പാലാരിവട്ടം പാലം അഴിമതി;ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി, അന്വേഷണത്തിന് മുൻകൂർ അനുമതിയില്ല
കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ അന്വേഷണം വഴിമുട്ടി. വികെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണമാണ് വഴിമുട്ടിയത്. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് മുൻകൂർ അനുമതി നൽകാത്തതാണ് കാരണം.
വികെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാംഘട്ട ചോദ്യംചെയ്യൽ അടക്കമുള്ള വിശദമായ അന്വേഷണം ഇതുവരെ നടത്താനായിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നൽകിയിരുന്നു.

ഒക്ടോബർ 22 നാണു ആഭ്യന്തര വകുപ്പിന് കത്ത് നൽകിയത്. എന്നാൽ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് അന്വേഷണം വഴിമുട്ടി നിൽക്കുന്നത്. ജനപ്രതിനിധി ആയതിനാലാണ് നിലയിലാണ് മുൻകൂർ അനുമതി തേടിയത്. 19 ദിവസമായിട്ടും അപേക്ഷയിൽ ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തില്ല.
എന്തുകൊണ്ടാണ് അനുമതി വൈകുന്നതെന്ന് നേരത്തെ കേരള ഹൈക്കോടതി ചോദിച്ചിരുന്നു. വിജിലൻസിനോട് ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിൽ വരുത്തിയ 2018ലെ ഭേതഗതി പ്രകാരമുള്ള അന്വേഷണം നടത്താനാണ് വിജിലൻസിന്റെ നീക്കം. മുൻമന്ത്രിയെ പ്രതി ചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ വേണമെങ്കിൽ നിയമനാധികാരിയുടെ മുൻകൂർ അനുമതി വേണമെന്നാണ് ഭേദഗതി.
മേൽപാലം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് വിജിലൻസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രീബിഡ് യോഗത്തിലെ തീരുമാനത്തിനും ചട്ടങ്ങൾക്കും വിരുദ്ധമായാണ് കരാർ കമ്പനിയായ ആർഡിഎസിന് 8.25 കോടി രൂപ മുൻകൂർ അനുവദിക്കാൻ ഉത്തരവിട്ടത്. ഇബ്രാഹിം കുഞ്ഞാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയതെന്നാണ് കേസിലെ പ്രതിയായ ടിഒ സൂരജിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രിയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്.












Click it and Unblock the Notifications