രാജസ്ഥാനിൽ അതിവേഗ നീക്കങ്ങൾ, അർധരാത്രി നിർണായക യോഗം വിളിച്ച് മുഖ്യമന്ത്രി ഗെഹ്ലോട്ട്
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാനുളള ആലോചനകളുമായി അശോക് ഗെഹ്ലോട്ട്. കഴിഞ്ഞ ദിവസം രാജ്ഭവനില്‍ ഗെഹ്ലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ നാല് മണിക്കൂര്‍ നീളുന്ന ധര്‍ണ നടത്തിയിരുന്നു. നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തയ്യാറാകണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മുകളില്‍ നിന്നുളള സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഗവര്‍ണര്‍ നിയമസഭ സമ്മേളനം വിളിക്കാത്തത് എന്നാണ് ഗെഹ്ലോട്ട് ക്യാംപ് ആരോപിക്കുന്നത്. ധര്‍ണ അവസാനിപ്പിച്ചതിന് ശേഷം തന്റെ വസതിയില്‍ വെച്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രത്യേക യോഗം ഗെഹ്ലോട്ട് വിളിച്ച് ചേര്‍ക്കുകയുണ്ടായി. അര്‍ധരാത്രിയാണ് യോഗം ചേര്‍ന്നത്.

രണ്ടര മണിക്കൂറോളമാണ് യോഗം നീണ്ടത്. നിയമസഭാ സമ്മേളനം വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്ര ഉന്നയിച്ച 6 പോയിന്റുകളെ കുറിച്ചാണ് ഗെഹ്ലോട്ടും എംഎല്‍എമാരും ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അശോക് ഗെഹ്ലോട്ടിന് എഴുതിയ കത്തില്‍ ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തില്ലെങ്കില്‍ രാജ്ഭവന്‍ വളയും എന്ന ഗെഹ്ലോട്ടിന്റെ മുന്നറിയിപ്പിനെ ഗവര്‍ണര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
Recommended Video
ഭൂരിപക്ഷം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെന്തിനാണ് നിയമസഭാ സമ്മേളനം വിളിക്കുന്നത് എന്ന് ഗവര്‍ണര്‍ കത്തില്‍ ചോദിച്ചു. 102 പേരുടെ പിന്തുണ ഉണ്ടെന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. രാത്രി ചേര്‍ന്ന യോഗത്തില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധവും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യുന്നതിനാണ് നിയമസഭാ സമ്മേളനം വിളിക്കേണ്ടതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. മന്ത്രിസഭയുടെ നിര്‍ദേശം ഗവര്‍ണര്‍ക്ക് അയക്കാനാണ് തീരുമാനം.












Click it and Unblock the Notifications