സണ്ണി ആകാം, സവിത ഭാഭി പറ്റില്ല!!! സ്ത്രീകളുടെ അടിവസ്ത്രം തീരെ പറ്റില്ല... 'ആഭാസ' സെന്‍സര്‍ബോർഡ്?
ദില്ലി: ഉഡ്താ പഞ്ചാബ് എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സെന്‍സര്‍ബോര്‍ഡ് വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. അതിനിടയ്ക്ക് കേരളത്തില്‍ കഥകളി എന്ന സിനിമയും സെന്‍സര്‍ബോര്‍ഡ് വിവാദത്തില്‍ പെട്ടു. ഇപ്പോഴിതാ ബാര്‍ ബാര്‍ ദേഖോ എന്ന ബോളിവുഡ് ചിത്രത്തിന്റെ കാര്യത്തിലും സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ വിവാദമാവുകയാണ്.
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കത്രീന കെയ്ഫും അഭിനയിക്കുന്ന ചിത്രത്തിലെ ഒരു 'ബ്രാ' സീന്‍ ആണ് വിവാദത്തിലായിരിക്കുന്നത്. ഈ രംഗം നീക്കം ചെയ്യണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. അതുപോലെ തന്നെ 'സവിത ഭാഭി' പ്രയോഗത്തിനും വിലക്ക് വീണു.
ഏത് കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. 1995 ല്‍ പുറത്തിറങ്ങിയ ദില്‍വാലെ ദുല്‍ഹനിയേ ലേ ജായേംഗേ എന്ന ചിത്രത്തില്‍ പോലും കാജല്‍ 'ബ്രാ' കാണിക്കുന്നുണ്ട്. അന്ന് ആ സിനിമയ്ക്ക് ഒരു സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നവും ഉണ്ടായിരുന്നില്ല. അടിവസ്ത്രത്തെ കുറിച്ച് പരസ്യമായി പറയാന്‍ പറ്റാത്ത ഒരു കാലമാണോ ഇത് എന്നും അവര്‍ ചോദിക്കുന്നു.
ഒരു അശ്ലീല കഥാപാത്രമാണ് സവിത ഭാഭി. സിനിമയില്‍ സവിത ഭാഭിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. അതും നീക്കം ചെയ്യണം എന്നാണത്രെ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.
അശ്ലീലം(പോണ്‍) പരാമര്‍ശിക്കാന്‍ പാടില്ല എന്ന നിയമമുണ്ടെങ്കില്‍ സണ്ണി ലിയോണ്‍ എങ്ങനെയാണ് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുക എന്ന പ്രസക്തമായ ചോദ്യവും ഉണ്ട്. അശ്ലീല പരാമര്‍ശം പാടില്ല എന്നുണ്ടെങ്കില്‍ എ ഫ്‌ലൈയിംഗ് ജാട്ട് എന്ന ചിത്രത്തില്‍ സണ്ണി ലിയോണിന്റെ പേര് എങ്ങനെ ഉപയോഗിച്ചു എന്നും ഇവര്‍ ചോദിക്കുന്നു.
എന്തായാലും സെന്‍സര്‍ ബോര്‍ഡിന്‍റെ വാശിക്ക് മുന്നില്‍ അണിയറ പ്രവര്‍ത്തകര്‍ മുട്ടുകുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ചിത്രത്തിന് ലഭിച്ചത് 'യുഎ' സര്‍ട്ടിഫിക്കറ്റ് ആണ്.
സിനിമയെ സിനിമയായി കാണാന്‍ സെന്‍സര്‍ ബോര്‍ഡിന് കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ സര്‍ക്കാര്‍ തന്നെ നിര്‍മിക്കുന്ന സര്‍ക്കാര്‍ സിനിമകള്‍ ഉണ്ടാക്കുന്നതാകും ഭേദം.