വിശ്വസിച്ചാലും ഇല്ലെങ്കിലും; രാഹുല്‍ ഗാന്ധി സഭയുടെ നടുത്തളത്തില്‍!
ദില്ലി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി മിണ്ടുന്നില്ല, സഭാനടപടികളിൽ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ നടക്കുന്നില്ല എന്നൊക്കെ കുറ്റം പറയുന്നവര്‍ക്ക് ഇതാ ചുട്ട മറുപടി. ലോക്‌സഭയുടെ നടുത്തളത്തില്‍ ചാടിയിറങ്ങിയാണ് രാഹുല്‍ സഹപ്രവര്‍ത്തകരെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിച്ചത്. മീററ്റിലെയും സഹറന്‍പൂരിലെയും സാമുദായിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് രാഹുല്‍ ഏവരെയും ഞെട്ടിച്ച് നടുത്തളത്തിലിറങ്ങിയത്.
ഉത്തര്‍ പ്രദേശില്‍ തുടര്‍ച്ചയായി നടക്കുന്ന വര്‍ഗീയ പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ സാമുദായിക കലാപ നിയന്ത്രണ ബില്ലിന്മേല്‍ ചര്‍ച്ച ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് എം പിമാര്‍ സഭയില്‍ ബഹളം വെച്ചത്. മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് എം പിമാര്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ രാഹുല്‍ ഗാന്ധിയും ഒപ്പം കൂടി. മദ്രസ അധ്യാപികയായ 20 കാരിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധിച്ച് മതം മാറ്റിയ സംഭവത്തോടെ ഉത്തര്‍ പ്രദേശ് വീണ്ടും സംഘര്‍ഷാവസ്ഥയിലാണ്.
ജൂലൈ 23 ന് തന്നെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു എന്നാണ് മദ്രസ അധ്യാപികയായ 20 കാരിയുടെ പരാതി. മുസാഫിര്‍നഗര്‍ അടക്കമുള്ള പല മദ്രസകളിലും താമസിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയുണ്ട്. പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് മതം മാറ്റുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ ഇടയില്‍ രാഹുല്‍ ഗാന്ധിക്ക് പഴയ ഗ്ലാമറില്ല. രാഹുലിനെ മാറ്റി പ്രിയങ്ക ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് പാര്‍ട്ടിയില്‍ ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായം ഉയരുന്നുണ്ട്. ഇതിനിടെയാണ് രാഹുല്‍ അപ്രതീക്ഷിതമായ ഈ നടപടിയിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നേരത്തെ സഭയില്‍ ചോദ്യം ചോദിക്കുകയോ സഭാനടപടികളില്‍ ഇടപെടുകയോ ചെയ്യുന്നില്ല എന്ന് രാഹുലിന് നേരെ ആരോപണം ഉണ്ടായിരുന്നു.