കശ്മീർ പുന:സംഘടന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ
ദില്ലി: ജമ്മു കശ്മീർ പുനസംഘടന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. പാർലമെന്റ് പാസാക്കിയ ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന നടപടിയുമായി കേന്ദ്രത്തിന് ഇനി മുന്നോട്ട് പോകാം. ലഡാക്ക് മേഖല നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമാകും. എന്നാൽ ജമ്മു കശ്മീരിൽ നിയമസഭയുണ്ടാകും. കശ്മീരിന് പ്രത്യക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കഴയാനുള്ള തീരുമാനവും പാർലമെൻറ് പാസാക്കിയിരുന്നു.
ശ്വാസ തടസ്സം; അരുൺ ജെയ്റ്റ്ലിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു; മോദിയും അമിത് ഷായും സന്ദർശിച്ചു
ഒക്ടോബർ 31 മുതൽ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരും. കശ്മീർ പുനസംഘടന ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളാണ് വ്യക്തമാക്കിയത്.
ബിൽ നിയമമാകുന്നതോടെ പുതുച്ചേരിക്ക് സമാനമായ ഭരണമാകും ജമ്മു കശ്മീരിൽ നടക്കുക. ലഡാക്കിലാകട്ടെ ഛണ്ഡിഗഡിന് സമാനമായ ഭരണരീതിയാകും പിന്തുടരുക. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിൽ രാജ്യസഭയിൽ പാസായത്. കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ ബിഎസ്പി, ടിഡിപി അടക്കമുള്ള പാർട്ടികൾ ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു.
ലോക്സഭയിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. കശ്മീരിന് പ്രത്യേക പദവി ഇല്ലാതാകുന്നതോടെ ഇന്ത്യയിൽ നിലനിൽക്കുന്ന എല്ലാ നിയമങ്ങളും പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാകും. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ആഗസ്റ്റ് 5 മുതൽ ജമ്മു കശ്മീരിൽ നിലനിന്നിരുന്ന കർശന നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയിട്ടുണ്ട്. താഴ്വരയിൽ 144 പിൻവലിച്ചു. ശനിയാഴ്ച മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.