രാഹുല്‍ ഗാന്ധി നല്ല മനുഷ്യനാണ്; പക്ഷേ... വെളിപ്പെടുത്തലുമായി ഗുലാം നബി, ബിജെപിയില്‍ ചേരില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തലുമായി രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധി വരുന്നതിന് മുമ്പും ശേഷവും പാര്‍ട്ടിയില്‍ സംഭവിച്ച മാറ്റങ്ങള്‍ അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചൗക്ക്ദാര്‍ ചോര്‍ഹേ മുദ്രാവാക്യം മുതിര്‍ന്ന നേതാക്കള്‍ ഏറ്റെടുത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയില്‍ ചേരില്ലെന്ന് പറഞ്ഞ ഗുലാം നബി ആസാദ്, പുതിയ പാര്‍ട്ടി രൂപീകരിച്ച് ജമ്മു കശ്മീരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സൂചിപ്പിച്ചു...
രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. തന്റെ രാജിക്കത്തില്‍ രൂക്ഷ വിമര്‍ശനങ്ങളും പാര്‍ട്ടിക്ക് പിഴച്ചുപോയ സംഭവങ്ങളും അക്കമിട്ട് വിവരിച്ചിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ കുട്ടിക്കളിയും പക്വത കുറവുമാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എന്നായിരുന്നു ഗുലാം നബിയുടെ ആക്ഷേപം.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി ഇപ്പോള്‍ അര്‍ഥമില്ലാത്തതായി മാറിയെന്ന് ഗുലാം നബി പറയുന്നു. പാര്‍ട്ടിയുടെ ഏറ്റവും വലിയ നയരൂപീകരണ സമിതിയാണിത്. ചര്‍ച്ചകളും കൂടിയാലോചനകളും നടക്കാത്തതിനാല്‍ സമിതി കൊണ്ട് അര്‍ഥമില്ല. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. അതൊന്നും ഇപ്പോഴില്ലെന്നും ഗുലാം നബി പറയുന്നു.
സജീഷും പ്രതിഭയും കൈപിടിച്ചു, സാക്ഷിയായി മക്കൾ... അനുഗ്രഹങ്ങൾ നേർന്ന് ലിനിയുടെ കുടുംബം
പ്രവര്‍ത്തക സമിതിയില്‍ നേരത്തെ അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി എല്ലാം മാറി. 25 അംഗങ്ങള്‍, 50 പ്രത്യേക്ഷ ക്ഷണിതാക്കള്‍ എന്ന രീതിയിലേക്ക് മാറി. സോണിയ ഗാന്ധി 1998 മുതല്‍ 2004 വരെ വളരെ ഭംഗിയായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയിരുന്നു. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്താണ് എല്ലാ കാര്യങ്ങളിലും തീരുമാനം എടുത്തിരുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ സുപ്രധാന സ്ഥാനങ്ങളില്‍ എത്തിയത് 2004 മുതലാണ്. ശേഷം സോണിയ ഗാന്ധി എല്ലാത്തിനും രാഹുലിനെ ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ പാര്‍ട്ടി കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള പക്വതയും അഭിരുചിയും അദ്ദേഹത്തിനില്ലായിരുന്നു. എല്ലാം രാഹുലുമായി ആലോചിച്ച് ചെയ്യൂ എന്നാണ് പിന്നീട് സോണിയ നല്‍കിയിരുന്ന നിര്‍ദേശമെന്നും ഗുലാം നബി പറയുന്നു.
പാര്‍ട്ടിയുടെ പല രീതികളും രാഹുല്‍ ഗാന്ധി തെറ്റിച്ചു. ചില കാര്യങ്ങള്‍ പലതവണ അദ്ദേഹത്തെ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ പ്രത്യേക പദ്ധതികളൊന്നും നടപ്പാക്കിയില്ല. 2014ന് ശേഷവും ഒട്ടേറെ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. നല്‍കിയ ശുപാര്‍ശകളെല്ലാം എഐസിസിയുടെ സ്റ്റോറില്‍ കിടക്കുകയാണെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തുന്നു.
വിജയേട്ടന്റെ സ്വപ്‌ന യാത്ര പൂര്‍ത്തിയാക്കണം; മോഹന ഒരുങ്ങുന്നു, ജപ്പാനിലേക്ക് പറക്കാന്‍
പാര്‍ട്ടിയുടെ പ്രകടനം മികച്ചാതാക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല. ഒരു പദ്ധതിയും ആവിഷ്‌കരിച്ചതുമില്ല. രാഹുല്‍ ഗാന്ധി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടുവച്ച ചൗക്കിദാര്‍ ചോര്‍ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള മുദ്രാവാക്യം മുതിര്‍ന്ന നേതാക്കള്‍ ഏറ്റെടുത്തിരുന്നില്ല. ഇതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ടായിരുന്നുവെന്നും ഗുലാം നബി വെളിപ്പെടുത്തി.
രാഹുലിന്റെ മുദ്രാവാക്യം മുതിര്‍ന്ന നേതാക്കള്‍ പിന്തുണച്ചില്ല. പിന്തുണയ്ക്കുന്നവര്‍ കൈ ഉയര്‍ത്തണമെന്ന് രാഹുല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പല നേതാക്കളും ആവശ്യം അംഗീകരിച്ചില്ല. മന്‍മോഹന്‍ സിങ്, എകെ ആന്റണി, പി ചിദംബരം തുടങ്ങി ഒട്ടേറെ നേതാക്കള്‍ അവിടെയുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയില്‍ നിന്ന് രാഷ്ട്രീയം പഠിച്ചവരാണ് ഞങ്ങള്‍. അന്ന് ഞാന്‍ ജൂനിയര്‍ മന്ത്രിയാണ്. അടല്‍ ബിഹാരി വാജ്‌പേയിയുമായി ചര്‍ച്ചകള്‍ നടത്തണമെന്നാണ് ഇന്ദിര നിര്‍ദേശിച്ചിരുന്നതെന്നും ഗുലാം നബി അനുസ്മരിച്ചു.
മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കാനാണ് ഇന്ദിര ഗാന്ധി പഠിപ്പിച്ചത്. പ്രതിപക്ഷ നേതാക്കളായാലും മുതിര്‍ന്നവരെ പരിഗണിക്കണം. അവരെ ആക്രമിക്കാന്‍ പറഞ്ഞിട്ടില്ല. രാഹുലിന്റെ നയം മോദിയെ നാലു ഭാഗത്തുനിന്നും ആക്രമിക്കുക എന്നതായിരുന്നു. ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. മുതിര്‍ന്ന നേതാവ് ഉപയോഗിക്കേണ്ട ഭാഷയാണോ അതെല്ലാം. വ്യക്തിപരമായി രാഹുലിനോട് എനിക്ക് ദേഷ്യമില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. പക്ഷേ, രാഷ്ട്രീയത്തില്‍ അഭിരുചിയില്ല. അതിനുള്ള കഠിന പ്രയത്‌നവുമില്ലെന്നും ഗുലാം നബി ചോദിക്കുന്നു.