'ഷഹീൻബാഗ് സമരത്തിന് പിന്നിൽ രാഷ്ട്രീയക്കളി' ; വിഷയത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം ഇങ്ങനെ
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആം ആദ്മിയും കോൺഗ്രസും സമരത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ഇന്നത്തെ ഷഹീൻബാഗ് സമരം നാളെ മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചേക്കാമെന്നും ദില്ലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഷഹീൻബാഗ് സമരത്തിൽ ഇതാദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
യുപിയില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു; ഇത് തുടക്കമെന്ന് യോഗി സര്‍ക്കാര്‍
ജാമിയയും ഷഹീൻബാഗും അടക്കം ദില്ലിയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധം യാദൃശ്ചികമല്ല, രാഷ്ട്രീയത്തിൽ വേരൂന്നിയ പരീക്ഷണങ്ങളാണ് ഇത്തരം സമരങ്ങൾ. ഒരു നിയമത്തിനെതിരെ ആയിരുന്നു ഈ പ്രതിഷേധങ്ങളെങ്കിൽ ഇതിപ്പോൾ അവസാനിച്ചേനെ- ദില്ലിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
ദില്ലിയെ കീഴ്പ്പെടുത്താൻ അരാജകവാദികളെ അനുവദിക്കില്ലെന്നും സമരങ്ങളിടെ പിന്നിലെ ഗൂഡാലോചന അവസാനിപ്പിക്കാൻ സമയമായി എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം സമരങ്ങൾക്ക് അന്ത്യം കുറിക്കാൻ നിങ്ങളുടെ വോട്ടുകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലെ ആം ആദ്മി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്.