രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഇതുവരെ തെറ്റാത്ത ചരിത്രത്തില്‍... അധികാരം പിടിക്കുമോ?
ജയ്പൂര്‍: രാജസ്ഥാനില്‍ എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ നിന്ന് മനസ്സിലാവുന്നത് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നാണ്. എന്നാല്‍ ഇവ സാധാരണയായി തെറ്റാറുമുണ്ട്. എന്നാല്‍ ഇത് തെറ്റിയാലും ചരിത്രം തങ്ങളെ കൈവിടില്ലെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്. മായാവതിയുമായി ബന്ധം ഒഴിവാക്കിയ കോണ്‍ഗ്രസ് രാജസ്ഥാനില്‍ വമ്പന്‍ ജയം നേടേണ്ടത് അത്യാവശ്യമാണ്. ഇതുവരെയുള്ള ചരിത്രമനുസരിച്ച് കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്താനാണ് സാധ്യത.
കഴിഞ്ഞ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഒരേ പാര്‍ട്ടി തന്നെ ഒന്നിലധികം തവണ രാജസ്ഥാനില്‍ അധികാരത്തില്‍ എത്തിയിട്ടില്ല. ഇത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. എന്നാല്‍ ഇതേ ചരിത്രം ബിജെപിയെ ആശങ്കയിലേക്കാണ് നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയില്‍ തിരഞ്ഞെടുപ്പ് ജയിക്കാമെന്ന ഏക പ്രതീക്ഷയിലാണ് വസുന്ധര രാജെ. മോദിയുടെ മാജിക്ക് ഫലിച്ചില്ലെങ്കില്‍ ബിജെപി ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത തോല്‍വിയായിരിക്കും ഏറ്റുവാങ്ങാന്‍ പോകുന്നത്.
ചരിത്രം ഇങ്ങനെ
കഴിഞ്ഞ 25 കൊല്ലമായി ബിജെപിയും കോണ്‍ഗ്രസും ഇവിടെ മാറി മാറി ഭരിക്കുകയാണ്. ഒരു പാര്‍ട്ടിയെയും ഒന്നില്‍ അധികം തവണ ഇവിടെ ജനങ്ങള്‍ ജയിപ്പിച്ചിട്ടില്ല. ഇത്തവണയും അത്തരമൊരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ ജയത്തോടെ കോണ്‍ഗ്രസ് ഇവിടെ ശക്തരായി കഴിഞ്ഞു. കോണ്‍ഗ്രസ് ജയിച്ച സീറ്റുകളെല്ലാം ബിജെപിയുടെ കരുത്തുറ്റ കോട്ടകളാണ്. അതാണ് ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയ്ക്ക് പിന്നില്‍.
നഷ്ടമായ സീറ്റുകള്‍
ആല്‍വാര്‍ അജ്‌മേര്‍ എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളാണ് ബിജെപിക്ക് നഷ്ടമയത്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റും ഇതോടൊപ്പം നഷ്ടമായി. ഈ മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി 17 സീറ്റുകളാണ് നിയമസഭയില്‍ ഉള്ളത്. എട്ട് ലോക്‌സഭാ സീറ്റുമുണ്ട്. ഇവിടെ ബിജെപിക്കൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് സൂചന. അതോടൊപ്പം കടുത്ത ഭരണവിരുദ്ധ വികാരവും ബിജെപിക്കെതിരെയുണ്ട്. തോല്‍വി എന്തായാലും ഉറപ്പാണ്. പക്ഷേ അതിന്റെ ആഘാതം കുറയ്ക്കുക മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള വെല്ലുവിളി.
സച്ചിന്‍ പൈലറ്റിന്റെ പ്രതിച്ഛായ
സംസ്ഥാനത്ത് ഏറ്റവും പ്രമുഖനായ നേതാവായി സച്ചിന്‍ പൈലറ്റ് ഉയര്‍ന്ന് വരികയാണ്. അടുത്തിടെ നടത്തിയ സര്‍വേയില്‍ വസുന്ധര രാജെയേക്കാള്‍ ആളുകള്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് സച്ചിന്‍ പൈലറ്റിനെയാണെന്ന് വ്യക്തമായിരുന്നു. മറ്റൊരു നേതാവായ അശോക് ഗെലോട്ടിനും വലിയ പിന്തുണയുണ്ട്. പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവുമോ എന്ന സംശയം മാത്രമാണ് ബാക്കിയുള്ളത്.
വസുന്ധര രാജെ വീഴും
വസുന്ധര രാജെ സംസ്ഥാനത്തെ ഏറ്റവും മോശം മുഖ്യമന്ത്രിയായിട്ടാണ് കണക്കാക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ പലരും അവര്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. പ്രമുഖ നേതാക്കള്‍ അവരുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയും ചെയ്തു. ഇവര്‍ ഇപ്പോള്‍ ബിജെപിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. അതോടൊപ്പം പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കായ രജപുത്രരും ഗുജ്ജറുകളും മുഖ്യമന്ത്രിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന് ശേഷം അവര്‍ സംസ്ഥാനത്തെ പല വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതും ഫലം കണ്ടില്ലെന്നാണ് മനസ്സിലാവുന്നത്.
മായാവതിക്ക് സാധ്യതയില്ല
സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇതര ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് വലിയ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള ചരിത്രത്തില്‍ നിന്ന് മനസ്സിലാവുന്നത്. ഇതുവരെ പത്ത് ശതമാനത്തില്‍ കൂടുതല്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് നേടാനായിട്ടില്ല. അതുകൊണ്ട് ബിഎസ്പി കൂട്ടിയിട്ടില്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സച്ചിന്‍ പൈലറ്റിന് ഇത് നന്നായി അറിയാം. അതുകൊണ്ടാണ് മായാവതിയെ ഒപ്പം നിര്‍ത്തേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചത്.
കോണ്‍ഗ്രസിന് അബദ്ധം പറ്റി
മായാവതിയുമായി മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യം കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍ മായാവതി ഈ രണ്ട് സംസ്ഥാനങ്ങളിലും 40 സീറ്റിന്റെ പാക്കേജാണ് ആവശ്യപ്പെട്ടത്. കമല്‍നാഥ് ഇതിന് തയ്യാറായിരുന്നു. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ തീരുമാനങ്ങള്‍ മധ്യപ്രദേശിലെ സഖ്യത്തിന് തിരിച്ചടിയാവുകയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ അബദ്ധമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. മധ്യപ്രദേശില്‍ 15.2 ശതമാനം ദളിത് വോട്ടുണ്ട്. രാജസ്ഥാനിലെ പോലെയല്ല അവിടെ മായാവതി വിച്ചാരിച്ചാല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നിറക്കാന്‍ സാധിക്കും.
വന്‍ പ്രതിസന്ധി
രാജസ്ഥാന്‍ ഇതുവരെ കാണാത്ത പ്രശ്‌നങ്ങളാണ് വസുന്ധര രാജെയുടെ ഭരണത്തില്‍ ഉണ്ടായിരിക്കുന്നത്. കര്‍ഷക ആത്മഹത്യ പെരുകി. ജിഎസ്ടിയും നോട്ടുനിരോധനവും സാധാരണക്കാരെ തകര്‍ത്തിരിക്കുകയാണ്. ജാട്ട്, മീണ വിഭാഗം തങ്ങളുടെ അസംതൃപതി പരസ്യമാക്കി കഴിഞ്ഞു. ഇത്തരം പ്രതിസന്ധികളെ നേരിടാനാവാതെ വസുന്ധര രാജെ അഹങ്കാരം കാണിക്കുകയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം കാണുന്നു. ഇത് തന്നെയാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. സച്ചിന്‍ പൈലറ്റിനെ മുന്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടങ്ങള്‍ ഫലം കാണുമെന്ന് തന്നെയാണ് ചരിത്രം പറയുന്നത്.
മഹാസഖ്യത്തിന് വീണ്ടും തിരിച്ചടി... 2019ല്‍ മത്സരിക്കാനില്ലെന്ന് പവാര്‍... കോണ്‍ഗ്രസിന് ആശങ്ക!!
'കുഞ്ഞുമോള്‍ എന്റെ നെഞ്ചത്ത് കിടന്ന് ഉറങ്ങുകയായിരുന്നു.. ഫോണെടുത്താൽ ഉണരും'.. പൊള്ളിക്കും ഈ ഓർമ്മകൾ