ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായാൽ സർക്കാർ രൂപീകരണത്തിന് പിന്തുണ: എൻസിപി നിലപാട് ഇങ്ങനെയോ?
മുംബൈ: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായാൽ സർക്കാർ രൂപീകരണത്തിൽ എൻസിപി പിന്തുണക്കുമെന്ന് സൂചന. വേണ്ടത്ര അംഗബലമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിനില്ലെന്ന് ബിജെപി മഹാരാഷ്ട്ര ഗവർണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻസിപി ശിവസേനയക്ക് സർക്കാർ രൂപീകരിക്കാൻ പിന്തുണ അറിയിക്കുന്നത്. എന്നാൽ എൻസിപി മുന്നോട്ടുവച്ച വാഗ്ധാനത്തോട് ശിവസേന പ്രതികരിച്ചിട്ടില്ല. ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎൻഎയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 56 സീറ്റുകളാണ് ശിവസേനക്ക് ലഭിച്ചത്. എന്നാൽ 145 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേന ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കൂ. എൻസിപി മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 54 സീറ്റുകളും കോൺഗ്രസിന് 44 സീറ്റുകളുമാണ് ലഭിച്ചത്. എന്നാൽ എൻസിപി ശിവസേനയെ പിന്തുണയ്ക്കുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ശനിയാഴ്ചയാണ് മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഗവർണർ സർക്കാർ രൂപീകരിക്കുന്നതിനായി ക്ഷണിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ ബിജെപിക്കെതിരെ നിയമസഭയിൽ വോട്ട് ചെയ്യുമെന്ന് നേരത്തെ തന്നെ എൻസിപി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ബദൽ സർക്കാർ രൂപീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന സൂചനകളും എൻസിപി തന്നെ നൽകിയിരുന്നു. ഞായറാഴ്ച ഉദ്ധവ് താക്കറെ ശിവസേന എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത കുറച്ച് ദിവസത്തിനിടയിൽ ചിത്രം വ്യക്തമാകുമെന്നും ശിവസൈനികർ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും താക്കറെ ചൂണ്ടിക്കാണിച്ചിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ശിവസേനയും ബിജെപിയും സഖ്യം രൂപീകരിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിന് ശേഷമുള്ള അധികാര തർക്കങ്ങളാണ് സർക്കാർ രൂപീകരണം വൈകിപ്പിച്ചതും സഖ്യം പിരിയുന്നതിന് ഇടയാക്കിയതും. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 56 സീറ്റുകളാണ് ശിവസേനക്ക് ലഭിച്ചത്. എന്നാൽ 145 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേന ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കൂ.












Click it and Unblock the Notifications