രാഹുലും യെച്ചൂരിയിലും ഇന്ന് കശ്മീരിലേക്ക്; കൂടെ ഗുലാംനബിയും രാജയും, വരരുതെന്ന് സര്‍ക്കാര്‍
ദില്ലി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെടുന്ന വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. ദില്ലിയില്‍ ഇരുന്ന് കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താതെ സംസ്ഥാനത്തിന്‍റെ സ്ഥിതി നേരിട്ട് എത്തി വിലയിരുത്താന്‍ ഗവര്‍ണര്‍ സത്യപാലിക് മാലിക്ക് നേരത്തെ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്രത്യേകം വിമാനം തയ്യാറാക്കാമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ വിമാനം ഒന്നും വേണ്ടെന്ന് വ്യക്തമാക്കിയ രാഹുല്‍ സ്വതന്ത്രമായി കശ്മീര്‍ സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്. നേരത്തെ കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനേയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.

സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍ജെഡി നേതാവ് മനോജ് ഝാ, ഡിഎംകെ നേതാവ് തിരുച്ചി ശിവ, തൃണമൂല്‍ നേതാവ് ദിനേഷ് ത്രിവേദി, എന്‍സിപി നേതാവ് മജീദ് മേമന്‍, ജെഡിഎസ് നേതാവ് കുപേന്ദ്ര റെഡ്ഡി എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധിയും യെച്ചൂരിയും ഇന്ന് കശ്മീരില്‍ സന്ദര്‍ശനം നടത്തുന്നത്.
കശ്മീര്‍ സന്ദര്‍ശനത്തില്‍ അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സന്ദര്‍ശിക്കാനാണ് സംഘത്തിന്‍റെ തീരുമാനം. ചിലയിടങ്ങളില്‍ ജനങ്ങളെ നേരിട്ട് കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്താനും ആലോചനയുണ്ട്. അതേസമയം, സന്ദർശനം ഒഴിവാക്കണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദർശനം ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും അതുകൊണ്ട് സന്ദർശനം ഒഴിവാക്കണമെന്നുമാണ് ജമ്മു കശ്മീർ ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപാർട്ട്മെന്റ് അറിയിച്ചത്












Click it and Unblock the Notifications