ഗംഗയിലെ മലിനീകരണം; കേന്ദ്രത്തിനും സംസ്ഥാനത്തിനും രൂക്ഷ വിമര്‍ശനം
വാരാണസി: ഗംഗാനദിയിലെ മലിനീകരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിനും നാഷണല്‍ ഗ്രീന്‍ ട്രൈബൂണലിന്റെ രൂക്ഷ വിമര്‍ശനം. ഗംഗയില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നാഷണല്‍ ട്രൈബൂണല്‍ ഉത്തരവിട്ടു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നദി സംരക്ഷിക്കണമെന്ന സംസാരം മാത്രമേ ഉള്ളൂവെന്നും പ്രവര്‍ത്തിയില്ലെന്നും ട്രൈബൂണല്‍ കോടതി നിരീക്ഷിച്ചു. ഗംഗയില്‍ ഏതാണ്ട് 3,000 മൃതദേഹങ്ങള്‍ ഒരു വര്‍ഷം ഉപേക്ഷിക്കുന്നതായി അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. വാരാണസിയിലാണ് ഇത്രയും മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത്.
നദിയില്‍ മൃതദേഹം ഉപേക്ഷിക്കുന്നത് സുപ്രീംകോടതി നേരത്തെ നിരോധിച്ചിരുന്നു. ഏതു മതത്തില്‍പ്പെട്ട ആളുകളും മൃതദേഹം ഉപേക്ഷിക്കരുതെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും പിന്നീടും മൃതദേഹം ഉപേക്ഷിക്കുന്നത് തുടര്‍ന്നുവരികയാണ്. നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതിന്റെ ചിത്രങ്ങള്‍ എന്‍ജിടിയില്‍ നടന്ന വാദത്തിനിടെ ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചിരുന്നു.
വാരാണസിയിലെ ഹിന്ദുക്കള്‍ ശിശുക്കളുടെയും, പ്രായപൂര്‍ത്തിയാകാത്തവരുടെയും, പാമ്പുകടിയേറ്റു മരിച്ചവരുടെയും മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കവിടുകയാണ് പതിവ്. കൂടാതെ സംസ്‌കാര ചടങ്ങകള്‍ നടത്താന്‍ പണമില്ലാത്തവരും മൃതദേഹം നദിയില്‍ ഒഴുക്കുന്നു. മൃതദേഹങ്ങള്‍ ഒഴുക്കുന്നതിനാല്‍ അങ്ങേയറ്റം മലിനമാണ് ഗംഗാനദി. ഗംഗാനദി ശുചിയാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.