക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ തന്നെ വിജയ് സർദേശായിയെ തൃണമൂൽ ബന്ധപ്പെടുകയും തങ്ങൾക്ക് സഖ്യത്തിന് താത്പര്യം ഉണ്ടെന്ന് അറിിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസിനൊപ്പമാണ് തങ്ങളെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ജി എഫ് പി. ഇപ്പോഴത്തെ സാഹചര്യത്തിൽ ജി എഫ് തങ്ങളുടെ തിരുമാനം മാറ്റാനുള്ള സാധ്യത തള്ളികളയാൻ സാധിക്കില്ല.












Click it and Unblock the Notifications