രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ സര്‍പ്രൈസ് ലിസ്റ്റുമായി ബിജെപി; പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളെ തകര്‍ക്കുമോ?
ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി സംയുക്ത സ്ഥാനാര്‍ത്ഥിയ്ക്കായി പ്രതിപക്ഷം ചര്‍ച്ച സജീവമാക്കുമ്പോഴും എല്ലാ കണ്ണുകളും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയിലേക്കാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തോടെ ജൂലൈ 21 ന് ഫലം പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എങ്കിലും ഒരു പഴുതും ഇല്ലാതാക്കാനാണ് ബി ജെ പിയുടെ ശ്രമം.
കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും ബി ജെ പി അധ്യക്ഷന്‍ ജെപി നദ്ദയും സമവായ സ്ഥാനാര്‍ത്ഥിക്കായി പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിവരികയാണ്. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ എല്ലാം എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് ശക്തമായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പ്രതിപക്ഷത്തെ കൃത്യമായി പ്രതിരോധത്തിലാക്കുന്നതാണ് എന്‍ ഡി എയുടെ പാറ്റേണ്‍. 2002ല്‍ എന്‍ ഡി എ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയായി എ പി ജെ അബ്ദുള്‍ കലാമിനെ രംഗത്തിറക്കി.
ഈ നീക്കം പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും പ്രാദേശിക പാര്‍ട്ടികളായ സമാജ്വാദി പാര്‍ട്ടി, ടി ഡി പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരേയും ആത്യന്തികമായി രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലേക്ക് ഇന്ത്യയുടെ ''മിസൈല്‍ മനുഷ്യനെ'' പിന്തുണക്കുന്നതിലാണ് കലാശിച്ചത്. അബ്ദുള്‍ കലാം തമിഴ്‌നാട്ടില്‍ നിന്നുള്ളയാളായതിനാല്‍ സംസ്ഥാനത്തെ രണ്ട് പ്രധാന പാര്‍ട്ടികളായ എ ഐ എ ഡി എം കെയും ഡി എം കെയും അദ്ദേഹത്തെ കണ്ണടച്ച് പിന്തുണച്ചു.
എന്നാല്‍ പരാജയപ്പെട്ടെങ്കിലും അന്ന് ഇടതുപക്ഷം സ്വാതന്ത്ര്യ സമര സേനാനി ലക്ഷ്മി സഹ്ഗലിനെ ഇടതുപക്ഷം മത്സരിപ്പിച്ചു. 2014 ല്‍ എന്‍ ഡി എ വീണ്ടും അധികാരത്തിലേറിയ ശേഷം 2017 ലെ തിരഞ്ഞെടുപ്പില്‍, അന്നത്തെ ബിഹാര്‍ ഗവര്‍ണറും ദളിത് നേതാവുമായ രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്ത് എന്‍ ഡി എ വിസ്മയം സൃഷ്ടിച്ചു. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ ദളിത് സമുദായത്തില്‍ നിന്നുള്ള വലിയൊരു വിഭാഗം വോട്ടര്‍മാരെ സ്വന്തം പാളയത്തിലേക്ക് ബി ജെ പി ഈ നീക്കത്തിലൂടെ ആകര്‍ഷിച്ചു.
വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ എന്നത് പരിഗണിച്ച് മുഖ്താര്‍ അബ്ബാസ് നഖ്വി, കര്‍ണാടക ഗവര്‍ണറും ദളിത് നേതാവുമായ തവര്‍ ചന്ദ് ഗെലോട്ട്, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍, മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, ഛത്തീസ്ഗഡ് ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ, ഒഡീഷയിലെ ജുവല്‍ ഓറം എന്നിവരാണ് എന്‍ ഡി എ ലിസ്റ്റില്‍ മുന്നിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഒരു ഷിയാ മുസ്ലീമാണ്. ഭാര്യ ഹിന്ദു ആണ്. ഷിയാ മുസ്ലീം വിഭാഗങ്ങള്‍ ബി ജെ പിയോട് മൃദു സമീപനം സ്വീകരിക്കുന്നവരാണ്. മുത്തലാഖിനെതിരായ എന്‍ ഡി എ സര്‍ക്കാരിന്റെ നിയമത്തിന് മുസ്ലീം സമുദായത്തില്‍ നിന്ന് ലഭിച്ച പിന്തുണയില്‍ ഏറിയ പങ്കും ഷിയാ മുസ്ലീങ്ങളില്‍ നിന്നാണ്. നഖ്വിയെ രാജ്യസഭയിലേക്ക് ഇത്തവണ നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ സാധ്യതയെ ബലപ്പെടുത്തുന്നത്.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അത്തരത്തിലുള്ള മറ്റൊരു ഓപ്ഷനാണ്. മുന്‍ ബി ജെ പി വക്താക്കളുടെ പ്രവാചക നിന്ദ അഭിപ്രായങ്ങളെ തുടര്‍ന്നുള്ള സമീപകാല സംഭവങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര വേദികളില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മികച്ചതാക്കാന്‍ ആരിഫ് ഖാന്റെ പേരിന് സാധിക്കും. ഇസ്ലാമിക ലോകത്തെ കുറിച്ച് നല്ല അറിവുള്ള ആരിഫ് മുഹമ്മദ് ഖാന്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബി ജെ പിയെ പ്രതിരോധിക്കുകയാണ്.
രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നെങ്കിലും ഷാ ബാനോ വിഷയത്തില്‍ രാജിവെക്കുകയും പിന്നീട് വിപി സിംഗ് സര്‍ക്കാരില്‍ മന്ത്രിയാവുകയും ചെയ്തയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഇതോടൊപ്പം ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു തമിഴനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്താല്‍ തമിഴ്‌നാട്ടില്‍ വേരോട്ടമുണ്ടാക്കാന്‍ ഇത് ബി ജെ പിയെ സഹായിക്കും. ഈ സാഹര്യത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നത് ടി ആര്‍ എസ് പോലുള്ള ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പോലും ബുദ്ധിമുട്ടായിരിക്കും.
ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചാല്‍ മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, ഛത്തീസ്ഗഡ് ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ, ഒഡീഷയിലെ ജുവല്‍ ഓറം എന്നിവര്‍ എന്‍ ഡി എയുടെ സാധ്യതകളില്‍ ഉള്‍പ്പെടുന്നു. അങ്ങനെ വന്നാല്‍ ബി ജെ ഡി, വൈ എസ് ആര്‍ സി പി (ആന്ധ്രപ്രദേശ്) പോലുള്ള സ്വതന്ത്രര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് പോലും ഒടുവില്‍ എന്‍ ഡി എയെ പിന്തുണയ്ക്കുന്നത് എളുപ്പമായിരിക്കും.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിക്കും ഈ പരിഗണനയുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയായാല്‍ മമത ബാനര്‍ജിയെ പ്രതിരോധത്തിലാക്കാന്‍ എന്‍ ഡി എയ്ക്ക് സാധിക്കും. ഇതിനിടെ പ്രതിപക്ഷത്തിന്റെ നീക്കങ്ങളേയും ബി ജെ പി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അതേസമയം പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഫറൂഖ് അബ്ദുള്ള, ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരെ ഇടതുപക്ഷം നിര്‍ദേശിച്ചിട്ടുണ്ട്.