അഖിലയെ ഹാദിയയാക്കിയതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്! ഷെഫിനെ പ്രതിരോധത്തിലാക്കി എൻഐഎ റിപ്പോർട്ട്
ദില്ലി: ഡോ. ഹാദിയയെ പഠനം തുടരാനായി സേലത്തേക്ക് സുപ്രീം കോടതി അയച്ചതോടെ, കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിന് നേരിയ ശമനമുണ്ടായിരിക്കുന്നു. വീട്ടിലെ തടങ്കലില്‍ നിന്നും മോചിപ്പിച്ചാണ് ഹാദിയയുടെ പഠിത്തം തുടരാന്‍ കോടതി അനുവദിച്ചത്. ഹാദിയയുടെ മതംമാറ്റവും വിവാഹവും സംബന്ധിച്ച കാര്യങ്ങള്‍ കോടതി ഇനി പരിഗണിക്കാനിരിക്കുന്നതേ ഉള്ളൂ. അതിനിടെ ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിസന്ധിയിലാക്കുന്നതാണ് എന്‍ഐഎ റിപ്പോര്‍ട്ട്.
ഇന്നലെ ജിഷ്‌ണു, ഇന്ന് അബി.. നാളെ ഇനി ആരെന്നറിയില്ല!! ജീവനെടുക്കുന്ന വ്യാജവൈദ്യത്തിനെതിരെ യുവഡോക്ടർ
പോപ്പുലർ ഫ്രണ്ടിനെതിരെ
ഹാദിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നും ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എന്‍ഐഎ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്. ഹാദിയയുടെ മൊഴി കേട്ട ദിവസം തന്നെയാണ് എന്‍ഐഎ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെയാണ് എന്‍ഐഎ പ്രതിക്കൂട്ടിലാക്കുന്നത്.
എൻഐഎ കണ്ടെത്തൽ
അഖിലയെ ഹാദിയയാക്കി മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണ് എന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരളത്തിലെ 94 മതംമാറ്റ കേസുകള്‍ പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ഇവയില്‍ ഇരുപതെണ്ണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. 9 എണ്ണം ഹാദിയ കേസിന് സമാനമാണത്രേ.
പുരുഷന്മാരെയും മതംമാറ്റുന്നു
ഇത്തരത്തില്‍ മതംമാറ്റുന്നവരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നുണ്ട്. സ്ത്രീകളെ മാത്രമല്ല സത്യസരണിയില്‍ മതംമാറ്റുന്നത്. അയല്‍സംസ്ഥാനങ്ങളിലെ പുരുഷന്മാരും സത്യസരണിയില്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കപ്പെടുന്നുണ്ട് എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഹാദിയയുടേതിന് സമാനമായ 9 മതംമാറ്റ കേസുകളിലും സത്യസരണിക്കും പോപ്പുലര്‍ ഫ്രണ്ടിനും പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേതൃത്വം കൊടുക്കുന്നവർ
ഈ മതംമാറ്റത്തിന് നേതൃത്വം കൊടുക്കുന്നവരേയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സൈനബ, മുഹമ്മദ് കുട്ടി എന്നിവരെ കൂടാതെ മറ്റ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി മതംമാറ്റത്തിന് പിന്നിലുണ്ടെന്നാണ് കണ്ടെത്തല്‍. മതംമാറിയവര്‍ കേസില്‍ അകപ്പെട്ടാല്‍ പോപ്പുലര്‍ ഫ്രണ്ടുകാരെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുമെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിവാഹത്തിന് പിന്നിൽ
ഹാദിയയുടെ കേസ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് മുന്‍പ് ഹാദിയയും ഷെഫിന്‍ ജഹാനും തമ്മില്‍ പരിചയം ഇല്ലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ് ഷെഫിന്‍ എന്നും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്. ഹാദിയയെ സൈനബയെ ഹൈക്കോടതി ചുമതല ഏല്‍പ്പിച്ചതിന് ശേഷമായിരുന്നു ഷെഫിനുമായുള്ള വിവാഹം നടന്നത്.
അന്വേഷണ വിഷയങ്ങൾ
അഖിലയുടെത് നിര്‍ബന്ധിത മതംമാറ്റമാണോ, ഹാദിയയുടെ വിവാഹം നിര്‍ബന്ധിത മതംമാറ്റത്തിനുള്ള മറയായിരുന്നോ, കേരളത്തില്‍ സംഘടിത മതംമാറ്റം നടക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിച്ചത്. സത്യസരണിയില്‍ വെ്ച്ച് ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് തിരികെ ഹിന്ദുവാവുകയും ചെയ്ത ആതിരയില്‍ നിന്നടക്കം എന്‍ഐഎ മൊഴി എടുത്തിരുന്നു. ഹാദിയ, മാതാപിതാക്കള്‍, ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ എന്നിവരില്‍ നിന്നും എന്‍ഐഎ മൊഴി രേഖപ്പെടുത്തിയിരുന്നു.
വശീകരിക്കുന്ന വഴി
ഹിന്ദുവായ അഖിലയെ ഇസ്ലാമാക്കി മാറ്റുന്നതിനും മുസ്സീം യുവാവിനെ വിവാഹം കഴിപ്പിക്കുന്നതിനും ഹിപ്‌നോട്ടിക് കൗണ്‍സലിങ്ങും ന്യൂറോ ലിന്‍ഗ്വിസ്റ്റ് പ്രോഗ്രാമിങ്ങും ഉപയോഗിച്ചിട്ടുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചനകള്‍. വ്യക്തികളെ വശീകരിക്കുന്നതിന് തീവ്രവാദ സംഘടനകള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടത്രേ.ഇത്തരം തീവ്രവാദ സംഘടനകളുടെ പക്കല്‍ സ്ത്രീകളെ വശീകരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ആളുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്.
മനസ്സിനെ കീഴടക്കുന്നു
ഹിപ്‌നോട്ടിങ് കൗണ്‍സലിംഗ് എന്ന മനശാസ്ത്ര സങ്കേതം ഉപയോഗിച്ച് കൗണ്‍സിലര്‍മാര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പ്രതികരിപ്പിക്കാന്‍ കഴിയുമെന്നും പറയുന്നു. ഇരയാകുന്ന വ്യക്തിയുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് എന്ന മനശാസ്ത്ര വിദ്യ ഹാദിയയുടെ കേസില്‍ പ്രയോഗിച്ചിട്ടുണ്ട് എന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്. ഹാദിയ ഉള്‍പ്പെടെ ഇസ്ലാമിലേക്ക് മാറിയ മൂന്ന് പേരുടെ വിവരങ്ങള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ടെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
നൂറോളം പേജുള്ള റിപ്പോർട്ട്
നാല് ഭാഗങ്ങളായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എന്‍ഐഎ റിപ്പോര്‍ട്ടിന് നൂറോളം പേജ് ദൈർഘ്യമുണ്ട്. ഹാദിയയുടെ പിതാവ് അശോകന്റെ വാദങ്ങളോട് സാമ്യമുള്ളതാണ് എന്‍ഐഎ റിപ്പോര്‍ട്ട്. മതപരിവര്‍ത്തിന് പിന്നില്‍ വലിയ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എന്‍ഐഎ കോടതിയിൽ വ്യക്തമാക്കിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല എന്ന് ഹാദിയ പറഞ്ഞതിന് പിന്നില്‍ ഈ സംഘടനകളുടെ സ്വാധീനമാണ് എന്നും എന്‍ഐഎ വാദിച്ചു. ഹാദിയയുടെ മൊഴി കോടതി പരിഗണിക്കരുതെന്നും എന്‍ഐഎ നിലപാടെടുത്തിരുന്നു.