'അന്ന് പാവപ്പെട്ടവരുടെ വികാരങ്ങൾ കൊണ്ട് കളിച്ചു; ഇന്നും അതേ കളിയാണ് അവർ കളിക്കുന്നത്':മോദി
ഡൽഹി: രാജ്യത്തെ ജാതിയുടെ പേരിൽ വിഭജിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാർ സർക്കാർ ജാതി അടിസ്ഥാനമാക്കിയുള്ള സർവേയുടെ വിശദാംശങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് വിമർശനം.
സർവേയെക്കുറിച്ചോ ഏതെങ്കിലും പ്രത്യേക പാർട്ടിയെക്കുറിച്ചോ മോദി പരാമർശിച്ചില്ല. അധികാരത്തിലിരിക്കെ വികസനം സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടതിന് പ്രതിപക്ഷത്തെ ആഞ്ഞടിച്ച അദ്ദേഹം "പാവപ്പെട്ടവരുടെ വികാരങ്ങളുമായി കളിക്കുന്ന"തിന് അവരെ ആക്രമിക്കുകയും ചെയ്തു.

"അന്ന് പാവപ്പെട്ടവരുടെ വികാരങ്ങൾ കൊണ്ടാണ് അവർ കളിച്ചത്... ഇന്നും അതേ കളിയാണ് അവർ കളിക്കുന്നത്. നേരത്തെ ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിച്ചു... ഇന്ന് അതേ പാപം ചെയ്യുന്നു. നേരത്തെ അവർ കുറ്റക്കാരായിരുന്നു. അഴിമതി... ഇന്ന് അവർ കൂടുതൽ അഴിമതിക്കാരാണ്," അദ്ദേഹം ഗ്വാളിയോറിൽ പറഞ്ഞു.
ബിഹാറിലെ മുൻ ബി ജെ പി സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡിന് എതിരേയും മധ്യപ്രദേശിലെ പ്രതിപക്ഷമായ കോൺഗ്രസിന് എതിരെയു ഉള്ള വിമർശനമായാണ് ഇതെന്നാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയാൽ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു.
"അധികാരത്തിൽ വന്നാൽ, ഒ ബി സികളുടെ കൃത്യമായ എണ്ണം അറിയാൻ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് പോകുക എന്നതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്..." എന്ന് രാഹുൽ ഗാന്ധി ശനിയാഴ്ച പറഞ്ഞിരുന്നു.
"... കേന്ദ്ര സർക്കാർ എത്രയും വേഗം ദേശീയ ജാതി സെൻസസ് നടത്തണമെന്ന ആവശ്യം കോൺഗ്രസ് ആവർത്തിക്കുന്നു." ഇന്ന് ബിഹാർ സർക്കാർ റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്‌സിൽ പറഞ്ഞു,
"(കോൺഗ്രസ് നേതൃത്വത്തിലുള്ള) യുപിഎ സർക്കാർ വാസ്തവത്തിൽ ഈ സെൻസസ് പൂർത്തിയാക്കിയിരുന്നുവെങ്കിലും അതിന്റെ ഫലങ്ങൾ മോദി സർക്കാർ പ്രസിദ്ധീകരിച്ചില്ല. സാമൂഹിക ശാക്തീകരണ പരിപാടികൾക്ക് കൂടുതൽ ശക്തമായ അടിത്തറ നൽകുന്നതിനും സാമൂഹിക നീതിയെ ആഴത്തിലാക്കുന്നതിനും ഇത്തരമൊരു സെൻസസ് അത്യാവശ്യമാണ്," കോൺഗ്രസ് തിങ്കളാഴ്ച പറഞ്ഞു.
അതേസമയം ബീഹാറിലെ ജനസംഖ്യയുടെ 36 % അതിപിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. 27.12% പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരും 19.7% പട്ടികജാതി വിഭാഗത്തിൽ നിന്ന് ഉള്ള ആളുകളാണ് എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
81.99% ഹിന്ദുക്കൾ ആണ്. മുസ്ലിം ജനസംഖ്യ 17.70%, പട്ടികവർഗം 19.65%, യാദവ വിഭാഗം 14%, മുസാഹർ 3%, ബ്രാഹ്മണർ 3.65%, ക്രിസ്ത്യാനികൾ 0.05%, സിഖ് വിശ്വാസികൾ 0.01%, ബുദ്ധമത വിശ്വാസികൾ 0.08%, മറ്റ് മത വിശ്വാസികൾ എല്ലാം കൂടി 0.12%, കുഷ്വാഹ 4.27%, കുർമി 2.87% എന്നിങ്ങനെ ആണ് വിവരം. ആകെ 38 ജില്ലകൾ ഉള്ള ബിഹാറിന്റെ ജനസംഖ്യ 12.70 കോടിയാണ് വരുന്നത്,












Click it and Unblock the Notifications