വഴി തടയുന്നത് പോലീസാണ്, സിഎഎ പിൻവലിക്കും വരെ സമരം തുടരും, ഷാഹീൻബാഗ് മധ്യസ്ഥ സംഘം മടങ്ങി
ദില്ലി: വിവാദമായ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ , എൻപിആർ എന്നിവ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായാൽ സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ. സമരം തുടരാൻ പ്രതിഷേധക്കാർക്ക് അവകാശമുണ്ടെന്നും എന്നാൽ വഴിയടത്തുള്ള സമരം അവസാനിപ്പിക്കണമെന്നും മധ്യസ്ഥ സമിതി അംഗങ്ങൾ സമരക്കാരോട് ആവശ്യപ്പെട്ടു. തുടർച്ചയായ മൂന്നാം ദിവസവും സമവായമാകാതെ മധ്യസ്ഥ സമിതി അംഗങ്ങൾ മടങ്ങി.
പൗരത്വ നിയമത്തില്‍ അനുനയ നീക്കവുമായി അണ്ണാ ഡിഎംകെ... മുസ്ലീം വിരുദ്ധ നീക്കങ്ങള്‍ അനുവദിക്കില്ല!!
സമരം തുടരാമെന്നും എന്നാൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച അഡ്വ. സഞ്ജയ് ഹെഡ്ഗേ പറഞ്ഞു. സമരം തുടരണമോ അവസാനിപ്പിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, എന്നാൽ ഒരു പൗരന്റെ അവകാശങ്ങൾ നിഷേധിക്കാൻ മറ്റൊരാൾക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ വഴി തടഞ്ഞിരിക്കുന്നത് തങ്ങളല്ല പോലീസാണെന്നാണ് സമരക്കാരുടെ പക്ഷം. വേദി മാറ്റില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സമരക്കാർ. പോലീസുകാരാണ് ഗതാഗതം തടസ്സപ്പെടുത്തുന്നതെന്നും മുകളിൽ നിന്ന് ഉത്തരവുണ്ടെന്നാണ് അവർ പറയുന്നതെന്നും സമരക്കാർ ആരോപിച്ചു. ആംബുലൻസുകളും അത്യാവശ്യ വാഹനങ്ങളും പ്രതിഷേധക്കാർക്കിടയിലൂടെ കടന്നുപോകുന്നുണ്ടെന്നും സർക്കാർ നുണ പറയുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
എന്തുകൊണ്ടാണ് ഷഹീൻ ബാഗിനെ അപകീർത്തിപ്പെടുത്തുന്നത്? ഞങ്ങളെ എന്തിനാണ് ശത്രുക്കളാക്കുന്നത്? സാധാരണവേഷത്തിൽ നിൽക്കുന്ന യുപി പോലീസുകാർ റോഡ് തടഞ്ഞിരിക്കുകയാണെന്ന് പറയുന്നു. സംഭവിച്ച പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം പോലീസിനാണ്. നോയിഡയിൽ നിന്ന് റോഡ് തടയുന്നതിന്റെ ഉത്തരവാദികൾ യുപി പോലീസാണ്, "ഒരു സമരക്കാരൻ പറഞ്ഞു.
സമരക്കാർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ദില്ലി പോലീസ് പറഞ്ഞു. ഉറപ്പ് എഴുതി നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്ന് സമരക്കാർ പറയുന്നു. സമരക്കാർ മുന്നോട്ട് വെച്ച ആശങ്കകളും വാദങ്ങളും സുപ്രീം കോടതിയെ അറിയിക്കുമെന്ന് മധ്യസ്ഥ സമിതി ഉറപ്പ് നൽകി.