കർണാടകയിൽ ഇനി ഗുജറാത്ത് മോഡൽ; മോദിയുടെ മോഡലല്ല... രാഹുലിന്റെ മോഡൽ, സംഭവം കലക്കും!
ദില്ലി: കർണാടകയിൽ ഇനി ഗുജറാത്ത് മോഡൽ. മോദിയുടെ ഗുജറാത്ത് മോഡലല്ല. ഇത് രാഹുലിന്റെ ഗുജറാത്ത് മോഡൽ. കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുജറാത്തിലെ രാഷ്ട്രീയ പരീക്ഷണങ്ങൾ കർമാടകയിലും നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കർണാടകത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് മോഡൽ പര്യടനം അടുത്തമാസം 10 മുതൽ നടക്കുമെന്നാണ് റിപ്പോർട്ട്.
ആദ്യവട്ടം മൂന്നുദിവസം പര്യടനം നടത്തുന്ന രാഹുൽ പിന്നാലെ മൂന്നു ത്രിദിന പ്രചാരണ പരിപാടികൾകൂടി നടത്തും. വിജയകരമായ ഗുജറാത്ത് മോഡൽ പരീക്ഷിക്കാൻ കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാക്കളുമായി രാഹുൽ നടത്തിയ യോഗത്തിലാണ് തീരുമാനമായത്. ഗുജറാത്ത് ഭരണം പിടിച്ചെടുക്കാനായില്ലെങ്കിലും വൻ മുന്നേറ്റമായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് കാഴ്ച്ചവെച്ചത്. ഇതിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ബുദ്ധിയാണെന്നായിരുന്നു പുറത്തു വന് റിപ്പോർട്ടുകൾ.
ഗുജറാത്ത് തന്ത്രം
ദളിത് നേതാവ് ജിനേഷ് മേഗ്വാനിയെ പോലുള്ള ആൾക്കാരെ കോൺഗ്രസിനൊപ്പം നിർത്തുന്നതിൽ രാഹുൽ ഗാന്ധി ഗുജറാത്തിൽ വിജയിച്ചിരുന്നു. ബിജെപിയുടെ പല കോട്ടകളും അടർന്നു വീഴുന്ന് അവസ്ഥയായിരുന്നു ഗുജറാത്തിൽ ഉണ്ടായിരുന്നത്. അത്തരത്തിലുള്ള രാഷ്ട്രായ തന്ത്രത്തിനാണ് കർമാടകയിലും ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
പര്യടനം പത്ത് മുതൽ
കർണാടകത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് മോഡൽ പര്യടനം അടുത്തമാസം 10 മുതൽ നടത്താനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. യോഗത്തിൽ മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ജി.പരമേശ്വര, മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖർഗെ, ഓസ്കർ ഫെർണാണ്ടസ്, ബി.കെ.ഹരിപ്രസാദ് തുടങ്ങിയവരും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് എന്നിവരും പങ്കെടുത്തു.
പ്രചരണ പരിപാടികൾ പുരോഗമിക്കുന്നു
കർണാടകയിൽ സംസ്ഥാനത്തെ 56,000 ബൂത്തുകളിൽനിന്നു തിരഞ്ഞെടുത്ത സജീവപ്രവർത്തകർക്കു മണ്ഡലതല പരിശീലന പരിപാടികൾ പുരോഗമിക്കുകയാണ്. വീടുതോറും കയറിയുള്ള പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായെന്നും കെസി വേണുഗോപാൽ പറഞ്ഞു.
സംയുക്ത പ്രചരണം
ഒരു ബസിൽ എല്ലാ നേതാക്കളും സംയുക്ത പ്രചാരണം നടത്താനും തീരുമാനമുണ്ട്. സ്ഥാനാർഥി നിർണയം കാലേകൂട്ടി പൂർത്തിയാക്കാനും തീരുമാനമായിട്ടുണ്ടെന്ന് കർണാടകയുടെ ചാർജ്ജുള്ള കെസി വേണുഗോപാൽ പറഞ്ഞു. അതേസമയം പ്രചരണത്തിന് ചില നിർദേശങ്ങളും രാഹുൽ ഗാന്ധി നേതാക്കൾക്ക് നൽകിയിട്ടുണ്ട്.
നാക്ക് പിഴക്കരുത്...
'നാവു പിഴയ്ക്കരുത്, സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങൾക്കായാലും ദുർവ്യാഖ്യാനമുണ്ടാകാ'മെന്ന മുന്നറിയിപ്പാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേതാക്കൾക്ക് നൽകിയിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്തു പ്രധാനമന്ത്രിക്കെതിരെ മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ ഓർമ്മപ്പെടുത്തൽ.