കറന്‍സി നിരോധനമോ? 4 മാസങ്ങള്‍ക്കുശേഷം കാശ്മീര്‍ സാധാരണ നിലയിലേക്ക്
നാലുമാസക്കാലം നീണ്ട അക്രമപ്രവര്‍ത്തനങ്ങള്‍ക്കുശേഷം താഴ്‌വരയിലെ ജീവിതങ്ങള്‍ സാധാരണ നിലയിലെത്തുകയാണ്.
ശ്രീനഗര്‍: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നിരോധിച്ചശേഷം കാശ്മീരില്‍ അക്രമപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് അവിടെനിന്നുള്ള വാര്‍ത്തകള്‍. നാലുമാസക്കാലം നീണ്ട അക്രമപ്രവര്‍ത്തനങ്ങള്‍ക്കുശേഷം താഴ്‌വരയിലെ ജീവിതങ്ങള്‍ സാധാരണ നിലയിലെത്തുകയാണ്.
ജൂലൈ 8ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹന്‍ വാനിയെ കൊലപ്പെടുത്തിയശേഷമാണ് കാശ്മീരില്‍ അക്രമ പ്രവര്‍ത്തനം ആരംഭിച്ചത്. അക്രമത്തിലും പോലീസ് വെടിവെയ്പിലും 80 പേര്‍ മരിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരടക്കം 5,000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏതാണ്ട് 25ഓളം സ്‌കൂളുകളാണ് ഈ കാലയളവില്‍ തീയിട്ടത്. എന്നാല്‍ കഴിഞ്ഞ 10 ദിവസമായി കാശ്മീരില്‍ സ്ഥിതി ശാന്തമാണ്.
കറന്‍സി നിരോധനമാണ് കാശ്മീരില്‍ സമാധാനം തിരിച്ചുകൊണ്ടുവന്നതെന്ന് പറയാം. കാശ്മീരില്‍ അക്രമം നടത്തുന്നവര്‍ക്ക് ഭീകര സംഘടനകള്‍ പണം നല്‍കുന്നത് പതിവായിരുന്നു. 500, 1,000 രൂപയ്ക്കുവേണ്ടിയായിരുന്നു ഭൂരിഭാഗംപേരും തെരുവിലിറങ്ങിയത്. എന്നാല്‍, കറന്‍സി നിരോധിച്ചതോടെ അക്ഷരാര്‍ഥത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നേരിട്ട അവസ്ഥയാണ് ഭീകരര്‍ക്കുണ്ടായത്.
സാധാരണക്കാരായ ജനങ്ങള്‍ ഇപ്പോള്‍ പണം മാറാനായി ബാങ്കുകള്‍ക്കുമുന്നില്‍ മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. സ്‌കൂളുകള്‍ തുറന്നതിനാല്‍ കുട്ടികള്‍ പഠനം വീണ്ടും തുടങ്ങിക്കഴിഞ്ഞു. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഈ ആഴ്ച നടക്കുന്നുണ്ട്. തണുപ്പുകാലം എത്തുമ്പോള്‍ തന്നെ അക്രമപ്രവര്‍ത്തനങ്ങളെല്ലാം അവസാനിച്ചതില്‍ സന്തുഷ്ടാണ് പ്രദേശത്തെ ജനങ്ങള്‍.