രാജ്യം കണ്ടത് അരക്ഷിതരായ രണ്ട് ഏകാധിപതികളെ മാത്രം; ആരാണെന്ന് രാഹുൽ ഗാന്ധിക്ക് ഊഹിക്കാം
ദില്ലി: രാജ്യത്തെ ഏത് പൗരന്റെയും കംപ്യൂട്ടറും സ്മാർട്ട് ഫോണുകളു അവരുടെ അനുമതിയില്ലാതെ പരിശോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പത്ത് അന്വേഷണ ഏജൻസികൾക്കാണ് പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സമ്പൂർണ അധികാരം നൽകിയിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് സർക്കാർ നീക്കമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി എത്ര അരക്ഷിതനായ ഏകാധിപതിയാണെന്ന് ഈ തീരുമാനത്തിലൂടെ രാജ്യത്തിന് കാട്ടിക്കൊടുത്തതെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചത്. രാഹുലിന്റെ പരിഹാസത്തിന് അതേ നാണയത്തിൽ തിരിച്ചടി കൊടുത്തിരിക്കുകയാണ് ബിജെിപി അധ്യക്ഷൻ അമിത്ഷാ. രാജ്യത്ത് രണ്ട് അരക്ഷിതരായ ഏകാധിപതികളുണ്ടായിരുന്നു. അവർ ആരാണെന്ന് ഊഹിക്കാമോയെന്നാണ് രാഹുലിനോടുള്ള അമിത് ഷായുടെ മറു ചോദ്യം.
എല്ലാം കേന്ദ്രം കാണും
വ്യക്തികളുടെ കംപ്യൂട്ടറും ഫോണും പരിശോധിക്കാൻ പത്ത് അന്വേഷണ ഏജൻസികൾക്കാണ് കേന്ദ്ര സർക്കാർ അധികാരം നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ കംപ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുക്കാനും അവകാശമുണ്ടാകും. ആഭ്യന്തര മന്ത്രിലായത്തിന്റെ അനുമതിയോടെ വ്യക്തികളുടെ -മെയിൽ വിവരങ്ങൾ പരിശോധിക്കാനും ഫോൺ ചോർത്താനും അന്വേഷണ ഏജൻസികൾക്ക് മുൻപ് അധികാരം ഉണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് സംശയമുള്ള ആരുടെയും കമ്പ്യൂട്ടറുകളിലും ഫോണിലും കടന്നുകയറി ശേഖരിച്ചിട്ടുളളതും കൈമാറ്റം ചെയ്തിട്ടുള്ളതുമായ ഡേറ്റകൾ പരിശോധിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിയും.
പത്ത് ഏജൻസികൾ
ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്, ഡയറക്ടറേറ്റി ഓഫ് റവന്യൂ ഇന്റലിജൻസ്, സിബിഐ, എൻഐഎ, കാബിനറ്റ് സെക്രട്ടേറിയേറ്റ്(റോ), ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ്( കശ്മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും മാത്രം) , ദില്ലി പോലീസ് കമ്മീഷണർ എന്നിവർക്കാണ് വിവരങ്ങൾ ശേഖരിക്കാൻ അനുമതിയുള്ളത്.
ലംഘിച്ചാൽ ശിക്ഷ
അന്വേഷണ ഏജൻസികളുമായി സഹകരിക്കാത്ത വ്യക്തികൾക്കോ സേവനദാതാക്കൾക്കോ ഏഴുവർഷം തടവും പിഴയുമാണ് ശിക്ഷ. രാജ്യ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. 2009 മുതൽ നിലനിൽക്കുന്ന ഉത്തരവാണിതെന്നും ഇപ്പോൾ പുതുക്കിയെന്ന് മാത്രമെയുള്ളുവെന്നുമാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വിശദീകരിച്ചത്.
അരക്ഷിതനായ ഏകാധിപതി
ഇന്ത്യയെ പോലീസ് നിയന്ത്രണത്തിലുള്ള രാജ്യമാക്കി മാറ്റിയാൽ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല. ഈ തീരുമാനത്തിലൂടെ അരക്ഷിതനായ ഏകാധിപതിയാണ് താങ്കളെന്ന് നൂറു കോടിയിലധികം വരുന്ന ഇന്ത്യക്കാർക്ക് കാട്ടിക്കൊടുത്തുവെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
|
അരക്ഷിതരായ പണ്ടു പേർ
ഇന്ത്യയുടെ ചരിത്രത്തിൽ അരക്ഷിതരായ രണ്ട് ഏകാധിപതികളെ ഉണ്ടായിരുന്നുള്ളു. ഒരാൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, മറ്റൊരാൾക്ക് സാധാരണക്കാരുടെ കത്തുകൾ വായിക്കാൻ പോലും അവകാശം വേണമായിരുന്നു. ആവർ ആരാണെന്ന് രാഹുൽ ഊഹിച്ചുകൊള്ളുവെന്ന് അമിത് ഷാ തിരിച്ചടിച്ചു.
ഇന്ദിരയും രാജീവും
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. വ്യക്തികളുടെ കത്തുകള്‍ വായിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പോസ്റ്റല്‍ ബില്‍ കൊണ്ടുവന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോളാണ്. രാജീവ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായ കടന്നാക്രമണമാണ് അമിത് ഷാ ലക്ഷ്യം വെച്ചത്.
രാഹുൽ എന്തിന് ഭയക്കുന്നു?
രാഹുൽ ഗാന്ധി അനാവശ്യമായി ഭീതി പടർത്താൻ ശ്രമിക്കുന്നു. രാജ്യ സുരക്ഷവെച്ചുകൊണ്ട് രാഹുൽ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്. നിയമവിരുദ്ധമായ നിരീക്ഷണങ്ങൾക്കെതിരെ യുപിഎ സർക്കാർ ഒന്നും ചെയ്തില്ല. എന്നാലിപ്പോൾ രാജ്യ സുരക്ഷയ്ക്കായി മോദി മുന്നിട്ടിറങ്ങുമ്പോൾ ഗൂഡാലോചനയെന്ന് രാഹുൽ ആരോപിക്കുന്നു. രാഹുൽ എന്തിനെയാണ് ഭയപ്പെടുന്നതെന്ന് അമിത് ഷാ ചോദിക്കുന്നു.
വനിതാ മതിൽ ശബരിമലയെ തകർക്കാനുള്ള രഹസ്യ അജൻഡയെന്ന് ബിജെപി: കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്