ഐഎസിസ് ബന്ധം: കോയമ്പത്തൂരിൽ പരക്കെ റെയ്ഡ്, പത്തിടങ്ങളില്‍ അരിച്ചു പെറുക്കി എന്‍ഐഎ!
കോയമ്പത്തൂർ: ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ കോയമ്പത്തൂരിലെ പത്തിടങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെ റെയ്ഡ്. ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാക്കളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഐസിസില്‍ പ്രവര്‍ത്തിക്കുകയോ ഐസിസിൽ ചേരാന്‍ ആളുകളെ പ്രേരിപ്പിക്കുകയോ ചെയ്യുന്ന യുവാക്കളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയതെന്നും ഇവരെ കുറിച്ചുള്ള അന്വേഷണം തുടരുന്നതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ടല്ല കോയമ്പത്തൂരിലെ തിരച്ചിലെന്നും കൊച്ചിയില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയാണ് ഇതെന്നും എന്‍ഐഎ അറിയിച്ചു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റിലുള്ളവരും പ്രാദേശിക പൊലീസിനൊപ്പം പരിശോധനയ്ക്ക് എത്തിയിരുന്നു. ഉക്കടത്തിലെ അന്‍പുനഗര്‍ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. കുനിയമത്തൂര്‍, പോത്തനൂര്‍ തുടങ്ങിയ മേഖലയിലെ വീടുകളിലും റെയ്ഡ് നടന്നു.

ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018ല്‍ അറസ്റ്റിലായ 10 പേരുടെ വീട്ടില്‍ കഴിഞ്ഞ മാസമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഷഹാദത്ത്(രക്തസാക്ഷിത്വം) എന്ന ലക്ഷ്യത്തോടെ ഈ സംഘം ഒരു ഗ്രൂപ്പ് രൂപീകരിച്ചിരുന്നു.
ആയുധങ്ങള്‍ വാങ്ങുന്നതിനായി ധനസമാഹരണം നടത്തുന്നതിനിടെ 2018 ഏപ്രില്‍ മാസം തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവാരൂര്‍, രാമനാഥപുരം, കൂഡലൂര്‍, സേലം എന്നിവിടങ്ങളിലെ ഇവരുടെ വസതികളിലും തിരച്ചില്‍ എന്‍ഐഎ തിരച്ചില്‍ നടത്തി.












Click it and Unblock the Notifications