രാഹുല്‍ പണികൊടുത്തത് ലാലുവിന്?
ദില്ലി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണെന്ന ഓര്‍ഡിനന്‍സ് ആരെ സംരക്ഷിക്കാനുള്ളതാണ്. ആരെ എന്നല്ല, ആരെയൊക്കെ സംരക്ഷിക്കാനുള്ളതാണ് എന്ന് ചോദിക്കേണ്ടി വരും.
പക്ഷേ ഏറ്റവും പെട്ടെന്ന് ഈ നിയമം മൂലം പണി പോകാന്‍ സാധ്യതയുള്ളത് ആരാണെന്ന് നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ്. ഒരു കാലത്ത് ബീഹാറിന്റെ അവസാന വാക്കായിരുന്ന ലാലു പ്രസാദ് യാദവ്. 2013 സെപ്റ്റംബര്‍ 30 ന് ലാലുവിന്റെ കാര്യത്തില്‍ സുപ്രീം കോടതി ഒരു വിധി പറയാന്‍ ഇരിക്കുകയാണ്.
പഴയ കാലിത്തീറ്റ കുംഭകോണ കേസ് ആണ് വിഷയം. ഈ കേസില്‍ ലാലുവിന് വേണമെങ്കില്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടിയേക്കാം. സുപ്രീം കോടതിയുടെ പഴയ ഉത്തരവ് നിലനില്‍ക്കുകയാണെങ്കില്‍ ലാലുവിന് എംപി സ്ഥാനം നഷ്ടപ്പെടും. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.
യുപിഎ സര്‍ക്കാരിന് എപ്പോഴും പിന്തുണനല്‍കുന്ന ഒരു പാര്‍ട്ടിയാണ് ലാലുവിന്റെ രാഷ്ട്രീയ ജനത ദള്‍. പഴയ പ്രതാപമൊന്നുമില്ലെങ്കിലും ബീഹാറില്‍ ലാലുവിന് ഇപ്പോഴും അത്യാവശ്യം സ്വാധീനമൊക്കെയുണ്ട്. ലാലുവിനെ രക്ഷിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് ബിജെപിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമൊക്കെ ശക്തിയായി വാദിക്കുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ശുദ്ധ അസംബന്ധമെന്ന് പറഞ്ഞ് കോണ്‍ഗ്രസ്സിലെ രണ്ടാമനും ഒരു പക്ഷേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ആയേക്കാവുന്ന രാഹുല്‍ ഗാന്ധി രംഗത്തെത്തുന്നത്. പാര്‍ട്ടിയെ രക്ഷിക്കാനാണോ, വെട്ടിലാക്കാനാണോ അതോ സ്വന്തം ഇമേജ് കൂട്ടാനാണോ ഈ എടുത്ത് ചാട്ടം എന്നത് കോണ്‍ഗ്രസ്സിന് പോലും വ്യക്തമല്ല. അതിനിടയിലാണ് ഈ ലാലു പ്രസാദ് യാദവിന്റെ കേയും കൂടി വരുന്നത്.
സംഭവത്തില്‍ ലാലു നേരിട്ട് എന്തെങ്കിലും പറഞ്ഞാല്‍ അത് പ്രശ്‌നമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് അദ്ദേഹം മാത്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ രാഹുലിനെതിരെ നന്നായി പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഓര്‍ഡിനന്‍സിനെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് നേരത്തേ അറിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസും സര്‍ക്കാരും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്നാണ് രാഷ്ട്രീയ ജനതാ ദള്‍ ബീഹാര്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖി പറഞ്ഞത്. ലാലു പ്രസാദ് യാദവ് മാത്രമാണ് ഓര്‍ഡിനന്‍സിന്റെ ഗുണഭോക്താവ് എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞി.
കാലിത്തീറ്റ കുംഭകോണത്തില്‍ 950 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 17 വര്‍ഷം മുമ്പായിരുന്നു സംഭവം. 1994-95 കാലഘട്ടത്തില്‍ 37 കോടി രൂപ വകമാറ്റി ചെലവഴിച്ചു എന്ന മറ്റൊരു കേസുകൂടി ലാലുപ്രസാദ് യാദവിന്റെ പേരിലുണ്ട്.