ഗുജറാത്ത് കലാപം ഉന്നയിച്ച് പാക് വംശജനായ ബ്രിട്ടീഷ് എംപി; വായടപ്പിച്ച മറുപടിയുമായി റിഷി സുനാക്ക്
ലണ്ടന്‍: ബിബിസി ഡോക്യുമെന്ററിയെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപത്തിന് പിന്നാലെ കാരണക്കാരനായി ചിത്രീകരിക്കുന്ന ബിബിസി ഡോക്യുമെന്ററി സീരീസില്‍ നിന്ന് സുനാക് അകലം പാലിക്കുകയും ചെയ്തു. മോദിയെ വിശേഷിപ്പിച്ചിരിക്കുന്ന രീതിയോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ഇതേ കുറിച്ച് പാകിസ്താന്‍ വംശജനായ ബ്രിട്ടീഷ് എംപി ഇമ്രാന്‍ ഹുസൈന്‍ ഈ ഡോക്യുമെന്ററിയെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിനാണ് റിഷി സുനാക് മറുപടി നല്‍കിയത്. അതേസമയം ഡോക്യുമെന്ററിക്കെതിരെ ഇന്ത്യയില്‍ ശക്തമായ പ്രതിഷേധമാണ് ഉള്ളത്.
ഈ ഡോക്യുമെന്റി ഒരു പ്രചാരണം മാത്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാണ്. അത് ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. അതില്‍ മാറ്റം വന്നിട്ടില്ലെന്ന് സുനാക് വ്യക്തമാക്കി.
തീര്‍ച്ചയായും, മറ്റൊരു വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങള്‍ എവിടെ നടന്നാലും നമ്മള്‍ കണ്ടില്ലെന്ന് നടിക്കില്ല. അതിനോട് സഹിഷ്ണുതയുമില്ല. എന്നാല്‍ ബിബിസി ഡോക്യുമെന്ററിയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കാനാവില്ല.
അതോടൊപ്പം മോദിയുടെ വ്യക്തിത്വത്തെ അതില്‍ കാണിച്ചിരിക്കുന്ന രീതിയോട് തനിക്ക് യോജിക്കാനാവില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
ബിബിസി രണ്ട് ഭാഗങ്ങളായിട്ടാണ് ഡോക്യുമെന്ററി സീരീസ് പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ഈ ഡോക്യുമെന്ററിയില്‍. മോദിയുടെ ഭരണകാലത്ത് നടന്ന കലാപത്തില്‍ അദ്ദേഹം യാതൊന്നും ചെയ്തില്ലെന്നാണ് ഇതില്‍ പറയുന്നത്.
അതേസമയം വിവാദത്തെ തുടര്‍ന്ന് നിരവധി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഈ ഡോക്യുമെന്ററി നീക്കം ചെയ്തിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് പൗരന്‍മാരും ഈ സീരീസിനെതിരെ രംഗത്ത് വന്നു.
കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ വികാരത്തെയാണ് ബിബിസി മുറിവേല്‍പ്പിച്ചിരിക്കുന്നതെന്ന് പ്രമുഖ ഇന്ത്യന്‍ വംശജനായ റമി രാഞ്ചര്‍ പറഞ്ഞു. ബിബിസിയുടേത് വളച്ചൊടിക്കപ്പെട്ട റിപ്പോര്‍ട്ടിംഗാണെന്ന് റാമി പറഞ്ഞു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയെയും, ഇന്ത്യന്‍ പോലീസിനെയും, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെയുമാണ് ബിബിസി അപമാനിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഗുജറാത്ത് കലാപത്തെ ഞങ്ങള്‍ അപലപിക്കുന്നു.
ജീവന്‍ നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ വേദനയുണ്ട്. അതുപോലെ ഈ റിപ്പോര്‍ട്ടിംഗ് രീതിയെയും അപലപിക്കുന്നുവെന്ന് റാമി പറഞ്ഞു. തീര്‍ത്തും പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗാണ് ബിബിസി നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അതേസമയം ഇരുപത് വര്‍ഷം മുമ്പുള്ള ഏതോ ബ്രിട്ടീഷ് രേഖയെ ഉദ്ധരിച്ചാണ് അവര്‍ ഡോക്യുമെന്ററി ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ച്ചി പറഞ്ഞത്. ഇന്ത്യയെ ബാധിക്കുന്ന വിഷയമേ അല്ല അതെന്നും അദ്ദേഹം പറഞ്ഞു.