അവിശ്വാസ പ്രമേയം; ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്
ദില്ലി: ചൊവ്വാഴ്ച ലോക്സഭയിൽ നടക്കുന്ന അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകി. തെലുങ്ക് ദേശം പാര്‍ട്ടിക്കും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി സിപിഎമ്മും തിങ്കളാഴ്ച രംഗത്ത് വന്നിരുന്നു. പി കരുണാകരന്‍ എംപിയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസും എന്‍.ഡി.എ വിട്ട് പുറത്ത് വന്ന തെലുങ്ക് ദേശം പാര്‍ട്ടിയും നേരത്തെ തന്നെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസും നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ലോക്‌സഭയിലെ ബഹളം കാരണം ഈ അടിയന്തര പ്രമേയ നോട്ടീസുകളൊന്നും സ്പീക്കര്‍ ചര്‍ച്ചയ്ക്ക് വച്ചിട്ടില്ല. തങ്ങള്‍ നല്‍കിയ നോട്ടീസ് ചൊവ്വാഴ്ച ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. എഐഡിഎംകെ, ആം ആദ്മി പാര്‍ട്ടി, എഐഎംഐഎം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയത്തെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയമാണിത്. നോട്ടീസ് അനുമതിക്ക് കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.
കോണ്‍ഗ്രസിന് ലോക്‌സഭയില്‍ 48 എംപിമാരുണ്ട്. ടിഡിപിക്ക് 16 എംപിമാരും. എഐഡിഎംകെയ്ക്ക് 37, വൈഎസ്ആര്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും 9 വീതം, എഐഎംഐഎമ്മിന് ഒന്ന് എന്നിങ്ങനെയാണ് അംഗബലം. ഏപ്രില്‍ ആറിനാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത്. അതിന് മുമ്പ് പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ച ചെയ്തിട്ടില്ലെങ്കില്‍ തങ്ങളുടെ മുഴുവന്‍ എംപിമാരും രാജിവയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിരിക്കുകയാണ്.