കശ്മീർ മാത്രമല്ല, പഞ്ചാബും പാകിസ്താന്റെ ലക്ഷ്യം? നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യ കൊന്നു
ദില്ലി: ജമ്മു കശ്മീരില്‍ നടക്കുന്ന വിഘടന വാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്റെ കൈകളുണ്ടെന്നത് വ്യക്തമാണ്. കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ടിരിക്കുന്നു. അതിനിടെ പഞ്ചാബിലും അശാന്തി പടര്‍ത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിവരും.
പഞ്ചാബ് അതിര്‍ത്തി കടന്ന് ഉന്ത്യയിലേക്ക് പ്രവേശിച്ച ആളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. മുന്നറിയിപ്പുകള്‍ ഒന്നും വകവയ്ക്കാതെ ആയിരുന്നു ഇയാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.
ഒരാള്‍ മാത്രമാണോ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്? കൂടുതല്‍ പേര്‍ കടന്നുകഴിഞ്ഞിട്ടുണ്ടോ? സംശയങ്ങള്‍ ഏറെയാണ്.
പഞ്ചാബിലെ ഗുര്‍ദാസ്പൂരിലാണ് സംഭവം നടന്നത്. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.
കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ സംശയാസ്പദമായ ചില നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്നാണ് ഒരാള്‍ അതിര്‍ത്തിയിലെ വേലി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ബിഎസ്എഫ് ജീവനക്കാര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു പാകിസ്താനി പിന്നേയും വേലി കടക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ത്തു. നുഴഞ്ഞുകയറ്റക്കാരന്‍ തത്ക്ഷണം കൊല്ലപ്പെടുകയും ചെയ്തു.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആള്‍ക്ക് എന്തെങ്കിലും തീവ്രവാദ ബന്ധം ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതായി ബിഎസ്എഫ് അറിയിച്ചു.
ജമ്മു കശ്മീരിലെ നൗഷെരയില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന വേളയിലാണ് പഞ്ചാബിലെ നുഴഞ്ഞുകയറ്റശ്രമം. അവിടെ മൂന്ന് സാധാരണ ജനങ്ങളാണ് മോര്‍ട്ടാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
മെയ് 11 ആയിരുന്നു പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കടുത്ത ഷെല്ലിങ് ആണ് നടക്കുന്നത്. പതിനായിരത്തിലധികം കുടുംബങ്ങളെ ആണ് ഇത് ബാധിച്ചിട്ടുള്ളത്.
സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം കുറച്ച് നാള്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് കുറവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ശക്തമായിരിക്കുകയാണ്.