ലോക്സഭയിലെ പ്രതിപക്ഷ ബഹളം; കേരളത്തിൽ നിന്നുളള 6 പേരടക്കം 8 എംപിമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ലോക്സഭയിൽ നിന്ന് 8 എംപിമാരെ സസ്പെന്റ് ചെയ്തു. ഇതിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, വികെ ശ്രീകണ്ഠൻ, ബെന്നി ബെഹനാൻ, കനിമൊഴി, ജോതി മണി എന്നിവർക്കാണ് സസ്‌പെൻഷൻ. ജ്യോതിമണിയും കനിമൊഴിയും തമിഴ്നാട്ടിൽ നിന്നുള്ള എംപിയാണ്.സഭയുടെ മാന്യതയ്ക്ക് വിരുദ്ധമായി അച്ചടക്കമില്ലാതെ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പാർലമെന്റിലെ സുരക്ഷവീഴ്ചയെ ചൊല്ലി വലിയ പ്രതിഷേധമാണ് ഇന്ന് പ്രതിപക്ഷം സഭയിൽ നടത്തിയത്. സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുസഭകളിലും പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഇത് സ്പീക്കർ അംഗീകരിച്ചില്ല. ലോക്സഭയിലെ സുരക്ഷ തൻ്റെ ഉത്തരവാദിത്തമാണെന്നും സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്.കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷവുമായി ചർച്ച ചെയ്തുവെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

അമിത്ഷാ മറുപടി പറയേണ്ടതില്ലന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ച് നിന്നതോടെ പ്രതിപക്ഷ പ്രതിഷേധം കനക്കുകയായിരുന്നു. ഇതോടെ എംപിമാർക്ക് സ്പീക്കർ ആദ്യം താക്കീത് നൽകി. പിന്നാലെയാണ് അഞ്ച് പേരേയും സസ്പെന്റ് ചെയ്തതതായി അറിയിച്ചത്.
വിഷയത്തിൽ രാവിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി ഡെറെക് ഒബ്രിയാനേയും രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. രാജ്യസഭയിൽ നടുത്തളത്തിൽ ഇറങ്ങി ഡെറിക് ഒബ്രിയാൻ പ്രതിഷേധിച്ചതാണ് രാജ്യസഭാ അധ്യക്ഷനെ ചൊടിപ്പിച്ചത്. അച്ചടക്കമില്ലാത്ത പെരുമാറ്റമെന്ന് കാണിച്ചാണ് ശീതകാല സമ്മേളനം കഴിയുന്നത് വരെ അദ്ദേഹത്തെ സസ്പെന്റ് ചെയ്തത്.
അതേസമയം പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു. പാർലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേർ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എം പിമാരുടെ ഇടയിലേക്ക് ചാടിയത്.തുടർന്ന് ഷൂസിൽ ഒളിപ്പിച്ചു വച്ച സ്‌മോക് സ്‌പ്രേ അടിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ലമെന്‍റിനകത്ത് വെച്ച് പ്രതിഷേധിച്ച ഉത്തര്‍പ്രദേശ് സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ,പാര്‍ലമെന്‍റിന് പുറത്ത് വെച്ച് പ്രതിഷേധിച്ച അമോൽ ഷിൻഡെ,നീലം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ബംഗാള്‍ സ്വദേശി വിക്കി എന്നയാൾ കൂടി ഉണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications