സച്ചിൻ പൈലറ്റ് ക്യാംപിൽ ചിരി, വിമതർക്കെതിരെ നടപടി 24 വരെ തടഞ്ഞ് ഹൈക്കോടതി, ഗെഹ്ലോട്ടിന് തിരിച്ചടി!
ജയ്പൂർ: രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ക്യാംപിന് വീണ്ടും ആശ്വാസം. വിമത എംഎൽഎമാർക്കെതിരെ നടപടി പാടില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി നിർദേശിച്ചു. ജൂലൈ 24 വെള്ളിയാഴ്ച വരെ ഇവരെ അയോഗ്യരാക്കാൻ പാടില്ലെന്നാണ് ഹൈക്കോടതി രാജസ്ഥാൻ നിയമസഭാ സ്പീക്കർക്ക് നിർദേശം നൽകിയിരിക്കുന്നത്.
അയോഗ്യതാ നോട്ടീസിനെതിരെ വിമത എംഎൽഎമാർ സമർപ്പിച്ച ഹർജിയിൽ കോടതിയിൽ വാദം പൂർത്തിയായി. വിധി വെളളിയാഴ്ച പറയും. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹാന്‍ദി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവര്‍ അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. അശോക് ഗെഹ്ലോട്ട് ജയ്പൂരിൽ എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കെയാണ് കോടതി നിർദേശം വന്നിരിക്കുന്നത്.
പൈലറ്റിന് കൂടുതൽ സമയം
18 എംഎല്‍എമാരെ ഒപ്പം നിര്‍ത്തി അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് മീതെ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തുകയാണ് സച്ചിന്‍ പൈലറ്റ്. എംഎല്‍എമാരെ അയോഗ്യരാക്കി തിരിച്ചടി നല്‍കാനുളള ഗെഹ്ലോട്ടിന്റെ നീക്കത്തിനാണ് കോടതി കയറിയതിലൂടെ പൈലറ്റ് തടയിട്ടത്. കോടതി വിധി വെള്ളിയാഴ്ച വരെ നീട്ടിയതോടെ പൈലറ്റിന് കാര്യങ്ങള്‍ നീക്കാന്‍ കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ്.
ഹൈക്കോടതിയുടെ അധികാരം
മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആണ് സച്ചിന്‍ പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കും വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അധികാരപരിധിയില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് വാദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ അധികാരപരിതി പരിമിതപ്പെടുത്താവുന്നതല്ലെന്നും ഈ കേസ് കോടതിയുടെ പരിധിയില്‍ വരുന്നതാണ് എന്നും മുകുള്‍ റോത്തഗി വാദിച്ചു.
വെറും മൂന്ന് ദിവസം
കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച വിമത എംഎല്‍എമാരെ അയോഗ്യരാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് സ്പീക്കര്‍ നോട്ടീസ് അയച്ചത്. എന്നാല്‍ കൊവിഡ് മഹാമാരിക്കിടെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഹാജരാകാന്‍ വെറും മൂന്ന് ദിവസം മാത്രമാണ് സ്പീക്കര്‍ അനുവദിച്ചത് എന്നും പൈലറ്റ് ക്യാംപ് കോടതിയില്‍ ആരോപിച്ചു.
ആരും കൂറ് മാറിയിട്ടില്ല
പൈലറ്റ് ക്യാംപിലെ എംഎല്‍എമാര്‍ ഉയര്‍ത്തിയ എല്ലാ ചോദ്യങ്ങള്‍ക്കും സ്പീക്കര്‍ മറുപടി നല്‍കണം എന്നും കോടതി സ്പീക്കറില്‍ നിന്നും സത്യവാങ്മൂലം വാങ്ങണമെന്നും മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. വിമത എംഎല്‍എമാര്‍ ഇതുവരെ കൂറുമാറുകയോ പാര്‍ട്ടി വിടുകയോ ചെയ്തിട്ടില്ലെന്നും മുകുള്‍ റോത്തഗി ഹൈക്കോടതിയില്‍ വാദം ഉയര്‍ത്തി.
Recommended Video
ട്രൈബ്യൂണൽ വേണം
സ്പീക്കര്‍ എല്ലായ്‌പ്പോളും ഭരണകക്ഷിയുമായി ബന്ധപ്പെട്ട ആളായിരിക്കും. അതുകൊണ്ട് തന്നെ എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കുന്ന കാര്യവും മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച 2020ലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കിയാണ് റോത്തഗി വാദം ഉയര്‍ത്തിയത്.
വിപ്പ് നിയമസഭയ്ക്കുളളില്‍ മാത്രം ബാധകം
നേരത്തെ കോടതി കേസ് പരിഗണിച്ചപ്പോൾ 21ാം തിയ്യതി വൈകിട്ട് 5.30 വരെ നടപടി പാടില്ലെന്ന് നിർദേശിച്ചിരുന്നു. കോൺഗ്രസ് നൽകിയ വിപ്പ് ലംഘിച്ചു എന്നതാണ് വിമതരെ അയോഗ്യരാക്കുന്നതിന് ന്യായമായി പാർട്ടി ഉന്നയിക്കുന്നത്. എന്നാൽ വിപ്പ് നിയമസഭയ്ക്കുളളില്‍ മാത്രമാണ് ബാധകം എന്നും വീടിനകത്തും ഹോട്ടലിലും ചേരുന്ന പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാത്തത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹരീഷ് സാല്‍വേ വാദിച്ചിരുന്നു.
പ്രതിഷേധം ഏകാധിപത്യത്തിന് എതിരെ
മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ വീട്ടിലായിരുന്നു കോണ്‍ഗ്രസ് നേരത്തെ നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്. ''സച്ചിന്‍ പൈലറ്റ് പ്രതിഷേധിച്ചത് ഗെഹ്ലോട്ടിന്റെ ഏകാധിപത്യത്തിന് എതിരെ ആണ്. അത് കൂറുമാറ്റത്തിന്റെ പരിധിയില്‍ അല്ല വരുന്നത്. മറിച്ച് അത് സാമാജികരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിലാണ് വരിക. അയോഗ്യത കല്‍പ്പിക്കാനുളള നീക്കം ആഭ്യന്തര ചര്‍ച്ചകളും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്താനുളള ശ്രമം ആണെന്നും'' സാല്‍വേ ആരോപിച്ചു.