പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങളാണോ പൊളിച്ച് മാറ്റിയത്, ഇപ്പോൾ അവസാനിപ്പിക്കണം'; പഞ്ചാബ്-ഹരിയാന കോടതി
ഡൽഹി: വർഗീയ സംഘർഷത്തിന് പിന്നാലെ ഹരിയാനയിലെ നൂഹിലെ കെട്ടിടം പൊളിച്ച് നീക്കിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നത്തിന്റെ മറവിൽ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങളാണോ ഇടിച്ച് നിരത്തുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. നിയപരമല്ലാതെയാണ് നടപടികൾ സ്വീകരിച്ചതെങ്കിൽ എത്രയും പെട്ടെന്ന് പൊളിക്കൽ നടപടികൾ നിർത്തിവെയ്ക്കണമെന്നും കോടതി പറഞ്ഞു.
എത്ര കെട്ടിടങ്ങൾ പൊളിച്ച നീക്കി, പൊളിക്കുന്നതിന് മുൻപ് നോട്ടീസ് നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഗുരുഗ്രാമിലും നൂഹിലും ചില കലാപങ്ങൾ ഉണ്ടായതിന്റെ പേരിൽ ഹരിയാന സർക്കാർ ബലം പ്രയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിക്കുന്നതെന്നാണ് മനസിലാക്കാൻ സാധിച്ചതെന്നും കോടതി പറഞ്ഞു. ക്രമസമാധാന പ്രശ്‌നത്തിന്റെ മറവിൽ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്നുണ്ടോയെന്നും കോടതി ചോദിച്ചു.

'ഇന്ത്യൻ ഭരണഘടന ഈ രാജ്യത്തെ എല്ലാ പൗരൻമാർക്കും സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ ഇത്തരത്തിലുള്ള പൊളിക്കൽ നടപടികൾ കൈക്കൊള്ളാനാകില്ല', കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നൂഹിലേയും ഗുരുഗ്രാമിലേയും എത്ര കെട്ടിടങ്ങൾ പൊളിച്ചുവെന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ സർക്കാർ കോടതിയെ അറിയിക്കണം. പൊളിച്ച് മാറ്റുന്നതിന് മുൻപ് നോട്ടീസുകൾ നൽകിയോ എന്നും', കോടതി പറഞ്ഞു.
സാമൂഹിക വിരുദ്ധ നടപടികളിൽ ഉൾപ്പെട്ടവർ അനധികൃത നിയമനം നടത്തിയെന്നാരോപിച്ചാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. വളരെ നാളുകളായുള്ള കൊമേഴ്ഷ്യൽ കെട്ടിടങ്ങൾ, ഹോട്ടലുകൾ, റെസിഡൻഷ്യൽ ബിൽഡിങ്ങുകൾ എന്നിവ അടക്കമുള്ളവയാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. ബുൾഡോസർ നടപടികളെ ന്യായീകരിച്ച് കൊണ്ട് ആഭ്യന്തര മന്ത്രി നടത്തിയ പ്രതികരണങ്ങൾ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്', കോടതി പറഞ്ഞു. കേസിൽ കോടതി ഓഗസ്റ്റ് 11 ന് വീണ്ടും വാദം കേൾക്കും. അഡ്വ ക്ഷിതിജ് ശർമയെ അമ്മികസ് ക്യൂരിയായും കോടതി നിയോഗിച്ചിട്ടുണ്ട്.
നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 94 സ്ഥിര നിര്‍മ്മിതികളും 212 താല്‍ക്കാലിക നിര്‍മ്മിതികളും ഞായറാഴ്ച സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു. നേരത്തേ നൂഹിലെ 250 ഓളം കെട്ടിടങ്ങളും പൊളിച്ചിരുന്നു. അനധികൃത നിർമ്മാണമാണെന്ന് ആരോപിച്ചായിരുന്നു കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്. പൊളിച്ച് നീക്കിയ കെട്ടിടങ്ങളിൽ നിന്നാണ് സംഘർഷത്തിന് നേരെ കല്ലേറുണ്ടായതെന്നാണ് സർക്കാർ പറയുന്നത്.
ജുലൈ 31 നായിരുന്നു സംഘർഷം പൊട്ടിപുറപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര തിങ്കളാഴ്ച ഖെഡ്ല മോഡിന് സമീപം ആൾക്കൂട്ടം തടഞ്ഞതോടെയായിരുന്നു ഇത്. സംഘർഷത്തിൽ 3 പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആറ് പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications