രാജസ്ഥാനിൽ അന്തംവിട്ട് കോൺഗ്രസ്; മുൻ മന്ത്രിയും എംഎൽഎയും പാർട്ടി വിട്ട് ബിജെപിയിൽ
ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി നൽകി മുതിർന്ന നേതാക്കളടക്കം നിരവധി പേർ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നു. മുൻ മന്ത്രി രാം ഗോപാൽ ഭൈർവ, മുൻ എം എൽ എ അശോക് തൻവാർ എന്നിവർ അടക്കമുള്ളവരാണ് രാജിവെച്ചത്. ബി ജെ പി അധ്യക്ഷൻ സിപി ജോഷിയുടേയും ലോക്സഭ എം പി രാജ്യവർധൻ സിംഗ് റാത്തോറിന്റേയും സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പാർട്ടി പ്രവേശം.
2019 ൽ കോൺഗ്രസ് വിട്ട നേതാവാണ് തൻവാർ. പിന്നാലെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2021 ൽ തൃണമൂലിൽ നിന്ന് രാജിവെയ്ക്കുകയും സ്വന്തം പാർട്ടിയായ അപ്നാ ഭാരത് മോർച്ച രൂപീകരിക്കുകയും ചെയ്തു. നേരത്തേ രാഗുൽ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്നു തൻവാർ. ഹരിയാന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് തൻവാർ പാർട്ടി വിട്ടത്. ഹരിയാന തിരഞ്ഞെടുപ്പിൽ ജെജെപിയുടെ ദുഷ്യന്ത് പട്ടാലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൻവാർ കോൺഗ്രസിനെതിരെ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസവും കോൺഗ്രസിൽ നിന്നും നിരവധി പേർ രാജിവെച്ചിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയും ജോധ്പൂർ മുൻ മേയറുമായ രാമേശ്വർ ദധിച്ച് അടക്കമുള്ളവരായിരുന്നു കഴിഞ്ഞ ദിവസം പാർട്ടി വിട്ടത്. ഇദ്ദേഹം പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു.
അതേസമയം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ വരും ദിവസങ്ങളിൽ ബി ജെ പിക്ക് വേണ്ടി പ്രചരണത്തിനെത്തും.കോൺഗ്രസിന് വേണ്ടി ഇതിനോടകം തന്നെ പ്രിയങ്ക ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇതുവരെ സംസ്ഥാനത്ത് എത്തിയിട്ടില്ലെന്നത് കോൺഗ്രസ് നേതൃത്വത്തെ നിരാശയിലാക്കിയിട്ടുണ്ട്.
ഇതുവരെ ആർക്കും ഭരണത്തുടർച്ച നൽകാത്ത സംസ്ഥാനമാണ് രാജസ്ഥാൻ. എന്നാൽ ഇത്തവണ അധികാരത്തുടർച്ച നേടി ചരിത്രം കുറിക്കുമെന്നാണ് കോൺഗ്രസ് പറയുന്നു. ജനകീയ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് പ്രചരണം കൊഴുപ്പിക്കുന്നത്. അതേസമയം ഇത്തവണയും സംസ്ഥാനത്ത് യാതൊരു അട്ടിമറിയും ഉണ്ടാകില്ലെന്നും കോൺഗ്രസിനെ താഴെയിറക്കുമെന്നുമാണ് ബിജെപി പറയുന്നത്. വസുന്ധര രാജെ സിന്ധ്യക്കും അനുയായികൾക്കും സീറ്റ് നൽകിയതോടെ പാർട്ടിയിലെ പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരമായെന്നും നേതൃത്വം കരുതുന്നു.












Click it and Unblock the Notifications