ചിദംബരത്തിന് ഇടക്കാല ആശ്വാസം; തിങ്കളാഴ്ച്ച വരെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി
ദില്ലി: ഐഎന്‍എസ് മീഡിയാ അഴിമതിക്കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന പി ചിദംബരത്തിന് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണവുമായി സുപ്രീംകോടതി. ചിദംബരത്തെ തിങ്കളാഴ്ച്ച വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്‍ഫോഴ്സ്മെന്‍റിന്‍റെ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുള്ള ചിദംബരത്തിന്‍റെ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.
വിദേശത്തടക്കം ഇടപാടുകള്‍ ഉള്ളതിനാല്‍ ചിദംബരത്തെ കസ്റ്റഡിയില്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദങ്ങളെ തള്ളിയ കോടതി തിങ്കളാഴ്ച്ചവരെ പി ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കുകയായിരുന്നു. സിബിഐ അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയും പി ചിദംബരത്തിന്‍റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ഈ ഹര്‍ജി തിങ്കളാഴ്ച്ചത്തേക്ക് പരിഗണിക്കാന്‍ കോടതി മാറ്റിവെച്ചു.

പി ചിദംബരത്തിന്‍റെ സിബിഐ കസ്റ്റഡി കലാവധി തീരുന്നതും തിങ്കളാഴ്ച്ചയാണ്. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു ചിദംബരത്തെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിച്ചത്. വ്യക്തമായ കള്ളപ്പണം വെളുപ്പിക്കിലാണ് ഈ കേസിൽ നടന്നത്. ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിക്കുന്നില്ല. ചിദംബരം അധികാര ദുർവിനിയോഗം നടത്തി. കേസില്‍ മുന്‍ ധനമന്ത്രിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി അദ്ദേഹത്തെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു സിബിഐ കോടതിയിൽ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications