മുൻ സർക്കാരുകൾ ഉത്തരഖാണ്ഡിനെ കൊള്ളയടിച്ചു; രൂക്ഷവിമർശനവുമായി നരേന്ദ്ര മോദി
ദില്ലി; ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൽദ്വാനിയിൽ 17,500 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൈനിറ്റാളിലെ നമാമി ഗംഗേ പ്രോഗ്രാമിന് കീഴിലുള്ള ചാർധാം ഓൾ-വെതർ റോഡ്. നാഗിന-കാശിപൂർ ദേശീയ പാത, സുറിംഗ് ഗഡ് ഹൈഡൽ പദ്ധതി, മലിനജല പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന പ്രസംഗത്തിൽ മുൻ സർക്കരുകളെ മോദി രൂക്ഷമായി വിമർശിച്ചു. ഉത്തരാഖണ്ഡിനെ അവർ ഇരുകൈകളും ഉപയോഗിച്ച് കൊളളയടിക്കുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി.ഉത്തരാഖണ്ഡിൽ വളരുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ചാർ ധാം പദ്ധതി, പുതിയ റെയിൽ പാതകൾ എന്നിവ ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കും. ജലവൈദ്യുതി, വ്യവസായം, വിനോദസഞ്ചാരം, പ്രകൃതി കൃഷി, കണക്റ്റിവിറ്റി എന്നീ മേഖലകളിൽ ഉത്തരാഖണ്ഡ് കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
വികസനത്തിന്റെയും സൗകര്യങ്ങളുടെയും അഭാവത്തിൽ പലരും ഈ മേഖലയിൽ നിന്ന് മറ്റിടങ്ങളിലേക്ക് കുടിയേറി. സബ്‌കാ സാത്ത് സബ്‌കാ വികാസ് എന്ന ആശയത്തോടെയാണ് ഗവണ്മെന്റ് പ്രവർത്തിക്കുന്നത്. ഉധം സിംഗ് നഗറിലെ എയിംസ് ഋഷികേശ് ഉപ കേന്ദ്രത്തിന്റെയും പിത്തോരഗഡിലെ ജഗ്ജീവൻ റാം ഗവണ്മെന്റ് മെഡിക്കൽ കോളേജിന്റെയും ശിലാസ്ഥാപനം സംസ്ഥാനത്തെ മെഡിക്കൽ മേഖലയിലെ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഹർ ഘർ ജൽ, ശൗചാലയങ്ങൾ, ഉജ്ജ്വല പദ്ധതി, പിഎംഎവൈ എന്നിവയിലൂടെ കഴിഞ്ഞ ഏഴ് വർഷത്തിനിടെ സ്ത്രീകളുടെ ജീവിതത്തിന് പുതിയ സൗകര്യങ്ങളും അന്തസ്സും നേടികൊടുത്തുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
അതിർത്തി സംസ്ഥാനമായിട്ടും പ്രതിരോധവുമായി ബന്ധപ്പെട്ട പല ആവശ്യങ്ങളും ദേശീയ സുരക്ഷയുടെ എല്ലാ വശങ്ങളും അവഗണിക്കപ്പെട്ടു. സൈനികർക്ക് കണക്റ്റിവിറ്റി, അവശ്യ കവചങ്ങൾ, വെടിക്കോപ്പുകൾ, ആയുധങ്ങൾ എന്നിവയ്ക്കായി കാത്തിരിക്കേണ്ടിവരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വികസനത്തിന്റെ വേഗം കൂട്ടാനാണ് ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ സ്വപ്നങ്ങളാണ് ഞങ്ങളുടെ തീരുമാനങ്ങൾ, നിങ്ങളുടെ ആഗ്രഹമാണ് ഞങ്ങളുടെ പ്രചോദനം, നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, മോദി പ്രസംഗത്തിൽ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി ഉത്തരാഖണ്ഡ് സന്ദർശിക്കുന്നത്. അടുത്ത വർഷം ആദ്യമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസും ബിജെപിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് പതിവ് തെറ്റിയില്ലേങ്കിൽ ഇക്കുറി കോൺഗ്രസ് ആണ് അധികാരത്തിലേറുക. എന്നാൽ ഇത്തവണ ബിജെപി അധികാര തുടർച്ച നേടുമെന്നാണ് പല സർവ്വേകളും പ്രവചിക്കുന്നത്.
Recommended Video