ആംആദ്മി നീക്കം പൊളിഞ്ഞു; കോൺഗ്രസിനൊപ്പമെന്ന് സിദ്ധു!! അടുത്ത മുഖ്യമന്ത്രി? പ്രതികരണം ഇങ്ങനെ
പഞ്ചാബ്; 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കം തുടങ്ങാനൊരുങ്ങുകയാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ്. ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പ്രധാന പ്രതിപക്ഷമായ ആംആദ്മിയും തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
കോൺഗ്രസിനേയും ആം ആദ്മിയേയും സംബന്ധിച്ച് തിരഞ്ഞെടുപ്പിലെ ട്രംപ് കാർഡാണ് മുൻ മന്ത്രിയും ക്രിക്കറ്റർ കൂടിയായ നവജ്യോത് സിംഗ് സിദ്ധു. തിരഞ്ഞെടുപ്പിന് മുൻപ് സിദ്ധുവിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമമായിരുന്നു ആംആദ്മി നടത്തിയത്. രാഷ്ട്രീയ അജ്ഞാത വാസം അവസാനിപ്പിച്ച് സജീവമായ സിദ്ധു ഇപ്പോൾ മനസ് തുറന്നിരിക്കുകയാണ്.

മടങ്ങിയെത്തി സിദ്ധു
2017ല്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ നേതാവാണ് മുന്‍ ക്രിക്കറ്റര്‍ കൂടിയായ നവജ്യോത് സിംഗ് സിദ്ധു. പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിച്ച നേതാക്കളില്‍ ഒരാളു കൂടിയാണ് അദ്ദേഹം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നായിരുന്നു സിദ്ധു 2019 ജുലൈയിൽ മന്ത്രിസഭയിൽ നിന്നും രാജിവെച്ചത്.

ഇടഞ്ഞ് രാജി
തദ്ദേശ വകുപ്പിന് പകരമായി ഊർജ്ജ വകുപ്പിന്റെ ചുമതല സിദ്ധുവിന് നൽകിയെങ്കിലും അദ്ദേഹം അത് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലൊണ് മന്ത്രിസഭയിൽ നിന്നും രാജിവെച്ചത്. അതേസമയം രാജിക്ക് പിന്നാലെ സിദ്ധു രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.

ആം ആദ്മി നീക്കം പൊളിഞ്ഞു
അതിനിടെ ദില്ലി തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ സിദ്ധുവിനെ മുൻ നിർത്തി പഞ്ചാബ് പിടിക്കാനുള്ള ശ്രമങ്ങൾ ആം ആദ്മി സജീവമാക്കിയിരുന്നു. സിദ്ധുവിനെ പാർട്ടിയിൽ എത്തിച്ച് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകുകയായിരുന്നു ആം ആദ്മിയുടെ ലക്ഷ്യം.

ആത്മവിശ്വാസത്തിൽ നേതൃത്വം
ദില്ലിയിലെ വിജയം പാർട്ടിക്ക് വലിയ ആത്മവിശ്വാസമായിരുന്നു നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഉൾപാർട്ടി തർക്കങ്ങൾ പരിഹരിച്ച് സിദ്ധുവിനെ പോലൊരു നേതാവിനെ മുന്നിൽ നിർത്താനായിരുന്നു ആം ആദ്മിയുടെ പദ്ധതി. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ സിദ്ധുവിനെ സമീപിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അസ്ഥാനത്തായി
എന്നാൽ ആം ആദ്മിയുടെ നീക്കങ്ങൾ എല്ലാം അസ്ഥാനത്തായിരിക്കുകയാണ്. താൻ കോൺഗ്രസിനൊപ്പം തന്നെയാണെന്നും പാർട്ടി വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സിദ്ധു പറഞ്ഞു. വിദേശത്ത് നിന്നുള്ള നേതാക്കളുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിലാണ് സിദ്ധു തന്റെ നിലപാട് വ്യക്തമാക്കിയത്.

രാഹുലിന്റെ വിശ്വസ്തൻ
യുഎസ്, കാനഡ, ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പഞ്ചാബി പ്രവാസികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി തത്സമയ സെഷനിൽ പങ്കെടുക്കുന്നതിന് സിദ്ധുവിനെ എ ഐസിസിയാണ് ചുമതലപ്പെടുത്തിയത്. രാഹുലിന്റെ വിശ്വസ്തനും ഇന്ത്യൻ കോൺഗ്രസിന്ഡറെ വിദേശകാര്യ ചെയർപേഴ്‌സണുമായി സാം പിട്രോഡയായിരുന്നു ചർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്.

മുഖ്യമന്ത്രിയാകുമോ?
കൂടിക്കാഴ്ചയിൽ സിദ്ധുവിനെ മുഖ്യമന്ത്രിയായി കാണാൻ തങ്ങൾക്ക് താത്പര്യമുണ്ടെന്ന് നേതാക്കൾ പ്രതികരിച്ചു. മന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തിയ നടപടിയിലും അവർ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ ഇതിനോട് സിദ്ധു പ്രതികരിച്ചില്ല, മറിച്ച് ലഭിക്കുന്ന ചുമതലകൾ തന്റേതായ രീതിയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് സിദ്ധു പ്രതികരിച്ചു.

ജനങ്ങളുമായി ഇടപെടുന്നു
നിശബ്ദത ചിലപ്പോൾ പ്രയോജനകരമാണെന്ന്. കർതാർപൂർ ഇടനാഴി തുറക്കുന്നതിനിടയിൽ, എന്റെ ഗുരു എന്നെ ചുമതല നിർവഹിക്കുന്നതിന് തിരഞ്ഞെടുത്തു. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ, എനിക്ക് വോട്ട് ചെയ്ത ആളുകൾക്കൊപ്പം ഞാൻ നിന്നു. തന്റെ യുട്യൂബ് ചാനൽ വഴി ജനങ്ങളുടെ വിഷയങ്ങൾ ഇടപെടുന്നുമുണ്ട്, സിദ്ധു പറഞ്ഞു.

ആത്മപരിശോധന
ചില സമയങ്ങളിൽ നമ്മൾ ഒരു ഇടവേള എടുക്കേണ്ടതുണ്ട്. അത് ആത്മപരിശോധനയ്ക്ക് നമ്മളെ സഹായിക്കുമെന്നും സിദ്ധു പറഞ്ഞു. താൻ മറ്റ് പാർട്ടികളിൽ ചേരാൻ ഉദ്ദേശിച്ചിട്ടേ ഇല്ല. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ താൻ ഉറച്ച് നിൽക്കുമെന്നും സിദ്ധു വ്യക്തമാക്കി.

കോൺഗ്രസ് പ്രത്യയശാസ്ത്രം
മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസ് പ്രത്യയശാസ്ത്രം ഭരണഘടനയുടെ മൂല്യങ്ങളെയും മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.അത്തരമൊരു പ്രത്യയശാസ്ത്രത്തിന് ഏത് സാഹചര്യത്തിലും വിജയം നേടാൻ കഴിയും, "അദ്ദേഹം പറഞ്ഞു

മന്ത്രിസഭയിലേക്ക്
അതേസമയം ഉടൻ തന്നെ സിദ്ധു മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ചർച്ച നടത്തി. എന്നാൽ മുൻപ് നൽകിയ വകുപ്പ് അദ്ദേഹത്തിന് നൽകിയേക്കില്ല. ഇത് സംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണ്.












Click it and Unblock the Notifications