ജനങ്ങൾ റേറ്റിംഗ് കഴിച്ച് ജീവിക്കണം എന്നാണോ? മൂഡീസ് റേറ്റിംഗിൽ ആഘോഷിക്കാനൊന്നുമില്ലെന്ന് യെച്ചൂരി
ദില്ലി: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയത് ബിജെപി ആഘോഷമാക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കാര നടപടികള്‍ക്ക് ശക്തിപകരുന്നതാണ് മൂഡീസിന്റെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ റേറ്റിംഗ് കണക്കുകള്‍ കാണിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് എന്നാണ് സിപിഎമ്മിന്റെ വിമര്‍ശനം. രാജ്യത്തെ ജനങ്ങള്‍ റേറ്റിംഗ് കഴിച്ച് കഴിയണം എന്നാണോ മോദി കരുതുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരിഹസിച്ചു. രാജ്യത്തിന്റെ വളര്‍ച്ച മുരടിച്ചു, ജനങ്ങള്‍ക്ക് തൊഴിലില്ല. ഗ്രാമങ്ങളിലാകട്ടെ പട്ടിണിയും പോഷകാഹാരക്കുറവും ദുരിതവും മാത്രമാണ്. ലിംഗ സമത്വം ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് ഉള്ളതെന്നും യെച്ചൂരി ട്വിറ്ററില്‍ പ്രതികരിച്ചു.

മോദി സര്‍ക്കാര്‍ ഭരിച്ച മൂന്ന് വര്‍ഷങ്ങള്‍ക്കിടെ സാമ്പത്തിക അസമത്വം വലിയ തോതില്‍ വര്‍ധിച്ചുവെന്നും യെച്ചൂരി വിമര്‍ശിച്ചു. രാജ്യത്തെ സമ്പത്തിന്റെ 58 ശതമാനവും കൈയാളുന്നത് ഒരു ശതമാനം ആളുകളാണ്. യാഥാര്‍ത്ഥ്യം ഇങ്ങെനെ ആയിരിക്കെ സര്‍ക്കാര്‍ ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും യെച്ചൂരി ചോദിച്ചു. രാജ്യത്തെ തകര്‍ന്ന സാമ്പത്തിക രംഗത്തിന്റെ ദുരിതം പേറുന്ന സാധാരണക്കാരും പട്ടിണിപ്പാവങ്ങളും തൊഴിലില്ലാത്തവരും കര്‍ഷകരുമെല്ലാം ഈ റേറ്റിംഗ് കഴിച്ച് ജീവിക്കണം എന്നാണോ മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും യെച്ചൂരി ചോദിക്കുന്നു.
Modi govt wants the poor, the hungry, protesting farmers, jobless and those hit by the Economy crumbling, to eat these 'ratings'?
— Sitaram Yechury (@SitaramYechury) November 17, 2017












Click it and Unblock the Notifications