മോദി വീണ്ടും വിദേശത്തേയ്ക്ക്:ജർമനിയും ഫ്രാൻസും പട്ടികയിൽ,ഒപ്പുവയ്ക്കുന്നത് സുപ്രധാന കരാറുകള്‍
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം, വിദേശനിക്ഷേപം ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിദേശ സന്ദർശനം
ദില്ലി: ആറ് ദിവസം നീണ്ടുനില്‍ക്കുന്ന വിദേശയാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പുറപ്പെടും. ജർമനി, റഷ്യ, സ്പെയിന്‍, ഫ്രാൻസ് എന്നീ നാല് രാജ്യങ്ങളാണ് ആറ് ദിവസം നീണ്ടുനിൽക്കുന്ന വിദേശ യാത്രക്കിടെ മോദി സന്ദർശിക്കുക. സാമ്പത്തിക സഹകരണം ഉറപ്പുവരുത്തുക, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം, വിദേശനിക്ഷേപം ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം.
മെയ് 29ന് പുറപ്പെട്ട് 30ന് ജര്‍മനിയിലെത്തുന്ന മോദി ജർമ്മൻ പ്രസിഡൻറ് വാൾട്ടർ സ്റ്റെയിന്‍ മെയർ, ചാന്‍സിലർ ആംഗല മെര്‍ക്കല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ജർമ്മനിയുമായി നിര്‍ണ്ണായക കരാറുകളിൽ ഒപ്പുവെയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. 30ന് തന്നെ സ്പെയിലേയ്ക്ക് പോകുന്ന മോദി 31ന് റഷ്യയും ജൂൺ 2,3 ദിവസങ്ങളിൽ ഫ്രാൻസിലും സന്ദര്‍ശനം നടത്തും.
സ്പെയിൻ സന്ദർശനം ചരിത്രം
മെയ് 30ന് സ്പെയിനിലെത്തുന്ന മോദി രാജീവ് ഗാന്ധിയ്ക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ്. സ്പെയിനിൽ രാജാവ് ഫെലിപ് നാലാമന്‍, പ്രധാനമന്ത്രി മാരിയാനോ റജോയി എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, തുരങ്ക നിർമാണം, പാരമ്പര്യേതര ഊർജ്ജം തുടങ്ങിയ വിഷയങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന ചർച്ചാ വിഷയം. ഹൈസ്പീഡ് റെയിൽ, തുരങ്ക നിർമാണം എന്നിവയിൽ ഇന്ത്യ സ്പെയിനിൽ നിന്ന് സഹായം തേടും.
റഷ്യയിൽ ഉച്ചകോടി
മെയ് 31 ന് റഷ്യയിലെത്തുന്ന മോദി 18ാം റഷ്യ- ഇന്ത്യ ഉച്ചകോടിയിലും സെയ്ൻറ് പീറ്റേഴ്സ് ഇന്‍റര്‍നാഷണൽ ഇക്കണോമിക് ഫോറത്തിലും പങ്കെടുക്കും. വ്യാപാര നിക്ഷേപ മേഖലകളിൽ റഷ്യന്‍ സംരംഭകരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി പ്രസിഡൻറ് വ്ളാഡിമിർ പുടിനെയും കാണും.
ജൂണിൽ ഫ്രാൻസിൽ
ജൂൺ 2, 3 തിയ്യതികളിൽ ഫ്രാന്‍സ് സന്ദർശിക്കുന്ന മോദി പുതിയ പ്രസിഡന്‍റ് എമ്മാനുവൽ മക്രോണുമായി ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപാര ബന്ധം, ഭീകരവിരുദ്ധ പോരാട്ടം, പ്രതിരോധ മേഖലയിലെ സഹകരണം എന്നിവയായിരിക്കും ചർച്ചയിലെ പ്രധാന അജൻഡ.
ജര്‍മനിയുമായി വ്യാപാര കരാർ
vയൂറോപ്പിലെ ഏറ്റവും സുപ്രധാന വ്യാപാര പങ്കാളിയായ ജര്‍മനി സന്ദര്‍ശിക്കുന്ന നരേന്ദ്രമോദി സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കും. 2016ൽ 17. 42 ബില്യണിന്‍റെ കെമിക്കൽ, മെഷീൻ ടൂൾ, ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ, വസ്ത്രം തുടങ്ങിയ മേഖലകളിലായിരിക്കും കരാർ.