കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ നിന്ന് പുറത്തേക്ക്, കാരണക്കാര്‍ മൂന്ന് പേര്‍, ഒറ്റയ്ക്ക് മത്സരിക്കും!
ദില്ലി: കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യത്തില്‍ പുതിയ നിലപാടുമായി രാഹുല്‍ ഗാന്ധി. ഇനി മറ്റ് കക്ഷികളെ ആശ്രയിച്ച് മഹാസഖ്യത്തില്‍ നില്‍ക്കേണ്ടെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. എകെ ആന്റണിയും പി ചിദംബരവും അടക്കമുള്ള നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുന്നുവരുമായി കൈകോര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പലരും കൈയ്യൊഴിയുകയായിരുന്നു.
അതേസമയം മധ്യപ്രദേശിലും രാജസ്ഥാനിലും സ്വീകരിച്ച നയം പോലെ ഒറ്റയ്ക്ക് മത്സരിച്ച ശേഷം എത്ര സീറ്റ് ലഭിക്കുന്നുവോ അതിന് ശേഷം സഖ്യം വേണോ എന്ന് തീരുമാനിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. യുപിഎയെ വീണ്ടും പുനരുജ്ജീവിപ്പിക്കാനാണ് ശ്രമം. ഇതിനായി സോണിയാ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാവും. രാഹുല്‍ പാര്‍ട്ടിയുടെ നീക്കം എങ്ങനെയാവണമെന്ന കാര്യത്തില്‍ ഇവരോട് നിര്‍ദേശം തേടിയിട്ടുണ്ട്.
മഹാസഖ്യം വേണ്ട
മഹാസഖ്യം കോണ്‍ഗ്രസിന് ബാധ്യതയാവുമെന്നാണ് ഇന്റേണല്‍ സര്‍വേയില്‍ സൂചിപ്പിച്ചിരുന്നത്. ഇപ്പോള്‍ പ്രവര്‍ത്തകരും ഒരേസ്വരത്തില്‍ പറയുന്നത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇത് ആദ്യം ഉണ്ടായത്. എസ്പി ബിഎസ്പി സഖ്യം കൈവിട്ടതോടെ ഇത് സാധ്യമായിരിക്കുകയാണ്. കോണ്‍ഗ്രസിനെ സ്വന്തം നിലയില്‍ വളരാന്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ സാധിക്കും. ഇത് രാഹുലിന് വലിയ നേട്ടമാകും.
എന്തുകൊണ്ട് വിട്ടുവീഴ്ച്ചയില്ല
രാഹുല്‍ ഗാന്ധിയുടെ ടെക്‌നിക്കല്‍ ടീം നല്‍കിയ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നതോ അതല്ലെങ്കില്‍ യുപിഎയെ വീണ്ടും സജ്ജമാക്കുന്നതോടെ ഗുണം ചെയ്യുമെന്നാണ് പ്രവചിക്കുന്നത്. ഇന്റേണല്‍ സര്‍വേയില്‍ സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസ് ചെറുതാവുന്നുവെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് വിട്ടുവീഴ്ച്ചയില്ലെന്നാണ് മുതിര്‍ന്ന നേതാക്കളായ എകെ ആന്റണിയും ഗുലാം നബി ആസാദും പറയുന്നത്.
അഞ്ച് പാര്‍ട്ടികള്‍ പിന്തുണയ്ക്കും
പ്രമുഖരായ അഞ്ച് പാര്‍ട്ടികളാണ് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഒരുങ്ങുന്നത്. മഹാസഖ്യത്തിലെ വിള്ളലില്‍ ഇവര്‍ക്കും അതൃപ്തിയുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെ, കര്‍ണാടകയില്‍ നിന്ന് ജെഡിഎസ്, ആന്ധ്രപ്രദേശില്‍ നിന്ന് ടിഡിപി, മഹാരാഷ്ട്രയില്‍ എന്‍സിപി, ബീഹാറില്‍ ആര്‍ജെഡി എന്നിവരാണ് യുപിഎയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. ഇവര്‍ ചേര്‍ന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് മുന്നേറ്റം നടത്തുന്നത് വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമാകും.
എത്ര സീറ്റുകള്‍
ഈ അഞ്ച് സംസ്ഥാനങ്ങളില്‍ 180 സീറ്റാണുള്ളത്. ഇതില്‍ 150 സീറ്റില്‍ അധികം സഖ്യം നേടുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഉറപ്പുണ്ട്. മഹാരാഷ്ട്രയില്‍ 48, തമിഴ്‌നാട്ടില്‍ 39, ബീഹാറില്‍ 40, കര്‍ണാടകത്തില്‍ 28, ആന്ധ്രപ്രദേശില്‍ 25 എന്നിങ്ങനെയാണ് സീറ്റ് നില. ഇതില്‍ മഹാരാഷ്ട്രയിലും ബീഹാറിലും മാത്രമാണ് ബിജെപി ഇപ്പോഴും ശക്തരായിട്ടുള്ളത് ഇവരെ കൂടെ നിര്‍ത്തിയാല്‍ മഹാസഖ്യത്തിന്റെ ആവശ്യമില്ലെന്ന് രാഹുലിന് അറിയാം. ടെക്‌നിക്കല്‍ ടീമാണ് ഈ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ രാഹുലിനോട് നിര്‍ദേശിച്ചത്.
പിന്നില്‍ നിന്ന് കുത്തി
മൂന്ന് പേരാണ് കോണ്‍ഗ്രസിനെ ചതിച്ചത്. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവും മായാവതിക്കും പുറമേ ബംഗാളില്‍ മമതാ ബാനര്‍ജിയാണ് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയത്. അതേസമയം മുന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും മധ്യവര്‍ഗ മേഖലയിലും കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയതായി കോണ്‍ഗ്രസ് സര്‍വേയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മതേതര സഖ്യം എന്ന ആശയം കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ചോര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
കോണ്‍ഗ്രസിന്റെ ലക്ഷ്യം
150 സീറ്റാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിന് യുപിഎ സര്‍ക്കാരിന്റെ മാതൃകയിലുള്ള സഖ്യമാണ് രാഹുല്‍ ഒരുക്കുന്നത്. ഓരോ സംസ്ഥാനത്ത് നിന്നും മഹാസഖ്യം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും 111 സീറ്റായിരുന്നു കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ 2004ല്‍ ഇത് 145 ആയി ഉയര്‍ന്നതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. 138 സീറ്റോടെ ബിജെപി തൊട്ടുപിറകില്‍ ഉണ്ടായിട്ടും കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചത് ഡിഎംകെയും ആര്‍ജെഡിയുമായിരുന്നു.
300 മണ്ഡലങ്ങളില്‍ മത്സരിക്കും
300 മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതുവഴി ജയിച്ചാലും തോറ്റാലും അതിന്റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കും. ഈ മത്സരത്തിലൂടെ കോണ്‍ഗ്രസ് നൂറ് സീറ്റ് നേടിയാല്‍ വരെ അത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാവും. കാരണം സഖ്യകക്ഷികളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് കോണ്‍ഗ്രസ്. 2004ലും ബിജെപി സഖ്യങ്ങളുടെ പിന്തുണ കുറവായിരുന്നു. അതേസമയം രാഷ്ട്രീയ സാഹചര്യം മാറിയാല്‍ രാംവിലാസ് പാസ്വാനും നിതീഷ് കുമാറും യുപിഎയെ പിന്തുണയ്ക്കുമെന്നും സര്‍വേയില്‍ പറയുന്നു.
മായാവതിയുടെ മോഹം നടക്കില്ല
മായാവതി പ്രധാനമന്ത്രി സ്ഥാനത്തേക്ക് വല്ലാതെ കണ്ണുവെക്കുന്നുണ്ട്. അതുകൊണ്ടാണ് പരമാവധി കക്ഷികളെ ഒപ്പം കൂട്ടാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസല്ലാത്ത കക്ഷികളുമായി അവര്‍ പല സംസ്ഥാനങ്ങളിലും സഖ്യം ചേരുന്നുണ്ട്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഈ രീതിയാണ് മായാവതി പിന്തുടര്‍ന്നത്. ഇതുവഴി കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാനാണ് അവരുടെ ശ്രമം. 50 സീറ്റ് ബിഎസ്പി നേടിയാല്‍ തനിക്ക് സാധ്യതയുണ്ടെന്നാണ് മായാവതിയുടെ വിലയിരുത്തല്‍. പക്ഷേ കോണ്‍ഗ്രസ് 100 സീറ്റ് നേടിയാല്‍ അവരുടെ എല്ലാ മോഹങ്ങളും തകര്‍ന്നടിയും. ഇത് നടക്കാന്‍ സാധ്യത തീരെയില്ല.
ഉത്തർ പ്രദേശിൽ ബിജെപി രണ്ടക്കം കടക്കില്ല.. സർവ്വേ പ്രകാരമുളള വിലയിരുത്തൽ ഇങ്ങനെ
അവസാന നീക്കവുമായി ബിജെപി! സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സര്‍വ്വശക്തരായി കോണ്‍ഗ്രസ്- എന്‍സിപി സഖ്യം