രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച മോദിക്ക് സിദ്ധരാമയ്യയുടെ ചലഞ്ച്; പണികിട്ടിയത് യെദ്യൂരപ്പയ്ക്കും....
ബെംഗളൂരു: കടലാസിൽ നോക്കാതെ പ്രസംഗിക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധിയെ വെല്ലുവിളിച്ച നരേന്ദ്രമോദിയെ ചലഞ്ച് ചെയ്ത് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. പ്രധാനമന്ത്രിക്ക് ബിഎസ് യെദ്യൂരപ്പ നടപ്പാക്കിയ വികസനകാര്യങ്ങൾ 15 മിനുട്ട് സംസാരിക്കാൻ കഴിയുമോ എന്നാണ് സിദ്ധരാമയ്യ ചലഞ്ച് ചെയ്തിരിക്കുന്നത്. കടലാസിൽ നോക്കാതെ വേണ്ട. കടലാസിൽ നോക്കി തന്നെ വായിച്ചാൽ മതിയെന്നും സിദ്ധരാമയ്യ വെല്ലുവിളിച്ചു.
കർണാടകത്തിലെ ചാമരാജനഗറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി കോൺഗ്രസ് അധ്യക്ഷനെ വെല്ലുവിളിച്ചതെങ്കിൽ ട്വിറ്ററിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ വെല്ലുവിളി. കഴിഞ്ഞ അഞ്ച് വർഷം കർണാടകയിൽ കോൺഗ്രസ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് സംസാരിക്കാനായിരുന്നു മോദി വെല്ലുവിളിച്ചത്. കന്നഡയിലോ ഹിന്ദിയിലോ സോണിയയുടെ മാതൃഭാഷയിലോ സംസാരിക്കാനായിരുന്നു വെല്ലുവിളി.

മോദിക്ക് ട്രോൾ മഴ
തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മേല്‍ക്കൈ നേടാന്‍ മോദി പ്രയോഗിച്ച അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുകയായിരുന്നു സിദ്ധരാമയ്യ.
രാഹുലിനോട് 15 മിനിറ്റ് നേരം എഴുതിയെടുത്ത നോട്ടിൽ നോക്കാതെ പ്രസംഗിക്കാന്‍ ആവശ്യപ്പെട്ട നരേന്ദ്ര മോദിക്ക് സോഷ്യൽ മീഡിയയില്‍ ട്രോളുകളുടെ വിരുന്നാണ്. മോദി നോട്ടെഴുതി വന്ന് പ്രസംഗിക്കുന്നതിന്റെയും ഇംഗ്ലീഷില്‍ പ്രസംഗിക്കാൻ ടെലി പ്രോംപ്റ്റര്‍ ഉപയോഗിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പറന്നു നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് കർണാടക മുഖ്യമന്ത്രിയുടെ ട്രോൾ.

മോദിക്ക് തിരിച്ചടി
തെരഞ്ഞെടുപ്പ് റാലികളിൽ മോദി പറഞ്ഞുകൊണ്ടിരിക്കുന്ന നുണകൾ സിദ്ധരാമയ്യ ഓരോന്നായി പൊളിക്കുന്നത് ട്വിറ്ററിലൂടെയാണ്. പ്രധാനമന്ത്രിയുടെ പിഎം ഫസൽ ബീമ യോജനയിലൂടെ കർണാടകത്തിലെ 14 ലക്ഷം കർഷകരെ ഇൻഷൂറൻസ് കവറേജില്‍ കൊണ്ടുവന്നെന്ന മോദിയുടെ പ്രസ്താവനയ്ക്ക് സിദ്ധരാമയ്യയുടെ മറുപടി ഉടനെയെത്തുകയും ചെയ്തിരുന്നു. . ഈ പദ്ധതിയുടെ 50% തുക കർണാടക സർക്കാർ അടച്ച കാര്യവും, ഈ ഇൻഷൂറൻസ് തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കാൻ സംവിധാനമൊരുക്കിയ ഏക സംസ്ഥാനം കർണാടകമാണെന്നും മോദി പറയാത്തതെന്ത് എന്ന ചോദ്യമായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.

രാഹുലിന്റെ പ്രസംഗം കേൾക്കാൻ കോൺഗ്രസുകാർക്കും താൽപ്പര്യമില്ല
പാര്‍ലിമെന്റില്‍ തന്നോട് 15 മിനിറ്റ് സംവാദം നടത്താന്‍ മോദിക്ക് ധൈര്യമുണ്ടോ എന്ന രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിക്ക് പ്രതികരണമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. രാഹുലിന്റെ വെല്ലുവിളിയെ പരിഹസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയും രംഗത്തെത്തിയിരുന്നു. ‘എന്തിന് 15 മിനുട്ട് മാത്രം സംസാരിക്കണം. 15 മണിക്കൂറ് വേണമെങ്കിലും സംസാരിച്ചോളൂ. ആരും നിങ്ങളുടെ സംസാരം കേള്‍ക്കാന്‍ വരില്ല. രാഹുല്‍ ഗാന്ധിയുടെ 15 മിനുട്ടില്‍ കൂടുതലുള്ള പ്രസംഗം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക് പോലും കേള്‍ക്കാന്‍ താത്പര്യമില്ല. പിന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി' എന്നായിരുന്നു നിതിന്‍ ഗഡ്ഗരിയുടെ പ്രതികരണം.

ബിജെപി നേതാവ് കോൺഗ്രസിലേക്ക്
അതേസമയം മെയ് 12ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നേതാവും മുൻ മന്ത്രിയുമാ ഗംഗൻ ഗൗഡ കോൺഗ്രസിൽ ചേർന്നു. മകൻ രഞ്ജൻ ഗൗഡയ്ക്ക് ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരു്നു കൂറുമാറ്റം. എന്നാൽ മകനുവേണ്ടിയാണഅ കോൺഗ്രസിൽ ചേർന്നതെങ്കിലും ആ തീരുമാനത്തോട് എതിർപ്പുമായി രഞ്ജൻ രംഗത്ത് വന്നു. താൻ ബിജെപിയിൽ തന്നെ പ്രവർത്തിക്കുമെന്നും പിതാവിന്റെ തീരുമാനം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബെൽത്തങ്ങാടി മണ്ഡലത്തിൽ മത്സരിച്ച രഞ്ജൻ ഗൗഡ പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications