കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കുള്ള ആനൂകൂല്യങ്ങൾ എടുത്തുകളയുന്നു; പ്രചരണത്തിന് പിന്നിലെ സത്യം
ദില്ലി; കേന്ദ്രസർക്കാർ ജീവനക്കാരുടെ അവധിയാത്രാ ആനുകൂല്യം (എൽടിസി) ഉൾപ്പെടെയുള്ള എല്ലാ ആനൂകുല്യങ്ങളും കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞേക്കുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒടിഎ, മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എടുത്തുകളയാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന തരത്തിലാണ് ചില ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രചരിക്കുന്നത് വെറും വ്യാജ വാർത്തകൾ ആണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
അത്തരം ഒരു നിർദ്ദേശവും സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. ഏപ്രിൽ 8 ലെ ഉത്തരവ് സംബന്ധിച്ചാകും ഇത്തരം വ്യാജ വാർത്ത പ്രചരിക്കുന്നത്. വാർത്ത നൽകിയ മാധ്യമ പ്രവർത്തകൻ ധനമന്ത്രാലയത്തെ ഇക്കാര്യത്തിൽ വ്യക്തത തേടി ബന്ധപ്പെട്ടിട്ടില്ല. ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
അതേസമയം കൊവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസ ബത്തയും (ഡിആർ) 4% വർധിപ്പിക്കാനുള മന്ത്രിസഭാ തീരുമാനം സർക്കാർ മരവിപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 48.34 ലക്ഷം ജീവനക്കാരേയും 65.26 ലക്ഷം പെൻഷൻകാരേയുമാണ് കേന്ദ്രത്തിന്‍റെ നടപടി ബാധിക്കുന്നത്.
ഡിഎ, ഡിആര്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യപ്പറ്റില്ലാത്തതാണെന്നെന്നായിരുന്നു കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.സെൻട്രൽ വിസ്ത, ബുള്ളറ്റ് ട്രെയിൻ പോലുള്ള ധൂർത്ത് പദ്ധതികളാണ് ഇപ്പോൾ ഒഴിവാക്കേണ്ടതെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ ഒരു ഘട്ടത്തില്‍ ഇത്തരം പ്രവൃത്തി ആവശ്യമില്ലാത്ത നടപടിയാണ്. സര്‍ക്കാര്‍ ജീവനക്കാരേയും സായുധ സേനാംഗങ്ങളേയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു മൻമോഹൻ സിംഗ് പ്രതികരിച്ചത്.