പുതിയ തന്ത്രവുമായി കോൺഗ്രസ്; രാജസ്ഥാനിൽ 'ശുദ്ധികലശം'!! കണക്കിലെ കളികൾ ഇങ്ങനെ
ജയ്പൂർ; രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ മുന്നോട്ടുള്ള നീക്കങ്ങളാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിനെ നീക്കിയതോടെ ഇനി അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ബിജെപിയിലേക്ക് ഇല്ലെന്നാണ് ആവർത്തിക്കുന്നതെങ്കിലും സച്ചിനുമായി ചർച്ച നടത്താനുള്ള ശ്രമങ്ങൾ ബിജെപി തുടങ്ങി കഴിഞ്ഞു. മുൻ കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യയെ ആണ് സച്ചിനെ പാർട്ടിയിൽ എത്തിക്കാൻ ബിജെപി നിയോഗിച്ചിരിക്കുന്നത്.
അതേസമയം നിലവിലെ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ നിർണായക തിരുമാനങ്ങളാണ് കോൺഗ്രസ് സംസ്ഥാനത്ത് കൈക്കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

അനുനയ നീക്കം പൊളിഞ്ഞു
കോൺഗ്രസിനെതിരെ കലാപക്കൊടി ഉയർത്തിയ സച്ചിൻ പൈലറ്റിന്റെ ചിറകരിഞ്ഞിരിക്കുകയാണ് നേതൃത്വം. രണ്ട് ദിവസമായി നീണ്ട് നിന്ന അനുനയ ചർച്ചകൾ ഫലം കാണതായതോടെയാണ് സച്ചിനെ പാർട്ടി പുറത്താക്കിയത്. മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടായിരുന്നു സച്ചിൻ പൈലറ്റ് സ്വീകരിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയത്.
Recommended Video

മൂന്ന് പേർ പുറത്ത്
ഹൈക്കമാന്റ് ഉൾപ്പെടെ വിഷയത്തിൽ സച്ചിൻ പൈലറ്റുമായി ചർച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായില്ല. ഇതോടെയാണ് പുറത്താക്കൽ നടപടിയിലേക്ക് കടന്നത്. ബിജെപിയുമായി ചേർന്ന് പാർട്ടിക്കെതിരെ സച്ചിൻ ഗൂഡാലോചന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. സച്ചിനൊപ്പം വിമത നീക്കം നടത്തിയ രണ്ട് മന്ത്രിമാരേയും നേതൃത്വം പുറത്താക്കിയിട്ടുണ്ട്.

വിശ്വസ്തരേയും നീക്കി
ഗോവിന്ദ് സിംഗ് ദോത്സാരയെയാണ് പുതിയ പാർട്ടി അധ്യക്ഷനായി കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. സച്ചിനെ പുറത്താക്കിയ പിന്നാലെ പാർട്ടിയിൽ ശുദ്ധികലശത്തിന് ഒരുങ്ങുകയാണ് നേതൃത്വം. കഴിഞ്ഞ ദിവസം സച്ചിന്റെ വിശ്വസ്തനായ യൂത്ത് കോൺഗ്രസ് നേതാവിനേയും സേവാദൾ അധ്യക്ഷനേയും കോൺഗ്രസ് പുറത്താക്കിയിരുന്നു.

പിരിച്ചുവിട്ടു
ഇപ്പോഴിതാ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടതായികോൺഗ്രസ് നേതൃത്വം അറിയിച്ചു . എക്സിക്യൂട്ടീവിന് കീഴിലുള്ള മുഴുവൻ വകുപ്പുകളും സെല്ലുകളും പിരിച്ച് വിട്ടതായി രാജസ്ഥാന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെയാണ് വ്യക്തമാക്കിയത്. പുതിയ കോൺഗ്രസ് അധ്യക്ഷന്റെ നേതൃത്ത്തിൽ നിയമനങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ നടപടി
പുതിയ കോൺഗ്രസ് അധ്യക്ഷന്റെ അനുമതിയില്ലാതെ നേതാക്കൾ മാധ്യമങ്ങളെ കാണരുതെന്നും പാണ്ഡെ വ്യക്തമാക്കി. അതിനിടെ സച്ചിൻ പൈലറ്റിനെതിരെ കൂടുതൽ നടപടി സ്വീകരിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്നാണ് സൂചന. പുറത്താക്കിയ രണ്ട് മന്ത്രിമാർ ഉൾപ്പെടെ മൂന്ന് പേരേയും അയോഗ്യരാക്കിയേക്കുമെന്നാണ് വിവരം.

വിശദീകരണം തേടി
ഇതിന്റെ ഭാഗമായി സച്ചിനും വിമത എംഎൽഎമാർക്കും സ്പീക്കർ നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം നിയമസഭ കക്ഷി യോഗം ബഹിഷ്കരിച്ചതിനും പാർട്ടി വിരുദ്ധ നടപടികൾ സ്വീകരിച്ചതിനും സച്ചിൻ പൈലറ്റിനോടും മന്ത്രിമാരോടും കോൺഗ്രസ് വിശദീകരണം തേടി. പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നാണ് നേതാക്കളോട് ആവശ്യപ്പെട്ടത്.

വിശ്വാസ വോട്ടെടുപ്പ്
വെള്ളിയാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് സ്പീക്കർ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സച്ചിനേയും എംഎൽഎമാരേയും അയോഗ്യരാക്കിയാൽ വിശ്വാസവോട്ടെടുപ്പിൽ വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ്. നിലവിൽ 17 എംഎൽഎമാർ തനിക്ക് ഒപ്പം ഉണ്ടെന്നാണ് സച്ചിൻ പൈലറ്റ് അവകാശപ്പെടുന്നത്. 30 എംഎൽഎമാർ പാർട്ടി വിടുമെന്നും സച്ചിൻ പറഞ്ഞിരുന്നു.

102 പേരുടെ പിന്തുണ
അതേസമയം 102 പേരുടെ പിന്തുണ ഉണ്ടെന്നാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട് വ്യക്തമാക്കുന്നത്. 200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് വേണ്ടത്. വിമതരെ അയോഗ്യരാക്കിയാൽ നിയമസഭയുടെ അംഗബലം കുത്തനെ കുറയും. മാന്ത്രിക സംഖ്യ തികയ്ക്കാൻ ഇതിലൂടെ കഴിയുമെന്നും കോൺഗ്രസ് കണക്കാക്കുന്നു.












Click it and Unblock the Notifications