പ്രസവത്തിനിടെ വേദനയെടുത്ത് കരഞ്ഞ യുവതിയെ നഴ്സ് തല്ലി.. 26 കാരിക്ക് നഷ്ടമായത് സ്വന്തം കുഞ്ഞിനെ!!
റായ്പൂർ: സർക്കാർ ആശുപത്രികളിലെ ചികിത്സയെക്കുറിച്ച് പല പരാതികളും പല കാലങ്ങളിലായി ഉയർന്നിട്ടുണ്ട്. ഇതിൽ വസ്തുതയുള്ളതും ഇല്ലാത്തതും ഉണ്ടാകാറുണ്ട്. എന്നാൽ ഛത്തീസ്ഗഡില് നിന്നും ഡെയ്ലി ഭാസ്കർ റിപ്പോർട്ട് ചെയ്യുന്ന വാർത്ത സത്യമാണെങ്കിൽ ഞെട്ടാതെ തരമില്ല. പ്രസവസമയത്ത് വേദനയെടുക്കുന്നു എന്ന് പറഞ്ഞ് കരഞ്ഞ യുവതിയെ ആശുപത്രിയിലെ നഴ്സ് മർദ്ദിച്ചു എന്നതാണ് ആ വാർത്ത.

ഷോക്കടിപ്പിക്കുന്ന സംഭവം
ഛത്തീസ്ഗഡിലെ ഗട്ടസിള്ളിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. 26കാരിയായ ഹേമലതയെ ആശുപത്രിയിൽ പ്രവേശിക്കുമ്പോള്‍ ആവശ്യമായ പരിശോധനകൾ നടത്താൻ അവിടെ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. ചീഫ് നഴ്സായ ഉമയാണ് പൂർണഗർഭിണിയായ ഹേമലതയെ പരിശോധിച്ചത്.

കുട്ടിയെ രക്ഷപ്പെടുത്താൻ പറ്റിയില്ല
പ്രസവം നോർമലായിരിക്കും ഒന്നും ഭയപ്പെടാനില്ല എന്നാണ് നഴ്സ് യുവതിയോടും വീട്ടുകാരോടും പറഞ്ഞത്. എന്നാൽ പ്രസവത്തെ തുടർന്ന് കുട്ടി മരിക്കുകയാണ് ഉണ്ടായത്. ആശുപത്രി അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് ഇപ്പോൾ ഹേമലതയുടെ വീട്ടുകാർ ആവശ്യപ്പെടുന്നത്.

നഴ്സിന്റെ ദേഷ്യവും അടിയും
ലേബർ റൂമിനകത്ത് കയറിയതും വേദന സഹിക്കാൻ പറ്റാതെ ഹേമലത നഴ്സിന്റെ കയ്യിൽ മുറുക്കിപിടിച്ചു. ഇതോടെ ദേഷ്യം വന്ന നഴ്സ് യുവതിയെ അടിച്ചു എന്നാണ് ഡെയ്ലി ഭാസ്കർ റിപ്പോർട്ട്. ഹേമലതയുടെ വയറ്റിൽ ഇവർ അനാവശ്യമായി അമർത്തുകയും മറ്റും ചെയ്തത്രെ.

കൃത്യനിർവഹണത്തിൽ വീഴ്ച
കുട്ടിയെ രക്ഷിക്കാനോ കഴിഞ്ഞില്ല, പ്രസവത്തിന് ശേഷം ഹേമലതയെ വേണ്ടവിധം പരിചരിക്കാൻ പോലും ഈ നഴ്സ് തയ്യാറായില്ല എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഹേമലതയ്ക്ക് സ്റ്റിച്ച് ഇടാൻ പോലും നഴ്സ് തയ്യാറായില്ലത്രെ. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി പോയിട്ടും ഹേമലതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ല.

മറ്റൊരു ആശുപത്രിയിലേക്ക്
വേദന സഹിക്കാൻ പറ്റാതെ ഹേമലതയെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയപ്പോളാണ് സര്ക്കാർ ആശുപത്രിയിൽ നൽകിയ ചികിത്സയിൽ വീഴ്ച വന്നതായി മനസിലായത്. വിവാഹം കഴിഞ്ഞ് 7 വർഷത്തിന് ശേഷമാണ് ഹേമലത ഗർഭിണിയായത്. കാത്തുകാത്തിരുന്ന് കിട്ടിയ സന്തോഷം ഇങ്ങനെ ഒരു ദുരന്തമായി മാറിയതിന്റെ ഷോക്കിലാണ് ഹേമലതയും വീട്ടുകാരും.












Click it and Unblock the Notifications