ജെഎൻയുവിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാർ, പുതിയ വെളിപ്പെടുത്തൽ
ദില്ലി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറും ഉമര്‍ ഖാലിദും അടക്കമുളളര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ജെഎന്‍യുവില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് എബിവിപി പ്രവര്‍ത്തകരാണ് എന്നാണ് മുന്‍ എബിവിപി നേതാക്കളുടെ വെളിപ്പെടുത്തല്‍. എബിവിപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാളാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ജെഎന്‍യു സംഭവം ബിജെപി ആസൂത്രണം ചെയ്തത് എന്ന് പ്രദീപ് നര്‍വാള്‍ ആരോപിക്കുന്നു. ജെഎന്‍യുവില്‍ നടന്നതെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുളള ബിജെപി തന്ത്രമാണ് എന്നും നര്‍വാള്‍ പറയുന്നു.

മറ്റൊരു എബിവിപി നേതാവായ ജതിന്‍ ഗോരയ്യയും ജെഎന്‍യു സംഭവം ബിജെപിയുടെ ഗൂഢാലോചനയാണ് എന്നാരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. പുറത്ത് വന്നിട്ടുള്ള നാല് വീഡിയോകള്‍ പരിശോധിച്ചാല്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നത് എബിവിപി നേതാക്കളാണ് എന്ന് വ്യക്തമായി മനസ്സിലാകുമെന്ന് ഗോരയ്യ പറയുന്നു. 2016 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം.
കനയ്യ അടക്കം പത്ത് പേര്‍ ജെഎന്‍യുവിലെ സബര്‍മതി ധാബയില്‍ നടന്ന പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാണ് ദില്ലി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് 1200 പേജുകളുളള കുറ്റപത്രമാണ്. കനയ്യയേയും ഉമര്‍ ഖാലിദിനേയും കൂടാതെ ഡി രാജയുടെ മകള്‍ അപരാജിത രാജ, അഖ്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, ഷെഹല റാഷിദ്, ബഷീര്‍ ഭട്ട്, റായീയ റാസോള്‍, ഉമര്‍ ഗുല്‍, മുനീബ് ഹുസൈന്‍ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്.












Click it and Unblock the Notifications