മനുഷ്യക്കടത്ത് കേസ്: ഗായകന്‍ ദലേര്‍ മെഹന്ദിക്ക് 2 വര്‍ഷം തടവ്, ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി
പട്യാല: മനുഷ്യക്കടത്ത് കേസില്‍ പ്രശസ്ത പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിക്ക് 2 വര്‍ഷം തടവ് ശിക്ഷ. ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദലേര്‍ മെഹന്ദി നല്‍കിയ ഹര്‍ജി പട്യാല ജില്ലാ കോടതി തളളി. ഗായകനെ ഉടനെ തന്നെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. ഇത് പ്രകാരം ദലേര്‍ മെഹന്ദിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 2003ലെ കേസില്‍ ആണ് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി. ട്രൂപ്പ് അംഗങ്ങളെന്ന പേരില്‍ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തി എന്നതാണ് കേസ്.
ദലേര്‍ മെഹന്ദിക്കൊപ്പം സഹോദരന്‍ ഷംഷേര്‍ സിംഗും കേസില്‍ പ്രതിയാണ്. പണം വാങ്ങി ഇരുവരും നിയമവിരുദ്ധമായി ആളുകളെ വിദേശത്തേക്ക് കടത്തി എന്നാണ് ആരോപണം ഉയര്‍ന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമപ്രകാരവും മനുഷ്യക്കടത്ത്, ഗൂഢാലോചന അടക്കമുളള കുറ്റങ്ങളും ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2018ല്‍ ദലേര്‍ മെഹന്ദിയും സഹോദരനും കുറ്റക്കാരനെന്ന് കണ്ടെത്തി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 2 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ജാമ്യം നേടി പുറത്തിറങ്ങിയ ഇവര്‍ ശിക്ഷ റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

പട്യാല അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എച്ച് എസ് ഗ്രെവാള്‍ ആണ് ദലേര്‍ മെഹന്ദിയുടെ ഹര്‍ജി തള്ളിയത്. ഹര്‍ജി തള്ളിയതിന് പിന്നാലെ അറസ്റ്റിലായ ദലേര്‍ മെഹന്ദിയെ പട്യാല ജയിലിലേക്ക് മാറ്റി. വിടുതല്‍ ഹര്‍ജിയുമായി ദലേര്‍ മെഹന്ദി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചേക്കും.
Recommended Video
മെഹന്ദി സഹോദരന്‍മാര്‍ക്കെതിരെ പട്യാല സര്‍ദാര്‍ പോലീസ് ആണ് കേസെടുത്തത്. 1998ലും 1999ലുമായി രണ്ട് തവണ അമേരിക്കയിലേക്ക് ആളുകളെ കടത്തി എന്നതാണ് കേസ്. പത്ത് പേരെയാണ് സംഗീത ട്രൂപ്പിലെ അംഗങ്ങള്‍ എന്ന പേരില്‍ അമേരിക്കയില്‍ എത്താന്‍ സഹായിച്ചത്. ബക്ഷിഷ് സിംഗ് ആണ് ആദ്യം മെഹന്ദി സഹോദരന്മാര്‍ക്കെതിരെ പരാതി നല്‍കിയത്. പിന്നാലെ 35 പരാതികള്‍ കൂടി ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ലോക്കല്‍ പോലീസ് കോടതിയെ സമീപിച്ചിരുന്നു. ദലേര്‍ മെഹന്ദി നിരപരാധിയാണ് എന്നായിരുന്നു പോലീസ് വാദം. എന്നാല്‍ കേസ് റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു.












Click it and Unblock the Notifications