കശ്മീരിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുലിസ്റ്റര്‍, അഭിനന്ദിച്ച രാഹുൽ ഗാന്ധി രാജ്യദ്രോഹിയെന്ന് ബിജെപി!
ദില്ലി: കശ്മീരിനെ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുലിസ്റ്റര്‍ പുരസ്‌ക്കാരം. ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയതിന് ശേഷമുളള കശ്മീരിനെ പകര്‍ത്തിയ അസോസിയേറ്റ് പ്രസ്സിന്റെ മൂന്ന് ഫോട്ടോഗ്രാഫര്‍മാരെ തേടിയാണ് പുലിസ്റ്റര്‍ പുരസ്‌ക്കാരമെത്തിയിരിക്കുന്നത്. മാധ്യമ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌ക്കാരങ്ങളിലൊന്നാണ് പുലിസ്റ്റര്‍ പുരസ്‌ക്കാരം. മുഖ്താര്‍ ഖാന്‍, ചാനി ആനന്ദ്, ധര്‍ യാസിന്‍ എന്നിവര്‍ക്കാണ് ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലെ പുരസ്‌ക്കാരം ലഭിച്ചത്.
അതേസമയം പുരസ്‌ക്കാര ജേതാക്കളെ അഭിനന്ദിച്ച് വിവാദത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് പുരസ്‌ക്കാര ജേതാക്കളെ രാഹുല്‍ അഭിനന്ദിച്ചത്. രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ: ''ജമ്മു കശ്മീരിലെ ജീവിതങ്ങളുടെ ശക്തമായ ചിത്രങ്ങള്‍ക്ക് പുലിസ്റ്റര്‍ പുരസ്‌ക്കാരം ലഭിച്ച ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകളായ ധര്‍ യാസിന്‍, മുഖ്താര്‍ ഖാന്‍, ചാനി ആനന്ദ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഞങ്ങളെയെല്ലാവരെയും അഭിമാനിതരാക്കിയിരിക്കുന്നു. ''
പിന്നാലെ രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് ബിജെപി രംഗത്ത് എത്തിയിരിക്കുകയാണ്. ബിജെപി നേതാവ് സാംപിത് പത്രയാണ് രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കശ്മീരിനെ ഒരു തര്‍ക്ക പ്രദേശമായി കാണുന്നവരാണ് പുരസ്‌ക്കാരം ലഭിച്ചവര്‍ എന്നാണ് സാംപിത് പത്ര ആരോപിക്കുന്നത്.
''സോണിയാ ഗാന്ധി ഇതിന് ഉത്തരം പറയുമോ. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ല എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമാണോ സോണിയാ ഗാന്ധിയും കോണ്‍ഗ്രസും നില്‍ക്കുന്നത്. കശ്മീരിനെ ഒരു തര്‍ക്ക പ്രദേശമായി ചിത്രീകരിച്ചതിന് അവാര്‍ഡ് കിട്ടിയ ആളുകളെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചിരിക്കുന്നു''. ആന്റി നാഷണല്‍ രാഹുല്‍ ഗാന്ധി (രാഹുല്‍ ഗാന്ധി രാജ്യദ്രോഹി) എന്ന ഹാഷ്ടാഗിനൊപ്പമാണ് പാത്രയുടെ ട്വീറ്റ്.
ധര്‍ യാസിന്റെ ഒരു ചിത്രവും പാത്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. കശ്മീര്‍ ഇന്ത്യ പിടിച്ചടക്കി എന്നാണ് ചിത്രത്തിന്റെ തലക്കെട്ടെന്ന് സാംപിത് പാത്ര പറയുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണോ എന്ന് രാഹുല്‍ ഗാന്ധി പറയണണെന്നും പാത്ര ആവശ്യപ്പെടുന്നു. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് രംഗത്ത് വന്നിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കലാണോ എന്നും കശ്മീരിനെ ഒരു തര്‍ക്ക പ്രദേശമായാണോ രാഹുല്‍ ഗാന്ധി കാണുന്നത് എന്നും വ്യക്തമാക്കണം എന്നാണ് അമിത് മാളവ്യയുടെ ട്വീറ്റ്.