'മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല'; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ പരാജയപ്പെടുമെന്ന് കോൺഗ്രസ്
ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്ലുകളിൽ പിന്തുണ നേടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെടുമെന്ന് കോൺഗ്രസ്. ബില്ലുകൾ പാസാകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ ഇന്ന് നടന്ന ഡിവിഷൻ വോട്ടെടുപ്പിൽ വെറും 269 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
'മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബിൽ പാസാകാൻ വേണ്ടത്. അതായത് വോട്ട് ചെയ്ത 461 പേരിൽ 307 പേരുടെ പിന്തുണ. പക്ഷെ സർക്കാരിന് ലഭിച്ചത് 269 പേരുടെ പിന്തുണ മാത്രമാണ്. 198 പേർ ബില്ലിനെ എതിർത്തു. പിന്തുണ നേടുന്നതിൽ സർക്കാർ പരാജയപ്പെട്ടു', കോൺഗ്രസ് എംപി മാണിക്കം ടാഗോർ എക്സിൽ കുറിച്ചു. ഇന്ന് ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ ഡിവിഷൻ വോട്ട് നടത്താൻ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഇ വോട്ടിംഗ് നടന്നതിന്റെ സ്ക്രീൻഷോട്ടും മാണിക്കം ടാഗോർ പങ്കുവെച്ചു. ശശി തരൂർ എംപിയും ഇക്കാര്യം ആവർത്തിച്ചു.

'ശരിയാണ് സർക്കാരിന് വലിയ ഭൂരിപക്ഷമുണ്ട്. എന്നാൽ ബില്ല് പാസാകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണം.അത് ഇല്ലെന്ന് അവർക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഈ ബില്ലും കൊണ്ട് അവർ അധികനാൾ പോകില്ലെന്ന് ഏകദേശം ഉറപ്പാണ്', ശശി തരൂർ എംപി പറഞ്ഞു.
കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ആണ് ഭരണഘടനാ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചത്. ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. ബിൽ വിശദമായ ചർച്ചയ്ക്കായി ജോയിന്റ് പാർലമെന്ററി സമിതിക്ക് വിട്ടതായി ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ജെ പി സി സമിതിയിലേക്കുള്ള പ്രതിനിധികളെ ഇന്ന് പാർട്ടികൾ നിർദ്ദേശിക്കും. ബി ജെ പിക്കായിരിക്കും സമിതിയുടെ അധ്യക്ഷ പദവി ലഭിക്കുക. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ബി ജെ പിക്ക് തന്നായായിരിക്കും കൂടുതൽ പ്രതിനിധികൾ ഉണ്ടാകുക.
ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തെ അനാവശ്യ സാമ്പത്തിക ചെലവുകൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് ബി ജെ പി വാദം. എന്നാൽ നീക്കം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് 5 ഭരണഘടന ഭേദഗതികൾ വരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബില്ല് പാസാകണമെങ്കിൽ ഇരു സഭകളിലായി 362 പേരുടെ പിന്തുണയാണ് വേണ്ടത്.












Click it and Unblock the Notifications