രാഹുൽ ഗാന്ധിക്ക് റാലി നടത്താം; പക്ഷേ നിബന്ധനകളുണ്ട്, ഒന്നും രണ്ടുമല്ല... 19 നിബന്ധനകൾ...
ഭോപ്പാൽ: മധ്യപ്രദേശിൽ രാഹുൽ ഗാന്ധിക്ക് റാലി നടത്തണമെങ്കിൽ ഈ നിബന്ധനകൾ പാലിക്കണം. ഒന്നും രണ്ടുമല്ല പത്തൊൻപത് നിബന്ധനകളാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. മല്‍ഹര്‍ഗഡ് സബ്-ഡിവിഷണല്‍ ഓഫീസറാണ് ജൂണ്‍ 6ന് നടക്കാനിരിക്കുന്ന റാലിക്ക് നിബന്ധനകള്‍ തയ്യാറാക്കിയത്. രാഹുൽ ഗാന്ധി ജൂൺ ആറിന് നടത്തുന്ന റാലിയിൽ ഡിജെ സിസ്റ്റം ഉപയോഗിക്കരുതെന്ന നിർദേശമുണ്ട്. വിവാദ പരമാർശങ്ങൾ പ്രസംഗങ്ങളിൽ ഉണ്ടാകാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.
റാലിക്ക് വേണ്ടി കെട്ടേണ്ട ടെന്റിന്റെ അളവ് പോലും സർക്കാർ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ടെന്റിന് 15×15 അടിയില്‍ കൂടുതല്‍ വിസ്തീര്‍ണം പാടില്ലെന്നും നിബന്ധനയില്‍ പറഞ്ഞിട്ടുള്ളത്. . മഴ പോലുള്ള സാഹചര്യങ്ങളെ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ കൈക്കൊള്ളണമെന്നു പറയുന്ന നിർദേശത്തിൽ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കും കറണ്ട്, വെള്ളം എന്നിവക്കും നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അനുമതി പിൻവലിക്കും
നിബന്ധനകളില്‍ വീഴ്ച വരുത്തുന്ന പക്ഷം റാലി നടത്താനുള്ള അനുമതി പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. റാലി നടക്കുന്ന സ്ഥലത്ത് ഗതാഗത തടസങ്ങള്‍ സൃഷ്ടിക്കരുതെന്നും പരിപാടിക്കിടയില്‍ എന്തെങ്കിലും മോഷണം പോയാല്‍ ഉത്തരവാദിത്വം സംഘാടകര്‍ ഏറ്റെടുക്കണമെന്നും മല്‍ഹര്‍ഗഡ് സബ്-ഡിവിഷണല്‍ ഓഫീസർ പുറപ്പെടുവിച്ച നിബന്ധനകളിൽ പറയുന്നു.
ബിജെപിക്കെതിരെ രൂക്ഷ വിമർശനം
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷ വിമർശനമാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തികൊണ്ടിരിക്കുന്നത്. സിവില്‍ സര്‍വീസില്‍ ആര്‍എസ്എസുകാരെ തിരുകികയറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ആര്‍എസ്എസിന്റെ താത്പര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കാനായി മോദി സര്‍ക്കാര്‍ യുപിഎസ്സി ഘടനയെ തകിടം മറിക്കുകയാണെന്ന ആരോപണവുമായാണ് രാഹുൽ ഗാന്ധി രംഗത്ത് വന്നത്.
യുപിഎസ്സി ഘടനയെ തകിടം മറിക്കുന്നു
വിദ്യാര്‍ഥി സമൂഹത്തിന്റെ ഭാവി തന്നെ അപകടത്തിലാണെന്നും ഇതിനെതിരെ വിദ്യാര്‍ഥികള്‍ ഉണരണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. തമിഴ്നാട്ടിൽ നടന്ന വെടിവെപ്പിനെ കുറിച്ചും രൂക്ഷമായ രീതിയിലായിരുന്നു രാഹുൽ പ്രതിഷേധിച്ചത്. ആര്‍എസ്എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴ്നാട്ടുകാര്‍ കൊല്ലപ്പെടുന്നതെന്ന് തമിഴ് ഭാഷയില്‍ രാഹുല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
കോണ്‍ഗ്രസ് തമിഴ്നാട്ടുകാര്‍ക്കൊപ്പം
മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല. കോണ്‍ഗ്രസ് തമിഴ്നാട്ടുകാര്‍ക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചിരുന്നു. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലകളാണ് നടന്നതെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസവും രംഗത്ത് എത്തിയിരുന്നു. സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം സിപിഎമ്മും രംഗത്ത് വന്നിരുന്നു.