ദില്ലിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ല!
ദില്ലി: അന്തരീക്ഷ മലിനീകരണം പരിധിവിട്ട സാഹചര്യത്തില്‍ ദില്ലിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റേതാണ് തീരുമാനം. ജനുവരി 6ന് ട്രിബ്യൂണലിന്റെ അടുത്ത കൂടിക്കാഴ്ചയില്‍ ഈ നിരോധനം നിലനിര്‍ത്തണോ എന്ന കാര്യം പരിശോധിക്കും. തലസ്ഥാന നഗരമായ ദില്ലിയില്‍ അഞ്ച് ലക്ഷം ഡീസല്‍ കാറുകളെങ്കിലും ഉണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.
ദില്ലിയിൽ സ്വകാര്യ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങള്‍ റോഡിലിറങ്ങരുത്!
2016 ജനുവരി ഒന്നുമുതല്‍ സ്വകാര്യ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം റോഡില്‍ ഇറങ്ങിയാല്‍ മതി എന്ന സര്‍ക്കാര്‍ നിയന്ത്രണത്തെ ട്രിബ്യൂണല്‍ ചോദ്യം ചെയ്തു. ഇത് കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നാണ് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ഒറ്റയിലും ഇരട്ടയിലും അവസാനിക്കുന്ന നമ്പര്‍ പ്ലേറ്റുകളുള്ള വണ്ടികളെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം റോഡില്‍ ഇറക്കിയാല്‍ ആളുകള്‍ രണ്ട് വാഹനങ്ങള്‍ വാങ്ങാനാണ് സാധ്യത. ഇത് പ്രശ്‌നങ്ങള്‍ ഇനിയും വഷളാക്കും.
അന്തരീക്ഷ മലിനീകരണം കുറക്കാന്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍, വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം റോഡില്‍ ഇറങ്ങിയാല്‍ മതി എന്ന നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചത്. 2016 ജനുവരി ഒന്നുമുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കാനായിരുന്നു പരിപാടി.
പുതിയ ഡീസല്‍ കാറുകള്‍ക്ക് പുറമേ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ കാറുകളും ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല. കഴിഞ്ഞ ഏപ്രിലില്‍ ആണ് പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ട്രിബ്യൂണല്‍ ദില്ലിയില്‍ നിരോധിച്ചത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ വാഹനങ്ങള്‍ക്കും ദില്ലിയില്‍ വിലക്കുണ്ട്. 90 ലക്ഷം വാഹനങ്ങളാണ് ദില്ലിയില്‍ ഇപ്പോഴുള്ളത് ദിവസം തോറും 1000 - 1500 വാഹനങ്ങള്‍ പുതുതായി നിരത്തില്‍ ഇറങ്ങുന്നുമുണ്ട്.