തമിഴ്‌നാട്ടില്‍ താമരവിരിയിക്കലല്ല ഞങ്ങളുടെ പണിയെന്ന് എഐഎഡിഎംകെ; ബിജെപിയുടെ സഖ്യനീക്കത്തിന് തിരിച്ചടി
Recommended Video
ചെന്നൈ: ഹിന്ദി ഹൃദയഭൂമിയില്‍ ഉള്‍പ്പടെ ഉത്തരേന്ത്യന്‍ മണ്ണില്‍ ബിജെപി വലിയ വെല്ലുവിളികളാണ് നേരിടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ വലിയ വിജയം നേടിയ ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം നിലവില്‍ വന്നു കഴിഞ്ഞു.ബീഹാറിലും ഒഡീഷയിലും പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ നീക്കവും ബിജെപിയെ അലോസരപ്പെടുത്തുന്നു.
ചുരുക്കിപറഞ്ഞാല്‍ 2014 ല്‍ ലഭിച്ച പലസീറ്റുകളും ഉത്തരേന്ത്യയില്‍ ബിജെപി നിര്‍ത്താന്‍ കഴിയില്ല. ഈ കുറവ് നികത്താന്‍ തമിഴ്‌നാട് ഉള്‍പ്പടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ട് കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുക എന്നതാണ് ബിജെപി ലക്ഷ്യം. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടുന്നതാണ് തമിഴ്‌നാട്ടില്‍ നിന്നും കാണാന്‍ കഴിയുന്നത്.
ഒരു എംപി മാത്രം
നിലവില്‍ തമിഴ്നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളില്‍ ബിജെപിക്ക് ഒരു എംപി മാത്രമാണ് ഉള്ളത്. ഇത്തവണ പത്തില്‍ കുറയാത്ത അംഗസഖ്യയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഈ ആഗ്രഹം സഫലീകരിക്കാന്‍ എഐഎഡിഎംകെയുമായി സഖ്യം രൂപീകരിച്ച് പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് ബിജെപി നീക്കം തുടങ്ങിയിട്ട് നാളുകളേറെയായി
ലക്ഷ്യം വെക്കുന്നത്
മോദി സര്‍ക്കാറിനെ പലഘട്ടത്തിലും എഐഎഡിഎംകെ പിന്തുണച്ചിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ ഭാഗമാവാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പ്രതിപക്ഷം ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന 2019 ല്‍ പരമാവധി സീറ്റുകള്‍ ഉറപ്പുവരുത്താന്‍ എഐഎഡിഎംകെയുമായി സഖ്യമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്
തിരിച്ചടി
എന്നാല്‍ സഖ്യചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ തന്നെ തമിഴ്നാട്ടില്‍ ബിജെപിക്ക് തിരിച്ചടി നേരിടുന്നതാണ് കാണാന്‍ കഴിഞ്ഞത്. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതുസംബന്ധിച്ച് എഐഎഡിഎംകെയില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്.
തമ്പി ദുരൈ
തമിഴ്നാട്ടില്‍ ബിജെപിയ്ക്ക് പിടിമുറുക്കാന്‍ തങ്ങള്‍ സഹായം ചെയ്യുമെന്നു പറയുന്നത് വലിയ തമാശയാണെന്നാണ് എഐഎഡിഎംകെ നേതാവായ തമ്പിദുരൈ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ബിജെപി സഖ്യത്തെ തുടക്കം മുതല്‍ തന്നെ ശക്തമായി എതിര്‍ത്തു പോരുന്ന നേതാവാണ് തമ്പി ദുരൈ.
ഞങ്ങളുടെ പണിയല്ല
ഞങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും തമിഴ്നാട്ടില്‍ പിടിമുറുക്കാന്‍ അവരെ സഹായിക്കുമെന്നും പറയുന്നത് തമാശയാണ്. ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. തമിഴ്നാട്ടില്‍ താമര വിരിയിക്കാന്‍ സഹായിക്കലല്ല ഞങ്ങളുടെ പണിയെന്നും തമ്പിദുരൈ അഭിപ്രായപ്പെട്ടു.
പാർട്ടിയെ ശക്തിപ്പെടുത്തും
ബിജെപി അവരുടെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ. ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്നാണ് ആലോചിക്കുന്നത്. ബിജെപി മറ്റേതെങ്കിലും പാര്‍ട്ടിയക്കോ വളരാന്‍ അവസരം നല്‍കുകയോ ബിജെപിക്കൊപ്പം വളരുകയോ ചെയ്യില്ലെന്നും തമ്പിദുരൈ കൂട്ടിച്ചേര്‍ത്തു.
പത്തോളം എംപിമാര്‍
തമ്പിദുരൈയുടെ നേതൃത്വത്തിലുള്ള പത്തോളം എംപിമാര്‍ ബിജെപി സഖ്യത്തിനെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. നോട്ട് അസാധുവാക്കല്‍, ജിഎസ്ടി നടപ്പാക്കലിലെ പാളിച്ചകള്‍ തുടങ്ങിയ വിഷയങ്ങളില്‍ തമിഴ്നാട്ടില്‍ ശക്ഥമായ കേന്ദ്രവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സംഖ്യമുണ്ടാക്കിയാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നാണ് ഇവര്‍ മുന്നോട്ടു വെക്കുന്ന വാദം.
കൂടുതല്‍ സീറ്റ്
മത്സരിക്കാന്‍ ബിജെപി കൂടുതല്‍ സീറ്റ് ചോദിക്കുന്നതും സഖ്യചര്‍ച്ചകളെ ബാധിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ അടങ്ങുന്ന കൊങ്ങുനാട് മേഖലകളിലെ സീറ്റുകളാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ സീറ്റുകള്‍ ഇവര്‍ക്ക് വിട്ടുനല്‍കുന്നതില്‍ എഐഡിഎംകെയില്‍ എതിര്‍പ്പ് രൂക്ഷമാണ്.
സഖ്യം വേണം
എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഓ പനീര്‍ശെല്‍വം എന്നിവര്‍ സഖ്യം വേണമെന്ന അഭിപ്രായം വെച്ചുപുലര്‍ത്തുന്നവാരണ്. ആകെയുള്ള 39 സീറ്റുകളില്‍ 25 സീറ്റുകളില്‍ മത്സരിച്ച് ബാക്കി സഖ്യത്തിലെ മറ്റുപാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കാനാണ് എഐഎഡിഎംകെയുടെ തീരുമാനം.
സഖ്യചര്‍ച്ചകള്‍
ഡിഎംഡികെയുമായി എഐഎഡിഎംകെയും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും ബിജെപിയുമായി എഐഎഡിഎംകെ സഖ്യചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ്. ദില്ലിയിലും ചെന്നൈയിലുമായിട്ടാണ് സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ഡിഎംഡികെ
എഐഎഡിഎംകെയ്ക്ക് പുറമെ വിജയകാന്തിന്റെ ഡിഎംഡികെയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിജയകാന്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമല്ല. ഡിഎംഡികെ സഖ്യത്തിന്റെ ഭാഗമാവും എ്ന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ
കോണ്‍ഗ്രസ്-ഡിഎംകെ
അതേസമയം മറുപക്ഷത്ത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തെക്കുറിച്ച് സ്ഥിരീകരണമായിട്ടുണ്ട്. സിപിഎം ഉള്‍പ്പടേയുള്ള ഇടത് കക്ഷികളും കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യവും ഈ സഖ്യത്തിന്റെ ഭാഗമായേക്കും. സഖ്യത്തില്‍ ചേരുന്നതിന് പിഎംകെ നേതൃത്വത്തിന് താല്‍പര്യമുണ്ടെങ്കിലും ഡിഎംകെ ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല.