കോൺഗ്രസ് വിജയത്തിലെ നായകൻ രാഹുൽ ഗാന്ധിയെ പൊക്കിയടിച്ച് നേതാക്കൾ, പപ്പുവല്ല, പരമപൂജ്യൻ
മുംബൈ: മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ഛത്തീസ്ഗഡിലേയും കോണ്‍ഗ്രസ് വിജയത്തിന്റെ നായകനായ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ രംഗത്ത്. രാഹുല്‍ ഗാന്ധി ഇനി പപ്പുവല്ല, പരമപൂജ്യനെന്നാണ് താക്കറെയുടെ പുകഴ്ത്തല്‍. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി തനിച്ചായിരുന്നു. കര്‍ണാകടത്തിലും രാഹുല്‍ ഒറ്റയ്ക്കാണ്. എന്നാല്‍ ഇപ്പോള്‍ ആകട്ടെ പപ്പു പരമപൂജ്യനായിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ രാജ്യം സ്വീകരിക്കുമോ എന്ന് നിങ്ങള്‍ കാണാന്‍ പോകുന്നതേ ഉളളൂ.
ഇത്രയും കാലം ബിജെപി പപ്പു എന്ന് വിളിച്ച് പരിഹസിച്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപിയെ മധ്യകേരളത്തില്‍ നിന്ന് കടപുഴക്കി എറിഞ്ഞത് ബിജെപിയെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പഴയത് പോലെ പപ്പു എന്ന് വിളിച്ച് രാഹുല്‍ ഗാന്ധിയെ ഇനി ബിജെപി നേതാക്കള്‍ക്ക് പരിഹസിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് താക്കറെയുടെ പ്രശംസ.
രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച താക്കറെ ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എല്ലാ രംഗത്തും പരാജയപ്പെട്ടവര്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒന്നും ഇല്ലാത്തതിനാല്‍ രാമക്ഷേത്രം വെച്ച് കളിക്കുകയാണ് എന്ന് താക്കറെ ആരോപിച്ചു. കഴിഞ്ഞ നാല് വര്‍ഷവും മോദിയും അമിത് ഷായും ചെയ്തത് എന്തെന്ന് ഇപ്പോള്‍ ജനം വ്യക്തമായി തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. രാമക്ഷേത്ര കാര്‍ഡിറക്കിയുളള കളി ബുദ്ധിയുളള ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നുവെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.
തോല്‍വിയില്‍ ബിജെപിയെ കടന്നാക്രമിച്ച് കഴിഞ്ഞ ദിവസം ശിവസേന നേതാവ് ഉദ്ധവ് താക്കറെയും രംഗത്ത് വന്നിരുന്നു. ആവശ്യമില്ലാത്തവരെ പുറത്ത് കളയാന്‍ ജനം ധൈര്യം കാണിച്ചു എന്നാണ് ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തത്. വോട്ടിംഗ് യന്ത്രത്തെ കുറിച്ചോ പണം കിട്ടുന്നതിനെ കുറിച്ചോ ആക്രമണങ്ങളെ കുറിച്ചോ ചിന്തിക്കാതെ വോട്ട് ചെയ്ത 5 സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു എന്നും താക്കറെ പ്രതികരിച്ചു.