തെളിവില്ല, ജമാ അത്ത് ഉദ്ദവയെ നിരോധിക്കില്ലെന്ന് പാക്കിസ്ഥാന്‍
ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതി ഹാഫിസ് സെയ്ദ് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവനാണെന്ന് തെളിയിക്കുന്ന പ്രസ്താവനയുമായി വീണ്ടും പാക്കിസ്ഥാന്‍. സെയ്ദിനെതിരെയോ സെയ്ദ് നേതൃത്വം നല്‍കുന്ന ജമാ അത്ത് ഉദ്ദവയ്‌ക്കെതിരെയോ ഏതെങ്കിലും തരത്തിലുള്ള ഭീകരവാദത്തിന് തെളിവില്ലെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര സഹമന്ത്രി ജനറല്‍ അബ്ദുള്‍ ക്വദീര്‍ ബലോച് വ്യക്തമാക്കി.
സെയ്ദിനെ കടുത്ത നടപടിയെടുക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ തള്ളി. തീവ്രവാദത്തിന് തെളിവില്ലാത്തതിനാല്‍ ജമാ അത്ത് ഉദ്ദവയെ നിരോധിക്കാനാകില്ലെന്നും പാക്കിസ്ഥാന്‍ പറയുന്നു. കാലങ്ങളായി പോലീസ് നിരീക്ഷണത്തിലുള്ള ജമാ അത്ത് ഉദ്ദവ തീവ്രവാദ സംഘടനയാണെന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. മാത്രമല്ല സംഘടന സാമൂഹ്യ സേവനങ്ങളാണ് ചെയ്യുന്നതെന്നും പാക് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ആശുപത്രികള്‍, ക്ലിനിക്കുകള്‍, സ്‌കൂളുകള്‍, ആംബുലന്‍സ് സര്‍വീസ്, മതപരമായ സ്ഥാപനങ്ങള്‍ തുടങ്ങിയിലൂടെയാണ് സാമൂഹ്യ പ്രവര്‍ത്തനം. ഇത്തരമൊരു സംഘനടയ്‌ക്കെതിരെ തെളിവില്ലാതെ നടപടിയെടുക്കാന്‍ ആകില്ല. 2003 നവംബര്‍ 15 മുതല്‍ ജമാത്ത് ഉദ്ദവ അധികൃതരുടെ നിരീക്ഷണത്തിലുണ്ടെങ്കിലും നിയമ വിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതായി കണ്ടെത്തിയിട്ടില്ലെന്നും പാക്കിസ്ഥാന്‍ അധികൃതര്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് ഹാഫിസ് സെയ്ദ്. ഇയാളുടെ നേതൃത്വത്തിലുള്ള തീവ്രവാദി സംഘം ലഷ്‌കര്‍ ഇ തോയ്ബയുമായി ചേര്‍ന്നാണ് മുംബൈയില്‍ ഭീകരാക്രമണം നടത്തിയതെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇയാളെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പാക്കിസ്ഥാന്‍ നിരസിക്കുകയായിരുന്നു.