രാഹുൽ ഗാന്ധി എന്ത് ചെയ്തുവെന്ന് ചോദിക്കുന്ന അമിത് ഷായ്ക്ക് അക്കമിട്ട് ഉത്തരം! ഒരു പാരലൽ ഗവൺമെന്റല്ല!
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിലടക്കം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുളള നേതാക്കള്‍ സജീവ ഇടപെടലുകള്‍ നടത്തി.
കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ചകള്‍ സംഭവിച്ചിരിക്കാം എന്ന് സമ്മതിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ചത് പ്രതിപക്ഷം എന്ത് ചെയ്തു എന്നാണ്. ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ നല്‍കിയ മറുപടി വായിക്കാം.
അമിത് ഷായ്ക്ക് മറുപടി
ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ''രാഹുൽ ഗാന്ധി കൊവിഡ് 19നോട് പൊരുതാൻ ഒന്നും ചെയ്തില്ല. കൊവിഡിൻ്റെ നടുവിൽ നടത്തിയ വിർച്വൽ റാലിയിൽ വച്ച് അമിത് ഷാ അങ്ങനെ പറഞ്ഞു എന്നാണ് വാർത്ത കണ്ടത്. പി.എം കെയറിൽ നിന്ന് എത്ര പേർക്ക് പണം കിട്ടി എന്ന് അറിയാനെടുക്കുന്നതിൻ്റെ പകുതി ബുദ്ധിമുട്ട് രാഹുൽ ഗാന്ധി ചെയ്ത കാര്യങ്ങൾ എന്താണെന്ന് കണ്ട് പിടിക്കാൻ ഇല്ലാത്തതുകൊണ്ട് ഒരു മറുപടിയാവാം.
നമസ്തേ ട്രമ്പ്
ഫെബ്രുവരി 12 : ലോകത്ത് ആകെ കൊവിഡ് കേസുകൾ 45 171, ഇന്ത്യയിൽ 3. കൊറോണ വൈറസ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും ജനങ്ങൾക്കും വളരെ ഗൗരവമായ ഒരു ഭീഷണിയാണ് എന്നും സർക്കാർ അതിനെ ഗൗരവമായി എടുക്കുന്നില്ലെന്നും രാഹുൽ ആദ്യമായി പറഞ്ഞത് അന്നാണ്. നമസ്തേ ട്രമ്പ് എന്ന പേരിൽ ഒരു സ്റ്റേഡിയത്തിൽ നിറയെ ആളെക്കൂട്ടി നടത്തിയ പരിപാടി അതു കഴിഞ്ഞ് 12 ദിവസം കൂടി കഴിഞ്ഞാണ് നടത്തിയതെന്നും അതിൻ്റെ പേരിലുണ്ടായ വിവാദങ്ങളുമൊക്കെ ഒന്നോർക്കണം.
വീണ്ടും മുന്നറിയിപ്പ്
മാർച്ച് 3 ; ലോകത്ത് ആകെ കേസുകൾ 90 869, ഇന്ത്യയിൽ 5. ആ മുന്നറിയിപ്പ് ഒരിക്കൽക്കൂടി ആവർത്തിച്ചിട്ടുണ്ട് രാഹുൽ. ട്വിറ്റർ അക്കൗണ്ടിലല്ല കൊറോണ വൈറസിൻ്റെ കാര്യത്തിൽ ശ്രദ്ധിക്കാൻ മോദിയോട് ആവശ്യപ്പെടുന്ന ട്വീറ്റും അതേ അക്കൗണ്ടിൽ തന്നെ കാണാം. മാർച്ച് 13 : ലോകത്ത് ആകെ കേസുകൾ 132 758, ഇന്ത്യയിൽ 74. സർക്കാർ മയക്കത്തിലാണ്. നടപടിയെടുത്തില്ലെങ്കിൽ എക്കോണമി തകരും എന്ന് വീണ്ടും മുന്നറിയിപ്പ്.
അവഗണിക്കുകയല്ല പരിഹാരം
കൊറോണ വൈറസ് എന്ന പ്രശ്നത്തിനെ അവഗണിക്കുകയല്ല അതിൻ്റെ പരിഹാരം എന്ന് വീണ്ടും പറയുന്നുണ്ട്. മാർച്ച് 21 : ലോകത്ത് ആകെ കേസുകൾ 266 073, ഇന്ത്യയിൽ 195. വീണ്ടും മുന്നറിയിപ്പ്. എക്കോണമിയെക്കുറിച്ച്. ചെറുകിട - വൻകിട ബിസിനസ്സുകളെക്കുറിച്ച്, കൊറോണയുടെ കാര്യത്തിൽ കൃത്യമായ നടപടി എടുക്കേണ്ടതിനെക്കുറിച്ച് ഒക്കെ..
കേൾക്കേണ്ടവരുടെ വാക്കുകൾ കേട്ടു
മദ്ധ്യപ്രദേശിൽ ജനങ്ങൾ തിരഞ്ഞെടുത്ത കമൽനാഥ് സർക്കാർ രാജിവച്ച് ഇറങ്ങുന്നത് മാർച്ച് 23നാണ്. തുടർന്ന് ദിവസങ്ങളോളം ഓരോ വകുപ്പുകൾക്ക് പ്രത്യേക മന്ത്രിമാരില്ലാത്ത അവസ്ഥയുണ്ടായതും വാർത്തകളിൽ വന്നതാണ്. കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും അയാൾ സംസാരിച്ചു. അത് മാത്രമല്ല, കേൾക്കേണ്ടവരുടെ വാക്കുകൾ കേട്ടു.. അവർക്ക് പറയാൻ അവസരം നൽകി.
ആ സംഭാഷണങ്ങൾ
രഘുറാം രാജൻ്റെയും രാഹുൽ ഗാന്ധിയുടെയും സംഭാഷണവും അതിനു ശേഷം നൊബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജിയുമായുള്ള സംഭാഷണവുമെല്ലാം ഈ കൊവിഡിൻ്റെ സമയത്ത് പൊതു ഇടത്തിൽ പ്രതിനിധാനം ചെയ്യപ്പെടുന്നത് കുറഞ്ഞുപോയ സാധാരണക്കാരെയും മൈഗ്രൻ്റ് തൊഴിലാളികളെയും കൂടി ഓർമിക്കുന്നതായി.
അതിമാനുഷമായ നെഞ്ചളവിൻ്റെ ബാദ്ധ്യത
പത്രപ്രവർത്തകരുമായി ഈ കൊവിഡ് കാലത്തും അയാൾ സംവാദം തുടരുന്നുണ്ട്. പണ്ട് പലതും പറഞ്ഞതിൽ ചിലരൊക്കെ അയാളെക്കുറിച്ചുള്ള അഭിപ്രായം തിരുത്തുന്നുമുണ്ട്.. അതിനൊപ്പമാണ് വയനാടിനു വേണ്ടിയും അയാളെ തോല്പിച്ച അമേഠിക്ക് വേണ്ടിയും ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളും. അതിമാനുഷമായ നെഞ്ചളവിൻ്റെ ബാദ്ധ്യത അയാൾക്കില്ല. എല്ലാം അറിയാവുന്നയാളെന്ന ലേബലില്ല.
അയാൾ ഒരു പാരലൽ ഗവണ്മെൻ്റല്ല
രാഹുൽ ഗാന്ധി എന്ത് ചെയ്തുവെന്ന് ചോദിക്കാൻ അയാൾ ഒരു പാരലൽ ഗവണ്മെൻ്റല്ല. രാഹുൽ എന്ത് ചെയ്തുവെന്ന് ചോദിക്കുന്നതിനു മുൻപ് ഇനിയുള്ള കൊവിഡ് കാലത്തെ നേരിടാൻ സർക്കാർ എന്ത് ചെയ്തുവെന്നും പി.എം.കെയറിലെ പണം എന്ത് ചെയ്യുമെന്നുമൊക്കെയുള്ള, അത്യാവശ്യമായി ഉത്തരമുണ്ടാവേണ്ട ചോദ്യങ്ങളാണുയരേണ്ടത്''.