പ്രിയങ്കയുടെ യഥാർത്ഥ ദൗത്യം 2022ൽ? ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി?
ലക്നൗ: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന കോൺഗ്രസ് അണികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യം മാത്രമല്ല ജനങ്ങളോടുള്ള അവരുടെ സമീപനവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിരയെന്ന വിശേഷണം പ്രിയങ്കാ ഗാന്ധിക്ക് ചാർത്തിക്കൊടുക്കുന്നു. രാജ്യം നിർണായകമായൊരു തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുമ്പോൾ പ്രിയങ്കാ ഗാന്ധിയ്ക്ക് പാർട്ടി നൽകിയിരിക്കുന്ന പുതിയ ചുമതല കോൺഗ്രസിന് വിജയമൊരുക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിട്ടാണ് പ്രിയങ്കാ ഗാന്ധിയുടെ നിയമനം. വെറും രണ്ട് മാസത്തേയ്ക്കല്ല പ്രിയങ്കയെ ഉത്തർപ്രദേശിലേക്ക് അയയ്ക്കുന്നത് എന്നായിരുന്നു രാഹുലിന്റെ ആദ്യപ്രതികരണം. 30 വർഷം മുമ്പ് അവസാനിച്ച പാർട്ടിയുടെ സുവർണകാലം സംസ്ഥാനത്ത് തിരികെ കൊണ്ടുവരാൻ വലിയ ചുമതലകൾ പ്രിയങ്കയ്ക്കുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. 2022ൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി ആകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
പ്രിയങ്ക ഫാക്ടറില്‍ ആശങ്കയോടെ ബിജെപി; യുപി പിടിക്കാന്‍ പ്രിയങ്കയുടെ മഹാറാലി ഇന്ന്, പുതിയ ഭാവി പണിയും
30 വർഷങ്ങൾക്ക് മുമ്പ്
1989 മുതൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് ഒരു മുഖ്യമന്ത്രിയുണ്ടായിട്ടില്ല. സംസ്ഥാനത്തെ കോൺഗ്രസിന് പുതിയ ദിശാബോധം നൽകുകയാണ് പ്രിയങ്കയുടെ പ്രധാന ദൗത്യമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്, കോൺഗ്രസിന് ഉത്തർപ്രദേശിൽ നഷ്ടപ്പെട്ടുപോയ സുവർണകാലഘട്ടം തിരികെ പിടിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്കുള്ളതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
2017ലെ തോൽവി
2017 നിയമസഭാ തിരഞ്ഞടെുപ്പിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. 403 സീറ്റുകളിൽ വെറും 7 സീറ്റുകളിലാണ് പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചത്. ഇതോടെ യുപിയിൽ തീർത്തും അപ്രസക്തമായി മാറി കോൺഗ്രസ്. സംസ്ഥാനത്തെ സാധാരണക്കാരായ പ്രവർത്തകരും നിരാശയിലായിരുന്നു.
|
പ്രിയങ്കയുടെ ദൗത്യം
പ്രിയങ്കയുടെ വരവ് ഉത്തർപ്രദേശിൽ കോൺഗ്രസിന് പുതുജീവനേകിയിട്ടുണ്ട്. പ്രിയങ്കയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും മണ്ഡലങ്ങളിൽ നിറഞ്ഞ് കഴിഞ്ഞു. രണ്ട് മാസങ്ങൾകൊണ്ട് പ്രിയങ്കാ ഗാന്ധി അത്ഭുതങ്ങൾ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയെങ്കിലും പ്രിയങ്കയിൽ വാനോളം പ്രതീക്ഷയിലാണ് ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർ.
പ്രിയങ്കയുടെ വഴി
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രിയങ്കാ ഗാന്ധി ഉന്നയിച്ചത്. സംസ്ഥാനത്തെ പ്രധാന സംസ്ഥാന, ജില്ലാ നേതാക്കളുമായി പ്രിയങ്കാ ഗാന്ധി ചർച്ചകൾ ക്രമീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ തങ്ങി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കോൺഗ്രസിനെ നയിക്കുമെന്നാണ് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കുന്നത്.
മാരത്തോൺ ചർച്ചകൾ
വരുന്ന മൂന്ന് ദിവസങ്ങളിൽ മാരത്തോൺ ചർച്ചകളിലാണ് പ്രിയങ്കാ ഗാന്ധി പങ്കെടുക്കാനിരിക്കുന്നത്. രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ ഏകദേശം 12 മണിക്കൂർ നേരം ജില്ലാ നേതാക്കളുമായുള്ള കൂടികാഴ്ചകൾ ക്രമീകരിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നിർണായക ചുവടുവയ്പ്പ്
ജില്ലാ നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കാനുള്ള പ്രിയങ്കയുടെ തീരുമാനം നിർണായകമായ ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിയിലെ തലമുതിർന്ന നേതാക്കളും ഗാന്ധി കുടുംബാംഗങ്ങളും അപൂർവ്വമായി മാത്രമെ ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്താറുള്ളു. യുപിസിസി പ്രസിഡന്റോ സംസ്ഥാന നേതാക്കളോ ഇടനിലക്കാരായി നിന്നായിരിക്കും പലപ്പോഴും ഇത്തരം കൂടിക്കാഴ്ചകൾ. ഈ കീഴ്വഴക്കത്തിന് മാറ്റം വരുത്താനാണ് പ്രിയങ്കയുടെ നീക്കം.
വീണ്ടും യുപിയിലേക്ക്
ഫെബ്രുവരി 13ന് പ്രിയങ്ക ദില്ലിയിലേക്ക് മടങ്ങു. ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും ലക്നൗവിലേക്ക് മടങ്ങും. ഉത്തർപ്രദേശിലെ ഉൾനാടൻ പ്രദേശങ്ങളിലടക്കം പ്രചാരണ റാലികളുമായി എത്താനാണ് പ്രിയങ്കയുടെ തീരുമാനം. ഫൈസാബാദ്, വാരണാസി, െഗാരഖ്പൂർ, അലഹാബാദ് എന്നിവിടങ്ങളിൽ റോഡ് ഷോകൾ നടത്തും.
2022ൽ വലിയ ചുമതലകൾ
ഹൃസ്യകാല ദൗത്യം എന്ന നിലയിലാണ് 42 മണ്ഡലങ്ങളുള്ള കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല രാഹുൽ ഗാന്ധി പ്രിയങ്കാ ഗാന്ധിക്ക് നൽകിയത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ ദൗത്യം വലുതായിരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. 2022ൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്കയെ ഉയർത്തിക്കാട്ടാനുള്ള സാധ്യത നേതാക്കൾ തള്ളിക്കളയുന്നില്ല. പ്രിയങ്കയുടെ വരവ് പ്രവർത്തകരിലുണ്ടാക്കിയ ആവേശം അത്രത്തോളമാണെന്നാണ് നേതാക്കളുടെ അഭിപ്രായം.
അടുത്ത ദൗത്യം
യുപിയിലെ ബ്രാഹ്മണ-മുന്നോക്ക സമുദായങ്ങളുടെ വോട്ടുകളാണ് കോൺഗ്രസിന്റെ അടുത്ത ലക്ഷ്യം. മുൻപ് കോൺഗ്രസുമായി സഹകരിച്ചിരുന്നു സവർണ വിഭാഗക്കാരെയും ബ്രാഹ്മണ കുടുംബാംഗങ്ങളെയും നേരിട്ട് കാണാൻ പ്രിയങ്ക പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് പാർട്ടികളിൽ പ്രവർത്തിക്കുന്ന ബ്രഹ്മണ വിഭാഗത്തിൽപെട്ട നേതാക്കളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.